കാന്‍സാസ് സിറ്റി: സൂപ്പര്‍ താരം ലയണല്‍ മെസി ലോകകപ്പില്‍ ആദ്യമായി ഹാട്രിക് കണ്ടെത്തിയതോടെ അര്‍ജന്റീനയ്ക്ക് ഇത്തവണ ജയത്തോടെ തുടക്കം. 17, 60, 76 മിനുറ്റുകളിലാണ് അര്‍ജന്റൈന്‍ നായകന്‍ വലകുലുക്കിയത്. തിരിച്ചടിക്കാന്‍ അള്‍ജീരിയ ശ്രമിച്ചെങ്കിലും ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം.
ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ശേഷം ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് മെസി. 16 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതുള്ള മിറോസ്ലാവ് ക്ലോസയുടെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. അര്‍ജന്റീന ജഴ്‌സിയില്‍ മെസിക്ക് 120 ഗോളായി.
17ാം മിനിറ്റില്‍ മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ നല്‍കിയ മനോഹരമായ അസിസ്റ്റില്‍ നിന്നാണ് മെസി ആദ്യ ഗോള്‍ നേടിയത്. ബോക്സിന്റെ വലതു വശത്തുനിന്നും തന്റെ വിഖ്യാതമായ ശൈലിയില്‍ ഇടത്തോട്ട് ഒരു കട്ട്-ഇന്‍. മെസിയുടെ ഷോട്ട് അള്‍ജീരിയന്‍ പോസ്റ്റിന്റെ ടോപ്പ് കോര്‍ണറിലേക്കാണ് തുളച്ചുകയറിയത്. ഗോളിന് തൊട്ടുപിന്നാലെ വാര്‍ പരിശോധന നടത്തിയെങ്കിലും ഇത്തവണ പിഴവുകളൊന്നുമില്ലാതെ ഗോള്‍ അനുവദിച്ചതോടെ അര്‍ജന്റീന 1-0 ന് മുന്നിലെത്തി.
ലീഡ് നേടിയതോടെ മത്സരം ഏറെക്കുറെ പൂര്‍ണമായും അര്‍ജന്റീനയുടെ വരുതിയിലായി. 40ാം മിനിറ്റല്‍ അള്‍ജീരിയയുടെ ശക്തമായ ഒരു മുന്നേറ്റം കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. ഇതോടെ ഒന്നാം പകുതിയില്‍ അര്‍ജന്റീന ലീഡ് നിലനിര്‍ത്തി. (10). രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന തങ്ങളുടെ റൈറ്റ് ബാക്ക് ഗോണ്‍സാലോ മോണ്ടിയലിന് പകരം നാഹുവല്‍ മൊളീനയെ ഇറക്കി. 54-ാം മിനിറ്റില്‍ മാര്‍ട്ടിനെസിന് പകരം ജൂലിയന്‍ അല്‍വാരസും, തിയാഗോ അല്‍മാഡയ്ക്ക് പകരം നിക്കോളാസ് ഗോണ്‍സാലസും കളത്തിലെത്തി.
60ാം മിനിറ്റില്‍ മെസിയുടെ രണ്ടാം ഗോള്‍ പിറന്നു. 76ാം മിനിറ്റില്‍ മൂന്നാം തവണയും വലകുലുക്കി ലോകകപ്പില്‍ ആദ്യ ഹാട്രിക്ക്. ഇതോടെ 16 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി. ഹാട്രിക്ക് ഗോളിനു പിന്നാലെ 79ാം മിനിറ്റില്‍ പരിശീലകന്‍ സ്‌കലോണി മെസിയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തു. പിന്നീട് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാതെ വന്നതോടെ 3-0ത്തിന് അര്‍ജന്റീന ജയം സ്വന്തമാക്കി.


