തിരുവനന്തപുരം: ദലിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ചിത്രം വിഡിയോയില്‍ പകര്‍ത്തി പലര്‍ക്കും കാഴ്ച്ച വെച്ച സംഭവത്തിലെ പ്രതികള്‍ നിരവധി കുട്ടികളെ ഇത്തരത്തില്‍ ഉപയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്താണ് പീഡനത്തിനിരയാക്കിയിരുന്നത്.
എന്നാല്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പത്ത് പ്രതികളാണ് പിടിയിലായത്. ഇനിയും നാല് പേരെ പിടികൂടാനുണ്ട്. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുകയും പലര്‍ക്കായി കാഴ്ചവെയ്ക്കുകയും ചെയ്ത കേസില്‍ കേസില്‍ പതിനാലോളം പ്രതികളെ കണ്ടാലറിയാമെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് സൂചന.
സമാനമായ രീതിയില്‍ നിരവധി പേരെ ഇതേ സംഘം ചതിക്കുഴയില്‍ പെടുത്തിയിട്ടുണ്ട്. അഭിമാനം ഭയന്ന് ആരും പരാതിപ്പെടാന്‍ തയ്യാറാകാത്തതായിരുന്നു ഇവരെ വീണ്ടുംവീണ്ടും അതിന് പ്രേരിപ്പിച്ചത്. കല്ലമ്പലത്ത് പ്രേമം നടിച്ച് നിരന്തര പീഡനത്തിനിരയാക്കിയ പത്താം ക്ലാസുകാരിയായ ദളിത് പെണ്‍കുട്ടിയെ ഒരുദിവസം വഴങ്ങാത്തതിന് നടുറോഡില്‍ മര്‍ദ്ദിച്ചതാണ് ഇവര്‍ പിടിയിലാകാന്‍ കാരണമായത്. മാതാവിന്റെ മാനസികാസ്വാസ്ഥ്യത്തില്‍ പിതാവ് ഉപേക്ഷിച്ചുപോയ പെണ്‍കുട്ടിയും മാതാവും കുട്ടിക്കാലത്തേ അനാഥനായ ബന്ധുവുമൊത്താണ് താമസം. കൂടെപിറപ്പിനെപോലെ പെണ്‍കുട്ടിയെയും അമ്മയെയും സംരക്ഷിച്ചിരുന്ന ഇയാളുടെ സുഹൃത്തുക്കളെന്ന നിലയില്‍ പരിചയപ്പെട്ടവരാണ് ചെറുപ്രായത്തില്‍പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തത്.
ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിറുത്തി അമീറും അനൂപും മാറി മാറി പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞതിനാല്‍ കുട്ടി ഇത് ആരോടും പറഞ്ഞില്ല. അടുത്ത ദിവസം അമീര്‍ കുട്ടിയെ സാന്ത്വനിപ്പിച്ച് അയാളുടെ വീട്ടിലെത്തിച്ചു. പീഡനത്തിന് വിസമ്മതിച്ച കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി മയക്കി തന്റെ ഇംഗിതത്തിനിരയാക്കി. അമീറിനെ കൂടാതെ പീഡനത്തിനെത്തിയ രണ്ടുപേരില്‍ നിന്ന് പ്രതിഫലമായി പണം വാങ്ങുന്നതും പെണ്‍കുട്ടിയുടെ കണ്‍മുന്നില്‍ വച്ചുതന്നെ.
തുടര്‍ന്നും മദ്യവും കഞ്ചാവും നല്‍കി പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വച്ച അമീറും അനൂപ് ഷായും ഇതൊരു ബിസിനസ്സാക്കി മാറ്റി. ഇതുപോലെ പല പെണ്‍കുട്ടികളേയും വലയിലാക്കി പണം ഉണ്ടാക്കലായിരുന്നു ഇവരുടെ തന്ത്രമെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക ശേഷിയുള്ള പെണ്‍കുട്ടികളെ വശീകരിച്ച് ആഭരണങ്ങളും പണവും കവര്‍ന്നതായും പരാതികളുള്ളതായാണ് സൂചന.
അനൂപും അമീര്‍ഷായും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗങ്ങളാണ്. എങ്ങനെയും പണമുണ്ടാക്കി അടിച്ചു പൊളിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുക എന്നതായിരുന്നു. ഇത് വിപുലമായതോടെ ഇവരെത്തേടി നിരവധി സംഘങ്ങള്‍ എത്തി. അങ്ങനെ കച്ചവടം വര്‍ക്കല പാപനാശം കേന്ദ്രീകരിച്ച് തഴച്ചു വളര്‍ന്നു. ഇതിനിടയിലാണ് ദളിത് പെണ്‍കുട്ടിയുടെ സഹോദരനുമായി ചങ്ങാത്തം സ്ഥാപിച്ചത്. കഞ്ചാവ് വാങ്ങിയ പണത്തിനു പകരം കാഴ്ച വച്ചതും പെണ്‍കുട്ടിയെയാണ്. രണ്ടുമാസത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പല സ്ഥലങ്ങളിലായി നിരവധിപേര്‍ക്ക് കാഴ്ചവച്ചതായാണ് അറിയുന്നത്. സഹകരിക്കാതിരുന്നാല്‍ പെണ്‍കുട്ടിയെ ഇവര്‍ മര്‍ദ്ദിക്കുക പതിവായിരുന്നു. അവശയാകുന്ന കുട്ടിയെ ശരീരത്തില്‍ സിഗററ്റ് കുത്തിയണച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ടൈംടേബിള്‍ വച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പലസ്ഥലങ്ങളിലായി പലര്‍ക്കും കാഴ്ചവച്ചത്. മാര്‍ച്ച് 30 ന് പെണ്‍കുട്ടി പിടിയിലാകുമ്പോള്‍ മൂന്നു പേര്‍ക്കൊപ്പം നിര്‍ബന്ധിച്ച് പറഞ്ഞു വിടാനായിരുന്നു ശ്രമം.കുട്ടിയെ ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റി പാരിപ്പള്ളിയില്‍ എത്തിക്കുകയായിരുന്നു. പ്ലാവിന്മൂട് ജംഗ്ഷനില്‍ മൂന്നു യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ശരീര സുഖമില്ലെന്നും ഉപദ്രവിക്കരുതെന്നും കുട്ടി കേണപക്ഷിച്ചപ്പോള്‍ യുവാക്കള്‍ മുങ്ങി. പണമോഹികളായ അനൂപ് ഷായും അമീറും കുപിതരായി. അവര്‍ കുട്ടിയെ ഓട്ടോയില്‍ നിന്നും പിടിച്ചിറക്കി നടുറോഡിലിട്ട് മര്‍ദ്ദിച്ചു. നാട്ടുകാരോടിക്കൂടിയപ്പോഴേക്കും അമീറും അനൂപ് ഷായും ഓട്ടോയുമായി മുങ്ങി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന പീഡന കഥ പുറത്തായത്..
പെണ്‍കുട്ടിയോട് പ്രണയം നടിച്ച് വശീകരിച്ച അമീറാണ് കേസിലെ ഒന്നാംപ്രതി. ഇയാളുടെ സുഹൃത്തുക്കളായ അയിരൂര്‍ കിഴക്കേപ്പുറം ബിജു മന്‍സിലില്‍ കുക്കു എന്നു വിള്ളിക്കുന്ന അനൂപ് ഷാ (21), ചെമ്മരുതി വടശ്ശേരിക്കോണം നിഹാസ് മന്‍സിലില്‍ അക്രു എന്നു വിളിക്കുന്ന ഷഹനാസ് ( 19), വര്‍ക്കല തൊടുവേ പുതുവല്‍പുത്തന്‍ വീട്ടില്‍ സല്‍മാന്‍ (19), അയിരൂര്‍ ഇലകമണ്‍ ഫാത്തിമാ മന്‍സിലില്‍ കണ്ണന്‍ എന്നു വിളിക്കുന്ന സഹീദ് ( 21), ചെമ്മരുതി ചാവര്‍കോട് ഗുലാബ് വീട്ടില്‍ സൂരജ് (32), ചെമ്മരുതി ചാവര്‍കോട് ലൈലാ മന്‍സിലില്‍ കുട്ടു എന്നു വിളിക്കുന്ന അല്‍അമീന്‍ (23), ഇടവ കൊച്ചു തൊടിയില്‍ ഷംനാദ് മന്‍സിലില്‍ കിട്ടു എന്നു വിളിക്കുന്ന ഷംനാദ് (21), അയിരൂര്‍ വട്ടവിള വീട്ടില്‍ മക്കു എന്നു വിളിക്കുന്ന സജിന്‍ (26), പൂതക്കുളം ഷംനാ മന്‍സിലില്‍ സുമാര്‍ (23) എന്നിവരാണ് കൂട്ടുപ്രതികള്‍. അമീറിനും മറ്റുചിലര്‍ക്കും വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.