ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കോട്ടയം പാലാ സ്വദേശിയായ സ്ത്രീയുടെ നഗ്നചിത്രങ്ങളും വീഡിയോയും വാട്‌സ്അപ്പിൽ വാങ്ങി; ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു; ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ ഡൽഹി വിമാനത്താവളത്തിൽ നിന്നും പാലാ പൊലീസ് പിടികൂടി

കോട്ടയം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിയായ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങളും വീഡിയോയും കൈവശപ്പെടുത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ഉത്തർപ്രദേശ് സ്വദേശിയെ ഡൽഹി വിമാനത്താവളത്തിൽ നിന്നും പാലാ പൊലീസ് പിടികൂടി. ഉത്തർപ്രദേശ് ഗൊരഖ്പൂർ ചാർഗ് വാൻ രപ്തിനഗർ ഫേസിൽ മോനുകുമാർ റാവത്തിനെയാണ് (25) പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

2020 ജൂലായിലാണ് പ്രതിയായ യുവാവും പാലാ സ്വദേശിയായ യുവതിയും തമ്മിൽ ഫെയ്‌സ്ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്. തുടർന്നു, ഫെയ്‌സ്ബുക്ക് മെസഞ്ചർ വഴിയും, വാട്‌സ്അപ്പ് വഴിയും യുവതിയുമായി പ്രതി നിരന്തരം ചാറ്റ് ചെയ്തിരുന്നു. ഇതേ തുടർന്നു സൗഹൃദം സ്ഥാപിച്ച പ്രതി യുവതിയുടെ പക്കൽ നിന്നും നഗ്നചിത്രങ്ങളും, വീഡിയോയും കൈവശപ്പെടുത്തുകയായിരുന്നു. തുടർന്നു, ഈ വീഡിയോയും ചിത്രവും പുറത്തു വിടാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പണം നൽകാതെ വന്നതോടെ പ്രതി ഈ ചിത്രങ്ങളും വീഡിയോയും 2021 ഏപ്രിൽ മുതൽ ഫെയ്‌സ്ബുക്ക് മെസഞ്ചർ വഴി പലർക്കും അയച്ചു നൽകി. ഇതേ തുടർന്നാണ് യുവതി പാലാ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു. പ്രതി യുപി സ്വദേശിയായ മോനുകുമാറാണ് എന്നു തിരിച്ചറിഞ്ഞ പൊലീസ് സംഘം ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ഇയാൾ വിദേശത്താണ് എന്ന വിവരം പൊലീസിനു ലഭിച്ചത്.

തുടർന്നു, പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചു. ഈ ലുക്ക് ഔട്ട് നോട്ടീസ് നില നിൽക്കെ പ്രതി കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ എത്തി. ഇതോടെ വിമാനത്താവള അധികൃതരും, സുരക്ഷാ സേനയും ചേർന്നു പ്രതിയെ തടഞ്ഞു വച്ച്. പിന്നീട് പാലാ പൊലീസ് ഡൽഹിയിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ശനിയാഴ്ച ഡൽഹിയിൽ നിന്നും പാലായിൽ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Top