മലപ്പുറം: മൂന്നു മാസത്തെ ഇടവേളക്ക് ശേഷം ദിലീപ് ചിത്രങ്ങളുടെ ഷൂട്ടിങ് പുനരാരംഭിക്കുന്നു. പകുതിവെച്ച് മുടങ്ങിപ്പോയ ബിഗ് ബഡ്ജറ്റ് ചിത്രം കമ്മാരസംഭവത്തിന്റെ ഷൂട്ടിങാണ് ആദ്യം പുനരാരംഭിച്ചത്. മലപ്പുറം വേങ്ങരയിലാണ് സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതെന്ന് റിപ്പോർട്ട്. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെയാണ് ദിലീപ് ചിത്രങ്ങളുടെ ഷൂട്ടിങ് അനിശ്ചിതത്വത്തിലായത്. ദിലീപിന്റെ ജയിൽവാസം അനന്തമായി നീണ്ടതോടെ മിക്ക ചിത്രങ്ങളുടെയും ഷൂട്ടിങ് നിർത്തിവെയ്ക്കുകയായിരുന്നു. ഇതിനിടെ ജാമ്യത്തിനായി നാലു തവണ കോടതിയെ സമീപിച്ചങ്കിലും ദിലീപിന് ജാമ്യം ലഭിച്ചില്ല. ഒടുവിൽ അഞ്ചാമത് നൽകിയ ഹർജിയിലാണ് ദിലീപിന് ജാമ്യം ലഭിച്ചത്. ദിലീപ് ജയിലിൽ കഴിയുന്നതിനിടെ റിലീസ് ചെയ്ത രാമലീലയുടെ ഗംഭീര വിജയമാണ് സംവിധായകർക്കും നിർമ്മാതാക്കൾക്കും ആത്മവിശ്വാസം നൽകുന്നത്. കമ്മാരസംഭവമടക്കമുള്ള സിനിമകൾ എത്രയും പെട്ടെന്ന് ചിത്രീകരണം പൂർത്തീകരിച്ച് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. രതീഷ് അമ്പാട്ട് സംവിധാനം നിർവഹിക്കുന്ന കമ്മാരസംഭവത്തിന്റെ ലൊക്കേഷനിലാക്കാണ് ദിലീപ് ആദ്യമെത്തുക. പരസ്യ സംവിധായകനായിരുന്ന രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ ചിത്രീകരണം മലപ്പുറത്ത് പുനരാരംഭിച്ചിട്ടുണ്ട്. മലപ്പുറം വേങ്ങരയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഗോകുല മൂവീസ് നിർമ്മിക്കുന്ന കമ്മാരസംഭവത്തിന് മുരളി ഗോപിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രാമലീല പോലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് കമ്മാരസംഭവം. ഇരുപത് കോടി ചിലവ് പ്രതീക്ഷിക്കുന്ന കമ്മാരസംഭവത്തിന്റെ ഭൂരിഭാഗവും നേരത്തെ തന്നെ ചിത്രീകരിച്ചിരിച്ചിരുന്നു. ദിലീപ് അറസ്റ്റിലായതോടെയാണ് കമ്മാരസംഭവത്തിന്റെ ചിത്രീകരണം മുടങ്ങിയത്. ഇനി 20 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച ദിലീപ് കമ്മാരസംഭവത്തിന്റെ ലൊക്കേഷനിൽ എന്നെത്തുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.



