മലപ്പുറം: താനൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചു. കിണറ്റുങ്കൽ സ്വദേശി ഹഖിനാണ് വെട്ടേറ്റത്. രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. കൂട്ടായില്‍ നിന്ന് ഉണ്ണ്യാലിലേക്ക് ബൈക്കില്‍ വരുന്ന വഴി കാറിലെത്തിയ സംഘം ഇടിച്ചിട്ട് ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഹഖിനെ ഗുരുതര പരുക്കുകളോടെ പെരുന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തെ തുടർന്ന് താനൂർ, മലപ്പുറം നഗരസഭകളിലും സമീപത്തെ മൂന്ന് ജീരദേശ പഞ്ചായത്തുകളിലും സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. മലപ്പുറം താനൂരില്‍ ഏപ്രിലില്‍ നടന്ന സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ പരക്കെ അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിരിക്കാം ആക്രമണം എന്നാണ് കരുതുന്നത്.
തീരദേശത്തെ അക്രമത്തിന്റെ മുൾമുനയിൽ നിർത്തി കഴിഞ്ഞ മാർച്ചിൽ താനൂരിൽ ലീഗ്-സിപിഎം സംഘർഷം ഉണ്ടായിരുന്നു. താനൂര്‍ ചാപ്പപ്പടി കോര്‍മന്‍ കടപ്പുറത്താണ് ഇരുവിഭാഗവും അക്രമമഴിച്ചുവിട്ടത്. കല്ലേറില്‍ തുടങ്ങിയ അക്രമം നേരിട്ടുള്ള ഏറ്റുമുട്ടലിലും വീടുകള്‍ അടിച്ചുതകര്‍ക്കുന്നതിലും തീവെപ്പിലുംചെന്നെത്തുകയായിരുന്നു. ആളുകളെ മാറ്റുന്നതിനായി പോലീസിന് ആകാശത്തേക്ക് വെടിവെക്കേണ്ടിവന്നു. ഇതിനൊക്കെ ഒരു ശമനം ഉണ്ടാകുന്നതിനിടയിലാണ് വീണ്ടും അക്രമം നടന്നത്.


