ഫെയ്‌സ്ബുക്ക് ഓഹരികളില്‍ വന്‍ ഇടിവ്

വാഷിങ്ടന്‍: ഫെയ്‌സ്ബുക്ക് ഓഹരികളില്‍ വന്‍ ഇടിവ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി തെരഞ്ഞെടുപ്പുകാലത്ത് ഫെയ്‌സ്ബുക്കിനെ ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് വാള്‍സ്ട്രീറ്റില്‍ ഫെയ്‌സ്ബുക്കിന്റെ ഓഹരികള്‍ 7.7 ശതമാനമായത്. ഫെയ്‌സ്ബുക്കിന്റെ വ്യവസായ മാതൃകയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന റിപ്പോര്‍ട്ടാണ് തിരിച്ചടിയായത്. ട്രംപിനുവേണ്ടി സ്വകാര്യതാ നിയമം ലംഘിച്ച് രാഷ്ട്രീയവിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയെ ഫെയ്‌സ്ബുക് പുറത്താക്കിയിരുന്നു. 2016 ലെ യുഎസ് തെരഞ്ഞെടുപ്പു കാലത്തു ട്രംപ് പ്രചാരകര്‍ക്കുവേണ്ടി വോട്ടര്‍മാരുടെ വിവരശേഖരണത്തിന്റെ ഭാഗമായാണു 2014 മുതല്‍ ഫെയ്‌സ് ബുക്കില്‍നിന്ന് അഞ്ചു കോടിയോളം പേരുടെ വ്യക്തിവിവരങ്ങള്‍ എടുത്തത്. സമൂഹമാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ വിവര ചോര്‍ച്ചയാണിത്. അനലിറ്റിക്കയുടെ യുകെ ആസ്ഥാനമായ മാതൃസ്ഥാപനമായ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ ലാബോറട്ടറീസിനും (എസ്‌സിഎല്‍) വിലക്കു ബാധകമാണ്. ബ്രിട്ടനിലെ ‘ബ്രെക്‌സിറ്റ്’ പ്രചാരണ കാലത്തും കേംബ്രിജ് അനലിറ്റിക്ക സമാനമായ രീതിയില്‍ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ യുകെ പാര്‍ലമെന്റ്-സര്‍ക്കാര്‍ സമിതികള്‍ അന്വേഷണം നടത്തുന്നുണ്ട്. ലണ്ടന്‍ ആസ്ഥാനമായ എസ്‌സിഎല്‍, യുഎസ് തിരഞ്ഞെടുപ്പു വിശകലനത്തിനു വേണ്ടിയാണു 2013 ല്‍ കേംബ്രിജ് അനലിറ്റിക്ക സ്ഥാപിച്ചത്.

Top