തലപ്പാവിനെ ബാന്‍ഡേജ് എന്ന് വിളിച്ച് കളിയാക്കിയ ബ്രിട്ടീഷ് വ്യവസായിയോട് കാറുകൊണ്ട് മധുരപ്രതികാരം തീര്‍ത്ത് സിഖുകാരന്‍; സോഷ്യല്‍ മീഡിയയില്‍ താരമായി റൂബന്‍

സിഖുകാരന്റെ മുഖമുദ്രയാണ് അവരുടെ തലപ്പാവ്. ആ തലപ്പാവിനെ ബാന്‍ഡേജ് എന്നു വിളിച്ച് പരിഹസിച്ച ബ്രിട്ടിഷ് വ്യവസായിയെ വേറിട്ട രീതിയില്‍ വെല്ലുവിളിച്ച് തോല്‍പ്പിച്ചിരിക്കുകയാണ് മറ്റൊരു വ്യവസായിയായ സിഖുകാരന്‍. നമ്മളൊക്ക പ്രതികാരം തീര്‍ക്കുക അടിച്ചും കുത്തിയുമൊക്കെയാണ്. എന്നാല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ വ്യവസായി റൂബന്‍ സിങ്ങിന്റെ വ്യത്യസ്തമായ പ്രതികാരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വന്‍ ശ്രദ്ധേയം. റൂബന്‍ സിങ് എന്താണ് ചെയ്തതെന്നല്ലേ എല്ലാവരും ചിന്തിക്കുന്നത്. രസകരമാണ് അദ്ദേഹത്തിന്റെ പ്രതികാരം. ആഴ്ചയില്‍ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ അതേനിറത്തിലുള്ള കാറുകളില്‍ യാത്രചെയ്ത് ബ്രിട്ടീഷുകാരെ മുഴുവന്‍ വെല്ലുവിളിച്ചു. ഇപ്പോഴും സംഭവമെന്തെന്ന് ആര്‍ക്കും പിടികിട്ടിയില്ല അല്ലേ? എന്നാല്‍ കേട്ടോളൂ. റൂബന്‍ സിങ്ങിന്റെ തലപ്പാവുകളുടെ നിറമുള്ള ഓരോ കാറും കോടികള്‍ വിലയുള്ള റോള്‍സ് റോയ്‌സ് കാറുകളായിരുന്നു. റോള്‍സ് റോയ്‌സ് ഫാന്റം ഡോണ്‍, റെയ്ത്, ഗോസ്റ്റ് തുടങ്ങിയ എല്ലാ മോഡലുകളേയും റൂബന്‍ തന്റെ തലപ്പാവുകളുടെ നിറത്തില്‍ ഭാഗിയാക്കി. റൂബന്‍ സിങ് തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ പ്രതികാരത്തിന്റെ വിവരം പുറം ലോകത്തെ അറിയിച്ചത്. ഏഴു ദിവസും തലപ്പാവിന്റെ നിറത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള റോള്‍സ് റോയ്‌സ് കാറില്‍ എത്തുക എന്നതായിരുന്നു ചലഞ്ച്. ചലഞ്ച് ക്ലിക്കായതോടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് റൂബന്‍. ഓള്‍ഡേ പിഎ, ഇഷര്‍ ക്യാപിറ്റല്‍ തുടങ്ങി വ്യവസായ സംരംഭങ്ങളുടെ തലവനാണ് ബ്രിട്ടനിലെ ഏറ്റവും വലിയ സിങ് കോടീശ്വരന്മാരില്‍ ഒരാളായ റൂബന്‍ സിങ് . റോള്‍സ് റോയ്‌സും ഫെരാരിയും ലംബോര്‍ഗിനിയുമടക്കം നിരവധി സൂപ്പര്‍കാറുകള്‍ റൂബന്‍ സിങ്ങിന്റെ പക്കലുണ്ട്.

24

Top