തിരുവനന്തപുരം:ഇബ്രാഹിം നബിയുടെ ത്യാഗപൂര്‍ണമായ ജീവിതം അനുസ്മരിച്ച് നാടെങ്ങും വലിയപെരുന്നാള്‍ ആഘോഷിക്കുന്നു. ജീവിതം ലോകത്തിനായി സമര്‍പ്പിക്കാനാഹ്വാനം ചെയ്യുന്ന പ്രവാചക പരമ്പരയുടെ ഉദ്‌ഘോഷണങ്ങള്‍ കേള്‍ക്കാനും പെരുന്നാള്‍ നമസ്‌കാരത്തിനുമായി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേര്‍ന്നു. മക്കയില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുമ്പോള്‍ തന്നെയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.അതേസമയം കടുത്ത പരീക്ഷണ ഘട്ടത്തിലും ആദര്‍ശപാതയില്‍ പതറാതെ കാരുണ്യവും വിവേകവും മുറുകെ പിടിച്ച് മുന്നോട്ടു പോകുന്നവര്‍ക്കാണ് അന്തിമ വിജയമെന്ന സന്ദേശമാണ് ഈദുല്‍ അസ്ഹ പകര്‍ന്നു നല്‍കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ലോകത്തെവിടെയായാലും മനുഷ്യത്വം മാനിക്കപ്പെടണം. നീതിയിലും നന്മയിലും അധിഷ്ഠിതമായിരിക്കണം സമൂഹം. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും ഉത്കൃഷ്ട മാതൃകയാണ് ഹജ്ജും അതിന് അനുബന്ധമായ ബലിപെരുന്നാളും. ഹസ്രത്ത് ഇബ്രാഹിം നബി (അ) മാനവ സമൂഹത്തിന് കാണിച്ചുകൊടുത്ത ആദര്‍ശ പാതയാണത്. ഒരേ വേഷവും ഒരേ ലക്ഷ്യവും ഒരേ മന്ത്രവുമായി ലോകത്തിന്റെ പരിഛേദം വിശുദ്ധ ഹജ്ജിനെത്തി. കറുത്തവനും വെളുത്തവനും, സമ്പന്നനും ദരിദ്രനും, പണ്ഡിതനും പാമരനും തുടങ്ങി വൈവിധ്യത്തിന്റെ മനോഹാരിതയിലും സമത്വത്തിന്റെ മാനവീക ദൃശ്യമാണ് ഹജ്ജ് സമ്മാനിക്കുന്നത്.
പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ അറഫയിലെ വിടവാങ്ങല്‍ പ്രസംഗം മനുഷ്യാവകാശത്തിന്റെ സമ്പൂര്‍ണ വിളംബരമായിരുന്നു. നീതി നിഷേധത്തിനും സാമ്പത്തിക ചൂഷണത്തിനും ഹിംസക്കുമെതിരെ മാനവികത ഉയര്‍ത്തി പിടിക്കാനായിരുന്നു ആ ആഹ്വാനം. വിശ്വാസി പിന്തുടരേണ്ടതും പകര്‍ന്നു നല്‍കേണ്ടതും ഈ മനുഷ്യ നന്മയുടെ മാര്‍ഗമാണ്.നീതി നിഷേധിക്കപ്പെടുന്ന എല്ലാ മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതുണ്ട്. ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തം നീട്ടുക. സമൂഹത്തിലെങ്ങും ഐക്യവും സമാധാനവും ശാന്തിയും നിലനിര്‍ത്തി പുരോഗതിയിലേക്കുള്ള പ്രയാണത്തിന് കരുത്ത് പകരുക. വര്‍ഗീയ, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഒരു രാജ്യത്തിനും സമൂഹത്തിനും രക്ഷയാകില്ല. മനുഷ്യവര്‍ഗത്തിന്റെ സമൂല നാശത്തിലേക്കാണത് നയിക്കുക. മനുഷ്യാവകാശങ്ങളുടെ പക്ഷത്ത് നില്‍ക്കാനും മാനവിക ഐക്യത്തിനായി നിലകൊള്ളാനും ഈ സുദിനത്തില്‍ പ്രതിജ്ഞ പുതുക്കുക എന്ന് പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.
പെരുന്നാൾ പ്രമാണിച്ച് രാവിലെ തന്നെ കേരളത്തിലെ വിവിധ പള്ളികളില്‍ പ്രാര്‍ഥനാചടങ്ങുകള്‍ നടന്നു. വലിയ തിരക്കാണ് പള്ളികളില്‍ അനുഭവപ്പെട്ടത്. നിരവധി സ്ഥലങ്ങളില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചു. അതേസമയം മലബാറിലെയും മധ്യകേരളത്തിലെയും പ്രധാന കേന്ദ്രങ്ങളില്‍ കാലാവസ്ഥ എതിരാകുമെന്ന ആശങ്കകളെ തുടര്‍ന്ന് സംയുക്ത ഈദ് ഗാഹുകള്‍ ഒഴിവാക്കിയിട്ടുണ്ട്.ഇന്ന് ദുല്‍ഹജ് 10 ആണ്. അതിന് പുറമെ ബലിപെരുന്നാള്‍ വെള്ളിയാഴ്ച എത്തി എന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ ജുമ്അ നമസ്‌കാരത്തിന് മുമ്പ് ബലികര്‍മങ്ങള്‍ നടത്താനുള്ള വിധത്തിലാണ് വിവിധ പള്ളികളില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നത്. വൈറ്റില സലഫി ജുമാ മസ്ജിദില്‍ നടന്‍ മമ്മൂട്ടി,മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ പെരുനാള്‍ നമസ്‌കാരം നിര്‍വഹിക്കാനെത്തി. പള്ളികളിലെ ചടങ്ങുകള്‍ക്കുശേഷം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകള്‍ സന്ദര്‍ശിക്കാനും ബലിപെരുന്നാള്‍ ആശംസകള്‍ നേരാനും വിശ്വാസികള്‍ സമയം കണ്ടെത്തും.
ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാസംഗമത്തിനെത്തിയ ഇരുപതു ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഇന്നലെ അറഫാ സംഗമത്തിന് മിനയിലെ കൂടാരനഗരത്തിലും അറഫാ കുന്നിന്‍പുറങ്ങളിലും രാപകല്‍ പ്രാര്‍ഥനാനിരതരായി. ബുധനാഴ്ച ജുഹ്ര് നിസ്‌കാരം മുതല്‍ ഇന്നലെ പുലര്‍ച്ചെ നടന്ന സുബ്ഹി നിസ്‌കാരം വരെ ഹാജിമാര്‍ കൂടാരങ്ങളിലും പാറയിടുക്കുകളിലും കഴിഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ഒന്നേമുക്കാല്‍ ലക്ഷം ഹാജിമാര്‍ ഇന്നലെത്തന്നെ മിനയിലെത്തി അറഫാ സംഗമത്തിന് തമ്പടിച്ചുകഴിഞ്ഞു. ചൊവ്വാഴ്ചത്തെ മഗ്‌രിബ് നിസ്‌കാരത്തിനുശേഷമായിരുന്നു ഇന്ത്യന്‍ തീര്‍ഥാടകര്‍ മിനായിലേക്ക് നീങ്ങിയത്.
ഇത്തവണ 17,47,440 വിദേശഹാജിമാരാണ് എത്തിയതെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരില്‍ 32 ശതമാനം വര്‍ധനവുണ്ടായെന്നും സൗദി ജനറല്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. അനുമതി പത്രം ഇല്ലാതെ മക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ ശിക്ഷിക്കാനും അവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കാനും ചെക്ക്‌പോസ്റ്റുകളില്‍ പ്രത്യേക കോടതികള്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിച്ചുവരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധത്തിലായ ഖത്തറില്‍ നിന്നും ഇത്തവണ വെറും 1340 തീര്‍ഥാടകരാണ് എത്തിയത്. കേരളത്തില്‍ നിന്നുള്ള 11807 തീര്‍ഥാടകരില്‍ 22 പേര്‍ കുട്ടികളാണ്. ലോകത്ത് ഏറ്റവുമധികം മുസ്‌ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയില്‍ നിന്ന് ഏറ്റവും പ്രായം കൂടിയ 104 വയസുള്ള ഹജ്ജുമ്മയായി മറിയാ മര്‍ജാനി എന്ന വയോവൃദ്ധ എത്തിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ഒന്നാം ലോകമഹായുദ്ധത്തിന്റെ തലേവര്‍ഷം 1913ല്‍ ജനിച്ച മറിയാ മുത്തശ്ശിയുടെ ആദ്യ ഹജ്ജ് കര്‍മത്തിന് നാട്ടുകാരാണ് പണം പിരിച്ചുനല്‍കി അവരുടെ ഹജ്ജ് എന്ന സ്വപ്‌നസാഫല്യമൊരുക്കിയ