നടൻ ദിലീപിന് ജയിലില്‍ വിഐപി പരിഗണനയെന്നതിന് വ്യക്തമായ തെളിവ്. ജയില്‍വകുപ്പ് അന്വേഷണം ആരംഭിച്ചു

കൊച്ചി: ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ജയിലില്‍ വിഐപി പരിഗണനയെന്നതിന് വ്യക്തമായ തെളിവ്.ദിലീപിനായി പ്രത്യേക സഹായിയെ വരെ അനുവദിച്ചിട്ടുണ്ട്. ദിലീപ് ഉൾപ്പെടെ നാലു പേരുള്ള സെല്ലിൽ തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണു ദിലീപിന്റെ സഹായത്തിനായി ജയിൽ അധികൃതർ വിട്ടുകൊടുത്തത്. മറ്റു തടവുകാർ ഭക്ഷണം കഴിച്ച് സെല്ലിനുള്ളിൽ കയറിയശേഷം, ജയിൽ ജീവനക്കാർക്കു തയാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിലെത്തി കഴിക്കാനും ദിലീപിന് അനുവാദം നൽകിയിട്ടുണ്ട്. ഇത് പുറത്തറിഞ്ഞതോടെ ജയിലിൽ ദിലീപിനു നൽകിയിരിക്കുന്ന വിഐപി പരിഗണനയെക്കുറിച്ച് ജയിൽ വകുപ്പ് അന്വേഷണം തുടങ്ങി.
മറ്റൊരൊളുടെ സഹായമില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടുള്ള തടവുകാർക്ക് മാത്രമാണു ജയിലിൽ സഹായത്തിനു മറ്റ് തടവുകാരെ അനുവദിക്കാറുള്ളത്. ഇതിന് വിരുദ്ധമായാണ് ദിലീപിന് സഹായിയെ അനുവദിച്ചത്. തുണി അലക്കൽ, പാത്രം കഴുകൽ, ശുചിമുറി വൃത്തിയാക്കൽ തുടങ്ങിയവയാണ് സഹായിയുടെ പണി. ഓരോ സെല്ലിനും പുറത്തുള്ള വരാന്തയിൽ ഭക്ഷണം എത്തിച്ച്, തടവുകാരെ വരിയായി നിർത്തിയശേഷം ഭക്ഷണം വിളമ്പുന്നതാണ് ജയിലിലെ രീതിയെങ്കിലും ദിലീപിന് രണ്ടു ദിവസമായി ജയിലിലെ അടുക്കളയിലാണു ഭക്ഷണം. മറ്റു തടവുകാർ ഭക്ഷണം കഴിച്ചു സെല്ലിൽ കയറിയശേഷമാണ് ദിലീപിനെ പുറത്തിറക്കി അടുക്കളയിലെത്തിക്കുന്നത്. ജയിൽ മെനുവിൽ പെടാത്ത, പ്രത്യേക വിഭവങ്ങളാണ് ഇവിടെ ജീവനക്കാർക്കു വേണ്ടി തയാറാക്കുന്നത്. എല്ലാവരും കുളിച്ചുപോയതിനുശേഷം ഒറ്റയ്ക്ക് കുളിക്കുന്നതിനുള്ള സൗകര്യവും ചെയ്ത് കൊടുത്തിട്ടുണ്ട്.

ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ ദിലീപ് പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ജാമ്യം തള്ളിയശേഷമാണു പ്രത്യേക സൗകര്യങ്ങൾ ജയിലില്‍ ഏർപ്പെടുത്തിയത്. സുരക്ഷയുടെ പേരിലാണെങ്കിലും അതിന് പിന്നിൽ വഴിവിട്ട ഇടപാടുകളുണ്ടോയെന്നാണു ജയിൽ വകുപ്പ് അന്വേഷിക്കുന്നത്. ദിലീപ് ജയിലിൽ കഴിയുമ്പോൾ, അവധിദിനത്തിൽ ജയിലിലെ ഉന്നതോദ്യോഗസ്ഥനെ ഇരട്ടക്കൊലക്കേസ് പ്രതി സന്ദർശിച്ചതു മുമ്പ് വിവാദമായിരുന്നു. ഈ വാർത്ത പുറത്തുവന്നതിനു പിന്നാലെ രക്തസമ്മർദമുയർന്ന് ഉദ്യോഗസ്ഥൻ ആശുപത്രിയിലായിനാല്‍ അന്ന് അന്വേഷണം വേണ്ടെന്നു വച്ചതായാണ് സൂചന. സന്ദര്‍ശകരായി ബന്ധുക്കളെയും അഭിഭാഷകനെയും മാത്രമേ അനുവദിക്കാവൂ എന്ന ജയിൽ മേധാവിയുടെ നിർദേശം മറികടന്നു കഴിഞ്ഞ ദിവസം ദിലീപിനെ കാണാൻ സുഹൃത്തിനെ അനുവദിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top