ജനങ്ങളുടെ പ്രതിഷേധം; തൊടുപുഴയിലെ തെളിവെടുപ്പ് തടസപ്പെട്ടു.സുനിയുടെ അഭിഭാഷകനെ അറസ്റ്റ് ചെയ്യും

തൊടുപുഴ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ തൊടുപുഴയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള പോലീസിന്റെ ശ്രമം തടസപ്പെട്ടു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിയെ വാഹനത്തില്‍ നിന്നും പുറത്തിറക്കാനായില്ല.ദിലീപിനെ തൊടുപുഴയിലേക്ക് കൊണ്ടു പോകുന്ന വഴി നാട്ടുകാര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചിരുന്നു. ദിലീപുമായി പോകുന്ന വാഹനവ്യൂഹത്തിനു നേരെയാണ് നാട്ടുകാർ കരിങ്കൊടി വീശിയത്. മുവാറ്റുപുഴയിൽവച്ച് ജനങ്ങൾ ദിലീപിനെ കൂകിവിളിച്ചും പ്രതിഷേധിച്ചു. ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്ന തൊടുപുഴയിലെ ശാന്തിഗിരി കോളേജിലേക്കായിരുന്നു ദിലീപിനെ കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ദിലീപിനെ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഇന്ന് രണ്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. വിവിധ ഇടങ്ങളില്‍ കൊണ്ടു പോയി തെളിവെടുക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആലുവ സബ് ജയിലില്‍ നിന്നും കനത്ത സുരക്ഷയിലാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.കോടതിയിലേക്കു കയറിയപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ കൂവിവിളിച്ചു. നിരവധിപ്പേരാണ് ദിലീപിനെ കൊണ്ടുവരുന്നതറിഞ്ഞ് കോടതി വളപ്പില്‍ തടിച്ചു കൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി. പ്രതീഷ് ചാക്കോയുടെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പള്‍സര്‍ സുനി പ്രതീഷിന് നല്‍കിയെന്നാണ് വിവരം.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിലെ മെമ്മറി കാർഡ് പ്രതീഷിന് കൈമാറിയെന്നായിരുന്നു സുനി നേരത്തെ പോലീസിന് നൽകിയിരുന്ന മൊഴി. ഈ കാർഡ് നശിപ്പിക്കാൻ ശ്രമിച്ചതിലൂടെ തെളിവ് നശിപ്പിക്കാനാണ് പ്രതീഷ് ശ്രമിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാവാൻ പ്രതീഷിന് അന്വേഷണ സംഘം നോട്ടീസ് നൽകിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതീഷ് ഹൈക്കോടതിയെ സമീപിച്ചത്.പള്‍സര്‍ സുനിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഒരു തവണ പ്രതീഷിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതീഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. കേസില്‍ തന്നെ കുറ്റക്കാരനാക്കാനാണ് പോലീസിന്റെ ശ്രമമെന്നാണ് പ്രതീഷിന്റെ വാദം.

Top