ക്ഷേത്രത്തിലെ പൂജയുടെ മറവിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ പെരിങ്ങണ്ടൂർ സ്വദേശി പൂങ്കോട്ടിൽ വീട്ടിൽ സന്തോഷി(35)നെയാണ് പേരാമംഗലം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലുള്ള ചാത്തൻസ്വാമി ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളെയാണ് വിവിധ പൂജകളുടെ മറവിൽ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്.
ഭർത്താക്കന്മാരുടെ മദ്യപാനം മാറ്റൽ, കുട്ടികളില്ലാത്തവർക്ക് സന്താനഗോപാല യന്ത്രത്തിലൂടെ കാര്യസിദ്ധി തുടങ്ങിയ വിവിധ പരിഹാര ക്രിയകൾക്കായാണ് സ്ത്രീകൾ ഇയാളെ സമീപിച്ചിരുന്നത്. കേരളത്തിന് പുറമേ തമിഴ്നാട്ടിൽ നിന്നും നിരവധി സ്ത്രീകൾ ക്ഷേത്രത്തിലെത്താറുണ്ടെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളുടെ ബന്ധുക്കളെ അപായപ്പെടുത്തുമെന്നും, പൂജകൾ നടത്തി കുടുംബം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് സന്തോഷ് ലൈംഗിക ചൂഷണം നടത്തിയിരുന്നത്.
വിവിധ ജ്യോതിഷ മാസികകളിൽ പരസ്യം നൽകിയാണ് സന്തോഷ് സ്ത്രീകളെ ക്ഷേത്രത്തിലേക്ക് ആകർഷിച്ചിരുന്നത്. 18 വർഷമായി ഇയാൾ തുടരുന്ന ചൂഷണത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് പുറംലോകമറിയുന്നത്.
പൂജകളുടെ മറവിൽ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന സ്ത്രീകളുടെ പരാതിയിൽ പേരാമംഗലം പോലീസാണ് സന്തോഷിനെ കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.