സ്വന്തം ലേഖകൻ
കോട്ടയം: അതിമാരകവും വീര്യം കൂടിയതുമായ ലഹരി മരുന്നായ എം. ജില്ലയിൽ എത്തുന്നു. കളത്തിപ്പടിയിലെ ഡോക്ടറുടെ മകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി മരുന്നു വിതരണം ചെയ്യുന്നത്. ഈ യുവാവ് കോട്ടയം ജില്ലയിൽ എത്തിക്കുന്ന രഹസ്യ മരുന്ന് ഉപഭോക്താക്കളിലേയ്ക്കു എത്തിക്കുന്നത് ഗുണ്ടാ സംഘങ്ങൾ ചേർന്നാണ് എന്ന സൂചന ലഭിച്ചിട്ടുമുണ്ട്.
എമ്മിന്റെ വിൽപ്പനയും, വിതരണവും കളത്തിപ്പടി കേന്ദ്രീകരിച്ചു നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു എക്‌സൈസ് സംഘവും പൊലീസും രണ്ടു തവണ ഡോക്ടറുടെ വീട്ടിൽ പരിശോധന നടത്തി. എന്നാൽ, ഈ രണ്ടു തവണയും ലഹരി മരുന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. ലോകത്ത് ഉപയോഗിക്കുന്നതിൽ ഏറ്റവും വീര്യം കൂടിയ ലഹരി മരുന്നാണ് എമ്മെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ അടക്കം ലഹരി പാർട്ടിയ്ക്കു കൂടുതലായി ഉപയോഗിക്കുന്ന ഏറ്റവും വീര്യം കൂടിയ ലഹരി മരുന്നാണ് എമ്മെന്നാണ് ഇപ്പോൾ കണ്ടെത്തയിരിക്കുന്നത്. ബംഗളൂരുവിൽ നിന്നും മുംബൈയിൽ നിന്നും കേരളത്തിൽ എത്തിക്കുന്ന ലഹരി മരുന്നുകൾ ഗുണ്ടാ മാഫിയ സംഘങ്ങളാണ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എത്തിച്ചു നൽകുന്നത്. ഒരു യൂണിറ്റിന് 1000 മുതൽ 3000 രൂപ വരെയാണ് വിലയായി ഈടാക്കുന്നത്. ഈ ഒരു യൂണിറ്റ് ലഹരി ഉപയോഗിച്ചാൽ മൂന്നു ദിവസം വരെ ലഹരി ലഭിക്കും.
മാസങ്ങൾക്കു മുൻപ് മുംബൈയിൽ അടക്കം യാത്ര നടത്തിയ ഗുണ്ടാ സംഘത്തലവനാണ് എമ്മിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഇയാളാണ് ജില്ലയിലെ വിവിധ മേഖലകളിൽ എം എന്ന മാരക ലഹരി വിതരണം ചെയ്യുന്നത്. ഇതിനു പിന്നാലെ പൊലീസും എക്‌സൈസ് സംഘവും നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറുടെ മകനും പങ്കുണ്ടെന്നു കണ്ടെത്തിയത്. തുടർന്നു പൊലീസും എക്‌സൈസും ഡോക്ടറുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ, ഇവിടെ നിന്നും കാര്യമായ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.
അതി മാരകമായ എം എന്ന ലഹരി മരുന്നു ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെയും യുവാക്കളുടെയും എണ്ണം ജില്ലയിൽ വർദ്ധിക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പൊലീസിന്റെയും വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. ഒരു യൂണിറ്റ് എം. ഉപയോഗിച്ചാൽ മൂന്നു ദിവസം വരെ വീര്യം ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണമെന്നു പറയുന്നു. ഇതേ തുടർന്നാണ് യുവാക്കളുടെ സംഘം ലഹരി ഉപയോഗിക്കുന്നതെന്നാണ് വിവരം.