ജയലളിത മരിച്ചെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ്; യുവതിക്കെതിരേ കേസ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി മരിച്ചതായി അഭ്യൂഹം പരക്കുന്നതിനിടെ ജയലളിതയുടെ ആരോഗ്യസ്‌ഥിതിയെ കുറിച്ച് അഭ്യൂഹം പരത്തിയെന്നാരോപിച്ച് യുവതിക്കെതിരെ കേസ്. തമിഴച്ചി എന്ന ഫേസ്ബുക്ക് ഉപഭോക്‌താവിനെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് ജയലളിത മരിച്ചെന്നും ജയലളിതയുടെ മരണത്തില്‍ ആര്‍എസ്എസിനു പങ്കുണ്ടെന്നും തമിഴച്ചി ഫേസ്ബുക്കില്‍ കുറിച്ചു. അഭ്യൂഹങ്ങള്‍ ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ആരോഗ്യസ്‌ഥിതിയെ സംബന്ധിച്ച സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് എഐഡിഎംകെ പരാതി നല്‍കിയതും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും.

കടുത്ത പനിയെ തുടര്‍ന്ന് ഒമ്പത് ദിവസമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജയലളിത. മുഖ്യമന്ത്രിയുടെ ആരോഗ്യസ്‌ഥിതി അതീവ ഗുരുതരമാണെന്നും അടിയന്തര ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകുമെന്നും നവമാധ്യമങ്ങളിലടക്കം നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ജയലളിതയുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അവര്‍ മരിച്ചതായുള്ള പ്രചരണവും നടന്നത്. ദേശീയ മാധ്യമങ്ങള്‍ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായുള്ള പ്രചരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടന്നത്. എന്നാല്‍ ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇത്തരം കിംവദന്തികളോട് പ്രതികരിച്ച് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ഡിഎംകെ പ്രസിഡന്റ് എം കരുണാനിധി അറിയിച്ചിരുന്നു. ജയലളിതയെ സംബന്ധിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് കരുണാനിധി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയലളിതയുടെ തത്വങ്ങളുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും എത്രയും പെട്ടെന്ന് ജയലളിത സുഖം പ്രാപിച്ച് ഔദ്യോഗിക വൃത്തികള്‍ തുടരട്ടെയെന്ന് പ്രത്യാശിക്കുന്നതായി കരുണാനിധി വ്യക്തമാക്കി. ജയലളിതയെ പരിചരിക്കുന്ന അപ്പോളോ ആശുപത്രി ഇടവേളകളില്‍ ആരോഗ്യ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നുണ്ടെങ്കിലും അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ തുടരുകയാണെന്ന് കരുണാനിധി അഭിപ്രായപ്പെട്ടു. നിര്‍ജലീകരണവും കടുത്ത പനിയുമാണ് ജയലളിതയുടെ ആരോഗ്യസ്ഥിതിയെ വഷളാക്കുന്നതെന്ന് നേരത്തെ അപ്പോളോ ആശുപത്രി വ്യക്തമാക്കിയിരുന്നു.

 

Top