സായ് ശങ്കറിനെതിരെ കോഴിക്കോട് മറ്റൊരു കേസ് ! വധഗൂഡാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടുന്നു. തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ കേസിലും അന്വേഷണം.ദിലീപ് കേസില്‍ തിരച്ചില്‍

കൊച്ചി: വധഗൂഡാലോചനാക്കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കാന്‍ സൈബര്‍ വിദഗ്ധനായ സായ് ശങ്കര്‍ സഹായിച്ചു എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെ സായ് ശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് തന്നെ ചോദ്യംചെയ്യുന്നതെന്നാണ് സായ് ശങ്കര്‍ പറയുന്നത്. കേസിൽ പൊലീസ് പീഡനം ആരോപിച്ച് സായ് ശങ്കർ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റിയിരുന്നു. പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി സായ് വീണ്ടും കോടതിയിലെത്തിയിരിക്കുന്നത്.

ദിലീപിനെതിരെയും അഭിഭാഷകര്‍ക്കെതിരെയും മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് സായ് ശങ്കര്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് പ്രതികാരം ചെയ്യുകയാണെന്നും സായ് ആരോപിക്കുന്നു. അതിനിടെയാണ് ഇയാള്‍ക്കെതിരെ കോഴിക്കോട് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സായ് ശങ്കര്‍ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയെന്ന കോഴിക്കോട്ടെ വ്യവസായിയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ നൽകാമെന്ന് വാഗ്ദാനം നടത്തി സായ് ശങ്കർ കോഴിക്കോട് സ്വദേശി മിൻഹാജിൽ നിന്ന് 45 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സാധനം കിട്ടാതായതോടെ മിൻഹാജ് പണം തിരികെ ചോദിച്ചു.

ഇതിന് പിന്നാലെയാണ് സായ് ശങ്കര്‍ വീഡിയോ കോൾ വഴി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്. സായ് ശങ്കറിന് നിലവിൽ തോക്ക് ലൈസൻസ് ഇല്ല. എന്നാൽ പണം തിരിച്ച് ചോദിച്ച തന്നെ നേരിട്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് മിൻഹാജ് പറയുന്നു. പരാതിക്കാരനെയും സുഹൃത്തിനെയും ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണവുമുണ്ട്. സായ് ഫോൺ വിളിച്ച് ഹണിട്രാപ്പിൽ പെടുത്തുമെന്ന് പറയുന്ന ഭീഷണിപ്പെടുത്തുന്ന ഓഡിയോയും പുറത്തുവന്നു.

കഴിഞ്ഞ ദിവസം സായ് ശങ്കറുടെ കോഴിക്കോട് കാരപ്പറമ്പിലുളള രണ്ട് ഫ്‌ളാറ്റുകളില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. കൊവിഡ് ലക്ഷണങ്ങളുണ്ട് എന്ന് ചൂണ്ടിക്കാട്ടി പത്ത് ദിവസത്തെ സാവകാശം ചോദിക്കുകയായിരുന്നു. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട യാതൊരു രേഖകളും ഇയാള്‍ ഹാജരാക്കിയതുമില്ല. ദിലീപിന്റെ ഫോണില്‍ നിന്ന് ചില രേഖകള്‍ സായ് ശങ്കര്‍ മായിച്ചു എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

കൊച്ചിയില്‍ രണ്ടിടത്ത് വച്ചാണ് ഇവ ചെയ്തതെന്നും പറയുന്നു. ഈ വാദം സായ് ശങ്കര്‍ നിഷേധിക്കുകയാണ് ചെയ്തത്. ദിലീപിന്റെ ഫോണില്‍ നിന്ന് ഒന്നും മായ്ചിട്ടില്ല. രണ്ടു ഫോണിലെ വിവരങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ട്. മറ്റാരെങ്കിലും മായ്‌ച്ചോ എന്ന് എനിക്കറിയില്ലെന്നും സായ് ശങ്കര്‍ പറഞ്ഞു. 2015ല്‍ തൃപ്പൂണിത്തുറ പോലീസ് രജിസ്റ്റര്‍ ചെയ്ത ഹണിട്രാപ് കേസില്‍ പ്രതിയാണ് സായ് ശങ്കര്‍. ഇയാളുടെ ആദ്യ ഭാര്യ മരിച്ചിരുന്നു. ഇപ്പോള്‍ കോഴിക്കോടാണ് താമസം. ഹണിട്രാപ് കേസില്‍ സായ് ശങ്കറെ അറസ്റ്റ് ചെയ്തത് ബൈജു പൗലോസ് ആണ്. ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചതും ബൈജു പൗലോസ് ഉള്‍പ്പെടുന്ന സംഘമാണ്.

ഹണി ട്രാപ് കേസില്‍ ഉള്‍പ്പെട്ടതോടെ സായ് ശങ്കറുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായി. മറ്റൊരു വിവാഹം ചെയ്ത സായ് ശങ്കര്‍ കോഴിക്കോട് കേന്ദ്രമായി ഐടി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ദിലീപ് നേരിട്ട് സായ് ശങ്കറുമായി സംസാരിച്ചിട്ടില്ല എന്നാണ് വിവരം. പകരം ഒരു അഭിഭാഷകനാണ് ഇടപെട്ടതത്രെ. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോട് വ്യക്തി വിരോധമുണ്ട് എന്നാണ് സായ് ശങ്കര്‍ പറയുന്നത്. സായ് ശങ്കറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണും ഐ മാകും പിടിച്ചെടുത്തിട്ടുണ്ട്. ഇതേ കുറിച്ച സായ് ശങ്കറുടെ ഭാര്യ എസയോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. എസ സബ്രീന സിറിള്‍ എന്ന യൂസര്‍ ഐഡിയിലുള്ള ഐ മാക് സിസ്റ്റവുമായി ദിലീപിന്റെ ഫോണ്‍ ബന്ധിപ്പിച്ചാണ് രേഖകള്‍ നീക്കിയത് എന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്.

സായ് ശങ്കര്‍ എവിടെയാണെന്ന് അറിയില്ലെന്ന് ഭാര്യ എസ പറയുന്നു. കൊവിഡ് ലക്ഷണമുള്ള വ്യക്തി എവിടെയാണ് പോയതെന്ന് ഭാര്യയ്ക്ക് അറിയില്ല എന്നത് പോലീസ് വിശ്വസിച്ചിട്ടില്ല. പോലീസ് നിര്‍ബന്ധിച്ച് മൊഴിയെടുപ്പിക്കുന്നുവെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. അതിനിടെ, സായ് ശങ്കറിനെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. മിന്‍ഹാജ് എന്ന വ്യക്തിയാണ് പരാതിക്കാരന്‍. നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇയാളുടെ മൊബൈല്‍ നിരീക്ഷിക്കുകയും പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, ഹൈക്കോടതി വിധി കൂടി പരിഗണിച്ചാകും പോലീസ് നീക്കം.

Top