സിദ്ദിഖും ലാലും പിരിഞ്ഞതെന്തിന്? ഹിറ്റ് കൂട്ടുകെട്ട് അവസാനിപ്പിച്ചതിനെ കുറിച്ച് മുമ്പൊരിക്കല്‍ സിദ്ദിഖ് പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുന്നു

സിദ്ദിഖിന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ ദുഖിക്കുന്നവരില്‍ ഒരാള്‍ നടന്‍ ലാല്‍ ആണ്. സഹോദരന്‍മാരെ പോലെ കഴിഞ്ഞ ഇരുവരും ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു. വമ്പന്‍ ഹിറ്റുകള്‍ക്കിടെ സിദ്ധീഖ്-ലാലുമാര്‍ പിരിഞ്ഞതെന്തിന് ? പല തവണ ചോദിച്ചിട്ടും ഇരുവരും ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയിരുന്നില്ല. പിരിയാനുള്ള കാരണം തങ്ങളോടുകൂടി മണ്‍മറിയട്ടെ എന്നായിരുന്നു ഒരിക്കല്‍ സിദ്ധീഖിന്റെ മറുപടി.

റാംജി റാവു സ്പീക്കിംഗ് ആണ് സിദ്ദിഖും ലാലും ഒരുമിച്ച് ഒരുക്കിയ ആദ്യ സിനിമ. 1989 ലാണ് റാംജി റാവു സ്പീക്കിംഗ് പുറത്തിറങ്ങിയത്. അന്ന് ഈ ചിത്രമുണ്ടാക്കിയ തരംഗം ചെറുതല്ല. 1991 ല്‍ ഗോഡ്ഫാദര്‍ എന്ന സിനിമയും റിലീസ് ചെയ്തതോടെ സിദ്ദിഖ് ലാല്‍ കോംബോ പ്രേക്ഷകര്‍ ആഘോഷമാക്കി. ബാലകൃഷ്ണന്റേയും ഗോപാല കൃഷ്ണന്റേയും മത്തായിച്ചനും അവരെ തേടിയെത്തിയ ഉറുമീസ് തമ്പാനും റാംജീ റാവും, ഉന്നം മറന്ന് തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളുമായി ഇന്‍ ഹരിഹര്‍ നഗര്‍, ആനപ്പാറേലച്ചമ്മയും അഞ്ഞൂറാനും നിറഞ്ഞാടിയ ഗോഡ്ഫാദര്‍, കൃഷ്ണമൂര്‍ത്തിയും കെകെ ജോസഫും എത്തിപ്പെട്ട വിയറ്റ്‌നാം കോളനി, ചിരിപ്പിക്കുകയും ഒടുവില്‍ കരയിക്കുകയും ചെയ്ത കന്നാസിന്റേയും കടലാസിന്റേയും കാബൂളിവാല. അങ്ങനെ എണ്ണം പറഞ്ഞ അഞ്ച് സൂപ്പര്‍ ഹിറ്റുകള്‍. കാബൂളിവാലയ്ക്കു ശേഷം ഇരുവരും പിരിഞ്ഞു. 1993 ലാണ് ഹിറ്റ് കൂട്ടുകെട്ട് അവസാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലാല്‍ നിര്‍മാണ രംഗത്തേക്ക് ശ്രദ്ധ നല്‍കി. പിന്നീട് നടനുമായി. മറുവശത്ത് ഒറ്റയ്ക്ക് സംവിധാനം ചെയ്ത് സിദ്ദിഖും പേരെടുത്തു. ലാലുമായി പിരിഞ്ഞതിനെക്കുറിച്ച് മുമ്പൊരിക്കല്‍ സിദ്ദിഖ് പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. സഫാരി ടിവിയില്‍ സംസാരിക്കവെയാണ് സിദ്ദിഖ് മനസ് തുറന്നത്. പിരിഞ്ഞ വാര്‍ത്ത അന്ന് വലിയ വാര്‍ത്തയായി. പിരിഞ്ഞത് നല്ലതിനായിരുന്നെന്ന് കാലം തെളിയിച്ചതാണ്. പക്ഷെ ആ കാലഘട്ടത്തില്‍ ഞങ്ങള്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. അതില്‍ പ്രധാനപ്പെട്ട ചോദ്യം എന്താണ് കാരണം എന്നാണ്. അതിന്റെ ഉത്തരം ഒരിക്കലും ഞങ്ങള്‍ പറയാന്‍ തീരുമാനിച്ചിട്ടില്ലെന്നും സിദ്ദിഖ് അന്ന് വ്യക്തമാക്കി.

മയൂര പാര്‍ക്കിന്റെ 205ാം റൂമിലിരുന്നാണ് പിരിയാമെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നത്. ഇത് പരമ രഹസ്യമായിരിക്കണം, ആരോടും പറയരുതെന്ന് ഞാന്‍ ലാലിനോട് പറഞ്ഞു. ഫിലിം പേജ് വരുന്ന വെള്ളിയാഴ്ചത്തെ പത്രത്തില്‍ വാര്‍ത്ത വരണം. പത്രത്തില്‍ വന്ന ശേഷമേ ആരോടെങ്കിലും പറയാവൂ, അതുവരെ ഭാര്യമാരോട് പോലും പറയണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചു. വാര്‍ത്ത കൊടുക്കുന്ന ആളും വളരെ രഹസ്യമായി വെക്കണം.

മനോരമയില്‍ നേരത്തെ പരിചയമുള്ള ജെക്കോബി ചേട്ടനോട് വിവരം പറഞ്ഞു. നിങ്ങള്‍ പിരിയണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. പുറത്തറിഞ്ഞാല്‍ പിരിയാന്‍ ആരും സമ്മതിക്കില്ല. പക്ഷെ ഞങ്ങളുടെ രണ്ട് പേരുടെ നല്ലതിന് വേണ്ടിയും പിരിയണം. വഴക്കിട്ടിട്ടോ അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ടോ അല്ല രണ്ട് വഴിക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി.

ഗുരു തുല്യനായ സംവിധായകന്‍ ഫാസിലിനോട് പിരിയുന്ന കാര്യം നേരിട്ട് പറഞ്ഞപ്പോഴുള്ള പ്രതികരണവും സിദ്ദിഖ് ഓര്‍ക്കുന്നുണ്ട്. മദ്രാസില്‍ പോയാണ് അദ്ദേഹത്തോട് വിവരം പറയുന്നത്. പത്രത്തില്‍ വരുന്നതിന്റെ തലേദിവസം രാവിലെയാണ് മദ്രാസില്‍ എത്തിയത്. വിവരം പറഞ്ഞപ്പോള്‍ ഫാസില്‍ സര്‍ എതിര്‍ത്തു. എന്താണ് നിങ്ങള്‍ വിഡ്ഢിത്തരം പറയുന്നത്, അത് വേണ്ട, വാര്‍ത്ത പിന്‍വലിക്ക്, ഞാന്‍ വിളിച്ച് പറയാമെന്ന് പറഞ്ഞു. ഫാസില്‍ സര്‍ വിളിച്ചപ്പോഴേക്കും വാര്‍ത്ത പ്രിന്റ് ആയിപ്പോയി. ഫാസില്‍ സര്‍ വിളിച്ച് പറഞ്ഞ് വാര്‍ത്ത തടയുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന്റെ തലേദിവസം മാത്രം അദ്ദേഹത്തോട് ഇക്കാര്യം പറയാന്‍ തീരുമാനിച്ചതെന്നും സിദ്ദിഖ് വ്യക്തമാക്കി. വാര്‍ത്ത പുറത്ത് വന്ന ശേഷം വീട്ടില്‍ താമസിക്കാതെ മാറി താമസിച്ചു. പത്ത് പതിനഞ്ച് ദിവസം ഇതൊന്ന് അടങ്ങിയ ശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്. പല അഭ്യൂഹങ്ങള്‍ വന്നു. ഒന്നിനും മറുപടി കൊടുത്തില്ലെന്ന് സിദ്ദിഖ് വ്യക്തമാക്കി.

ഇന്ന് സിദ്ധീഖ് മറയുമ്പോള്‍ ആ കാരണം പറയേണ്ടവരില്‍ ഒരാള്‍ ഇല്ലാതാകുന്നു.

Top