സിനിമാ ഡെസ്‌ക്
കൊച്ചി: ദിലീപിന്റെ അറസ്റ്റ് രണ്ടു ദിവസം വൈകിപ്പിക്കാൻ മമ്മൂട്ടിയുടെ നിർദേശത്തെ തുടർന്നു ഇടപെട്ടത് ജോൺ ബ്രിട്ടാസെന്നു പല്ലിശേരി. ജയിലിൽ നിന്നും തിരിച്ചെത്തിയാൽ തന്നെ അകത്താൻ കുട്ടുനിന്ന പ്രമുഖരോട് പ്രതികാരം വീട്ടാൻ തയ്യാറെടുക്കുകയാണ് ദിലീപെന്ന് പല്ലിശ്ശേരി. ദിലീപിന്റെ ശത്രുപട്ടികയിലാണ് മെഗാസ്റ്റാർ മമ്മൂട്ടിയും മുഖ്യമന്ത്രി പിണറായി വിജയനെന്നും പല്ലിശ്ശേരി വ്യക്തമാക്കുന്നുണ്ട്. തന്റെ അഭ്രലോകം പംക്തിയിലാണ് പല്ലിശ്ശേരി ഇക്കാര്യങ്ങളൊക്കെ വിശദീകരിക്കുന്നത്. സിനിമാലോകത്തെ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പല്ലിശ്ശേരി എഴുതിക്കൊണ്ടിരുന്നത്. പ്രധാനമായും ദിലീപിനെ കുറിച്ചുള്ള വാർത്തകളായിരുന്നു സിനിമ മംഗളത്തിലലെ അഭ്രലോകം എന്ന പംക്തിയിൽ പല്ലിശ്ശേരി എഴുതിയിരുന്നത്. ഇപ്പോൾ 451 ആം അധ്യായത്തിൽ പുറത്തുവന്ന ലേഖനത്തിലും ദിലീപിനെ കുറിച്ച് തന്നെയാണ് പല്ലിശ്ശേരി എഴുതിയിരിക്കുന്നത്.
തന്നെ വിളിച്ച ഒരാളാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞതെന്ന രീതിയിലാണ് പല്ലിശ്ശേരി ഇതെല്ലാം എഴുതിയിരിക്കുന്നത്. മമ്മൂട്ടിയുടെ പേര് പറഞ്ഞപ്പോൾ ‘മമ്മൂട്ടി ദിലീപിനെ സഹായിക്കുകയല്ലേ ചെയ്തത്’ എന്ന് താൻ ചോദിച്ചുവെന്നും പല്ലിശ്ശേരി എഴുതുന്നു. എന്നാൽ വിളിച്ചത് ആരാണെന്നോ എവിടെ നിന്നാണെന്നോ വ്യക്തമല്ല.
മമ്മൂട്ടി തുടക്കം മുതൽ കൂടെ നിന്നു എന്നത് സത്യമാണ്. എന്നാൽ അതിന് ശേഷം കാര്യങ്ങൾ മാറി മറിഞ്ഞു. ചാനൽ ചെയർമാൻ എന്ന നിലയിലും ജാതിക്കളിയിലും ആണ് ആ മാറ്റം ഉണ്ടായതെന്ന് പല്ലിശ്ശേരി ലേഖനത്തിൽ വ്യക്തമാക്കുന്നു. ദിലീപിനെ ആദ്യം ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാൽ അടുത്ത ദിവസം നടക്കാനിരിക്കുന്ന അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ ദിലീപ് ഉണ്ടാകണമെന്നത് നിർബന്ധമായിരുന്നു. അതിനാലാണ് അറസ്റ്റ് രണ്ട് ദിവസത്തേക്ക് മാറ്റിയതെന്നും ലേഖനത്തിൽ പറയുന്നു.
അറസ്റ്റ് ഒഴിവാക്കാൻ ദിലീപ് മമ്മൂട്ടിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് പല്ലിശ്ശേരി പറയുന്നു. താൻ ചെയ്യുന്നത് നീതിയല്ല എന്ന് അറിഞ്ഞിട്ടും ദിലീപിന്റെ അറസ്റ്റ് ഒഴിവാക്കാൻ മമ്മൂട്ടിക്ക് ഇടപെടേണ്ടി വന്നു. മുഖ്യമന്ത്രിയെ നേരിട്ട് കിട്ടാതിരുന്നപ്പോൾ ജോൺ ബ്രിട്ടാസ് വഴിയാണ് ഇത് സാധ്യമാക്കിയത് എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.
എന്നാൽ, കേസിലെ സത്യാവസ്ഥകൾ മനസ്സിലാക്കിയ മുഖ്യമന്ത്രി സത്യസന്ധമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു എന്നാണ് പല്ലിശ്ശേരി പറയുന്നത്. മധ്യസ്ഥത്തിന് ആരും തന്നെ സമീപിക്കരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അതിൽ എല്ലാം വ്യക്തമായിരുന്നു എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.ഇപ്പോൾ മറ്റ് പലരേയും പോലെ മുഖ്യമന്ത്രിയും മമ്മൂട്ടിയും ജയിലിൽ കിടക്കുന്ന വിഐപിയുടെ ശത്രുവായി എന്നാണ് പല്ലിശ്ശേരി പറയുന്നത്.


