തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവി തികച്ചും വ്യാജമായ വാര്‍ത്തകള്‍ നിര്‍മ്മിച്ച് തന്നെയും കുടുംബത്തെയും ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായി തൃശ്ശൂര്‍ തേര്‍ഡ് അഡീഷണല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് ടിയാര റോസ് മേരി.
തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവി തികച്ചും വ്യാജമായ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് തന്നെയും കുടുംബത്തെയും ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായി തൃശ്ശൂര്‍ തേര്‍ഡ് അഡീഷണല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് ടിയാര റോസ് മേരി രംഗത്ത്. വ്യാജരേഖകള്‍ ചമച്ച് മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ഹൈക്കോടതി തന്നെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഔദ്യോഗിക രേഖകള്‍ പുറത്തുവിട്ടുകൊണ്ട് മജിസ്‌ട്രേറ്റ് തന്റെ നിരപരാധിത്വം വ്യക്തമാക്കിയത്. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ) നേരിട്ട് പരിശോധിച്ച് ഒപ്പും സീലും വെച്ച് അനുവദിച്ച ബില്ലുകളാണ് തന്റേതെന്നും, ഈ കള്ളവാര്‍ത്തകള്‍ കാരണം തന്റെ കുടുംബം ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമായിരുന്നു എന്നും അവര്‍ സങ്കടത്തോടെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
ചാനലുകള്‍ തന്റെ ജീവിതം പ്രതിസന്ധിയിലാക്കിയെന്ന് ടിയാര റോസ് മേരി
കഴിഞ്ഞ ഏപ്രില്‍ 25 മുതലാണ് തന്റെയും കുടുംബത്തിന്റെയും ജീവിതം ഇരുളടഞ്ഞ അവസ്ഥയിലായതെന്ന് ടിയാര റോസ് മേരി വ്യക്തമാക്കുന്നു. സൗന്ദര്യവര്‍ദ്ധക ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് റീഇംബേഴ്‌സ്‌മെന്റ് അവകാശപ്പെട്ട് ഇവര്‍ സമര്‍പ്പിച്ച ബില്ലുകളില്‍ ഡി.എം.ഒയുടെ വ്യാജ ഒപ്പും സീലും ഉണ്ടെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നായിരുന്നു മാധ്യമ വാര്‍ത്തകള്‍. എന്നാല്‍, തന്റെ ഭാഗം കേള്‍ക്കാനോ സത്യാവസ്ഥ അന്വേഷിക്കാനോ തയ്യാറാകാതെ ചില ഓണ്‍ലൈന്‍ ചാനലുകളും യൂട്യൂബര്‍മാരും വെറും റേറ്റിംഗിന് വേണ്ടി ഈ വാര്‍ത്ത ആക്രോശത്തോടെ ഏറ്റുപിടിക്കുകയായിരുന്നു എന്ന് അവര്‍ ആരോപിക്കുന്നു. തന്റെ ഫേസ്ബുക്ക് ചിത്രങ്ങള്‍ മോഷ്ടിച്ച് നിരന്തരം പ്രദര്‍ശിപ്പിച്ചും കുടുംബാംഗങ്ങളുടെ പേര് വലിച്ചിഴച്ചും തങ്ങളെ സമൂഹത്തിന് മുന്നില്‍ കുറ്റവാളികളായി ചിത്രീകരിച്ചു.
ഡി.എം.ഒ ഓഫീസില്‍ ഒരിക്കല്‍ പോലും കാലുകുത്താത്ത താന്‍ എന്തിനാണ് വ്യാജ ഒപ്പും സീലും നിര്‍മ്മിക്കുന്നത് എന്നാണ് മജിസ്‌ട്രേറ്റ് ചോദിക്കുന്നത്. ഇതിന് തെളിവായി കോട്ടയം ഡി.എം.ഒ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക രേഖകളും അവര്‍ പുറത്തുവിട്ടു. താന്‍ സമര്‍പ്പിച്ച മെഡിക്കല്‍ ബില്ലുകള്‍ ഡി.എം.ഒ നേരിട്ട് പരിശോധിച്ച് കൃത്യമാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് ഒപ്പും സീലും വെച്ച് തുക അനുവദിച്ചതെന്ന് ഈ രേഖകളില്‍ വ്യക്തമാണ്. തന്റെ ഓഫീസ് വഴിയാണ് ഈ രേഖകള്‍ ഡി.എം.ഒ ഓഫീസിലേക്ക് അയച്ചതെന്നും ഇതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ തന്റെ പക്കലുണ്ടെന്നും അവര്‍ പറയുന്നു.
താന്‍ ജോലി ചെയ്ത കോടതികളിലെ വിധികള്‍ പരിശോധിച്ചാലോ അവിടുത്തെ അഭിഭാഷകരോടും ജീവനക്കാരോടും ചോദിച്ചാലോ തന്റെ സത്യസന്ധത ബോധ്യപ്പെടുമെന്ന് മജിസ്‌ട്രേറ്റ് പറയുന്നു. മുന്‍പും നെയ്യാറ്റിന്‍കരയില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന പരാതിയിലും, കോട്ടയത്ത് വെച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും പീഡനം നേരിട്ടതായും കാണിച്ച് ഇവര്‍ നല്‍കിയ പരാതികള്‍ വിവാദമായിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പലര്‍ക്കും അറിയാമെങ്കിലും കുപ്രസിദ്ധമായ ആ ചാനലിനെ ഭയന്ന് ആരും സംസാരിക്കുന്നില്ല. നിരപരാധികളുടെ ജീവിതം തകര്‍ക്കുന്ന ഇത്തരം മാധ്യമങ്ങളെ ജനങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും മജിസ്‌ട്രേറ്റ് ആവശ്യപ്പെടുന്നു.
ടിയാര റോസ് മേരിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ ഏപ്രില്‍ മാസം 25 ആം തീയതി മുതല്‍ എന്റെയും എന്റെ കുടുംബത്തിന്റെയും ജീവിതം ഒരു ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. ‘മരം മുറി കള്ളന്മാര്‍’ എന്ന വിളിപ്പേരിലറിയപ്പെടുന്ന റിപ്പോര്‍ട്ടര്‍ ടിവി, യാതൊരു അടിസ്ഥാനവുമില്ലാതെ, ഞാന്‍ ഡി.എം.ഒയുടെ ഒപ്പും സീലും വ്യാജമായി നിര്‍മ്മിച്ചു മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് അപേക്ഷ നല്‍കി എന്ന് ആരോപിച്ച് ഒരു കള്ളവാര്‍ത്ത ആക്രോശിച്ചു കൊണ്ട് പുറത്തുവിട്ടു. ആ വാര്‍ത്തയില്‍ എന്റെ അനുവാദം ഇല്ലാതെ ഫേസ്ബുക്കില്‍ നിന്നും എന്റെ ഫോട്ടോസ് മോഷ്ടിച്ച് എന്റെ പേരും ഫോട്ടോസും കുറഞ്ഞത് ഒരു 25 തവണ എങ്കിലും വളരെ മോശമായ രീതിയില്‍ ആക്രോശിച്ചു കൊണ്ട് പരാമര്‍ശിച്ചു. എന്തിന്, എന്റെ കുടുംബാംഗങ്ങളുടെ പേര് പോലും ഇതിലേക്ക് വലിച്ചു ഇഴയ്ക്കുക ഉണ്ടായി.
സത്യാവസ്ഥ അന്വേഷിക്കാനോ മറുപടി എന്നോട് ചോദിക്കാനോ തയ്യാറാകാതെ, ടി.ആര്‍.പിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ചില യൂട്യൂബര്‍മാരും ഓണ്‍ലൈന്‍ മാധ്യമങ്ങളും ‘കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന’ രീതിയില്‍ ഈ വാര്‍ത്ത ഏറ്റുപിടിച്ചു. അവര്‍ നടത്തിയ അസത്യപ്രചരണങ്ങള്‍ എന്റെയും എന്റെ കുടുംബത്തിന്റെയും അന്തസ്സിനെയാണ് ചോദ്യം ചെയ്തത്. ഒരു നിമിഷം കൊണ്ട് ഞാന്‍ സമൂഹത്തിന് മുന്നില്‍ കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു. എന്റെ ജോലിയില്‍ ഞാന്‍ എന്തുമാത്രം കൃത്യനിഷ്ഠയും, ആത്മാര്‍ഥതയും, സത്യസന്ധതയും പുലര്‍ത്തുന്നുണ്ട് എന്ന് ഞാന്‍ ജോലി ചെയ്ത കോടതികളിലെ വിധികള്‍ പരിശോധിക്കുകയും, അവിടെയുള്ള വക്കീലന്മാരോടും, സ്റ്റാഫുകളോടും ചോദിച്ചാല്‍ അറിയാം.
എന്റെ കുടുംബം അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വാക്കുകള്‍ക്ക് അതീതമാണ്. ഉറക്കമില്ലാത്ത രാത്രികള്‍, സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നടക്കാന്‍ കഴിയാത്ത അവസ്ഥ… ഈ വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടവര്‍ക്കും അത് പ്രചരിപ്പിച്ചവര്‍ക്കും എന്റെ കുടുംബത്തിന്റെ കണ്ണീരിന് മറുപടി നല്‍കാന്‍ കഴിയുമോ? ഉങഛ ഓഫീസില്‍ ഒരിക്കല്‍ പോലും കാല് കുത്താത്ത, ഉങഛ ആണാണോ പെണ്ണാണോ എന്ന് പോലും അറിയാത്ത ഞാന്‍ ഡിഎംഒയുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചു മുപ്പതിനായിരം രൂപ തട്ടി എടുക്കാന്‍ ശ്രമിച്ചു എന്നായിരുന്നു മരം മുറി കേസിലെ പ്രതികളുടെ ഉടമസ്ഥതയില്‍ ഉള്ള സെക്യൂരിറ്റി ക്ലിയറന്‍സ് ഇല്ലാത്ത ചാനലിന്റെ ആരോപണം. ഒരു ചാനല്‍ കീശയില്‍ ഉണ്ടെങ്കില്‍ ആരെയും തേജോവധം ചെയ്യാം എന്നാണ് അവരുടെ മനസിലിരിപ്പ്.
ഇതാ, കോട്ടയം ഡി.എം.ഒ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക രേഖകള്‍ ഇവിടെ പങ്കുവെക്കുന്നു. ഞാന്‍ സമര്‍പ്പിച്ച മെഡിക്കല്‍ ബില്ലുകളും എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റുകളും ഡി.എം.ഒ നേരിട്ട് പരിശോധിച്ച് ൃലശായൗൃലൊലി േഅനുവദനീയം ആണ് എന്ന് ഒപ്പും സീലും വെച്ച് സാക്ഷ്യപ്പെടുത്തിയതാണെന്ന് ഇതില്‍ വ്യക്തമാണ്. ഉങഛ ഓഫീസിലേക്ക് രേഖകള്‍ അയച്ചത് എന്റെ ഓഫീസ് മുഖേന ആണ്. ആയതിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പും നല്‍കുന്നു.
ഈ കള്ളവാര്‍ത്തകള്‍ കാരണം എന്റെ കുടുംബം മനോവിഷമം സഹിക്കാതെ ആത്മഹത്യ ചെയ്തിരുന്നെങ്കില്‍, അതിന് ആര് ഉത്തരം പറയുമായിരുന്നു? ഞങ്ങളുടെ ജീവന് ഒരു വിലയും ഇല്ലേ? ഞങ്ങള്‍ മരണപ്പെട്ടിരുന്നെങ്കില്‍, സമൂഹം പറയും, ചെയ്ത തെറ്റ് പിടിക്കപ്പെട്ടപ്പോള്‍ മനസ്സ് നൊന്ത് ആത്മഹത്യ ചെയ്തു എന്ന്. നിരപരാധികളായ എന്റെയും എന്റെ കുടുംബത്തിന്റെയും ജീവന് ആര് വില കല്‍പ്പിക്കും? ഞാന്‍ ഇല്ലെങ്കില്‍ എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ആര് മുതിരും. പലര്‍ക്കും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് അറിയാമെങ്കിലും കുപ്രസിദ്ധമായ ആ ചാനലിന് എതിരെ ആരും ഒരു വാക്കും ഊരിയാടുന്നില്ല.
തരംതാഴാവുന്നതിന്റെ മാക്സിമം തരം താഴ്ന്ന്, എന്നെയും എന്റെ കുടുംബത്തെയും മനസ്സ് മടുപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളി വിടുക എന്ന ഉദ്ദേശത്തോടെ, തികച്ചും വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ച് ആളുകളുടെ ജീവിതം തകര്‍ക്കുന്ന മാധ്യമ ധാര്‍മ്മികതയില്ലാത്തവര്‍ക്കെതിരെ ജനങ്ങള്‍ ചുട്ട മറുപടി കൊടുക്കും എന്ന് ഞാന്‍ വിശ്വസിച്ചു കൊള്ളുന്നു. സത്യം തിരിച്ചറിയുക!


