കണ്ണൂര്‍: വചന പ്രഘോഷണത്തില്‍ മികച്ചവനായിരുന്നു ഫാദര്‍ റോബില്‍ വടക്കുംചേരി. കൗമാരക്കാരായ കുട്ടികളോട് പ്രത്യേക മമത പുലര്‍ത്തിയിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. പെണ്‍കുട്ടികള്‍ക്ക് തന്നെ വന്നു കാണാനും ബൈബില്‍ സംബന്ധിച്ചും പാഠ്യ വിഷയങ്ങള്‍ സംബന്ധിച്ചും സംശയങ്ങള്‍ തീര്‍ക്കാനും അനുവാദം നല്‍കിയിരുന്നു. പെണ്‍കുട്ടികളോട് എന്നും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തി സൗഹൃദ ഭാവത്തിലാണ് അവരോട് പെരുമാറിയിരുന്നത്. ഇത്തരത്തില്‍ മുഖം മൂടി ധരിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗീക ചൂഷണത്തിന് വിധേയയാക്കിയത്.
വയറു വേദനയില്‍ തുടങ്ങിയ പെണ്‍കുട്ടിയുടെ അസ്വസ്ഥത ഗര്‍ഭത്തിലെത്തിയപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. അവര്‍ ഓടിപ്പാഞ്ഞ് അച്ചനെ കാണാന്‍ എത്തി. അവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കി. പ്രസവത്തിന്റെ കാര്യങ്ങളെല്ലാം താന്‍ നോക്കിക്കൊള്ളാമെന്നും സാമ്പത്തികമായി സഹായിക്കാമെന്നും, പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങളില്‍ അവരെ വീഴ്ത്തി. അങ്ങനെയാണ് ഗര്‍ഭവിവരം പിതാവും മാതാവും രഹസ്യമാക്കി വച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കൂത്തുപറമ്പിലുള്ള ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വൈദികന്‍ ഇവിടെയും രഹസ്യം പുറത്തുവിടാന്‍ അനുവദിച്ചില്ല. പിന്നെ കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റി. എല്ലാം അവിടെ തീരുമെന്ന് ഫാദര്‍ കരുതി. ഉദ്ദേശിച്ച തിരക്കഥ പോലെ കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയില്‍ പെണ്‍കുട്ടിയും കുടുംബവും ഫാദറിനെ വിശ്വസിച്ചു കൂടെ നിന്നു.
തീര്‍ത്തും നിര്‍ദ്ധന കുടുംബത്തിലെ അംഗമായ പതിനാറുകാരി പെണ്‍കുട്ടി മൂന്നാഴ്ച മുമ്പാണ് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കിയത്. അയല്‍വീട്ടുകാരോട് കുട്ടിക്ക് അപ്പന്റിസൈറ്റിസ് ശസ്ത്രക്രിയ എന്നാണ് പറഞ്ഞത്. പക്ഷേ കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ പ്രസവം പുറം ലോകത്ത് എത്തി. താമരശ്ശേരി രൂപതയ്ക്ക് കീഴിലുള്ളവര്‍ തന്നെയായിരുന്നു ഈ മേഖലയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. തലശ്ശേരി രൂപതയിലെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഡയറക്ടറായിരുന്ന വൈദികനായിരുന്നു ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയത്. ഇതിലെ അംഗങ്ങളെ നിയമിച്ചിരുന്നതും ഈ വൈദികനായിരുന്നു. ഫാദര്‍ റോബിനെ കുറിച്ച് നന്നായി അറിയാവുന്ന ഒരാളാണ് ഈ പീഡനത്തെ പുറം ലോകത്ത് എത്തിച്ചത്. അങ്ങനെ വയനാട് മാനന്തവാടി സ്വദേശിയായ റോബിന്‍ വടക്കുംചേരി (48) അഴിക്കുല്ളിലായി.
കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ മനസാക്ഷിയുള്ള ആരോ ഒരാള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ആ വിവരം അറിയിച്ചു. ഇതിന് മുമ്പും റോബിനെതിരെ നിരവധി പരാതികള്‍ സഭാ നേതൃത്വത്തിന് കിട്ടിയിരുന്നു. ഇതൊന്നും ഉന്നത ബന്ധങ്ങള്‍ കാരണം പുറത്ത് എത്തിയില്ല. ഇതറിയാവുന്ന ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തന്നെ കരുതലോടെ നീങ്ങി. ആശുപത്രയില്‍ അവര്‍ പെണ്‍കുട്ടിയെ തേടിയെത്തി. പെണ്‍കുട്ടിയെ അവര്‍ കണ്ടു. സംസാരിച്ചു. വിവരം പൊലീസിനെ അറിയിച്ചു. റോബിന്‍ വടക്കുംചേരിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്ന വിവരം പുറത്തുവന്നതോടെ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം അന്വേഷണവിധേയനായി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു.
റോബിന്‍ വടക്കുംചേരി മാനേജരായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനി കൂടിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ തന്നെ പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വാധീനിച്ച് തന്റെ പേര് പുറത്തുവരാതിരിക്കാന്‍ കരുക്കള്‍ നീക്കി. പരാതിയുമായി പോയാല്‍ പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിയും മുഴക്കി. ഇതിലാണ് പാവം കുടുംബം വീണതെന്നാണ് സൂചന. ക്രിസത്രാജ ആശുപത്രിയില്‍ തന്ത്രപരമായണ് കുട്ടിയെ പ്രവേശിപ്പിച്ചത്. തങ്ങള്‍ക്ക് വേണ്ടപ്പെട്ട കുട്ടി ചതിയില്‍ വീണുപോയതാണെന്നും പ്രസവസംബന്ധമായ വിവരങ്ങള്‍ പുറത്തറിയരുതെന്നും ആശുപത്രി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കുകയായിരുന്നു. ആശുപത്രി ചെലവുകളെല്ലാം റോബിന്‍ വടക്കുംചേരി തന്നെ വഹിച്ചു. പ്രസവശുശ്രൂഷയ്ക്ക് വിശ്വസ്തയായ ഒരു യുവതിയെയും നിയോഗിച്ചിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളാകട്ടെ പെണ്‍കുട്ടിക്ക് അപ്പന്റിസൈറ്റിസ് ശസ്ത്രക്രിയ നടത്തുകയാണെന്ന് അയല്‍വാസികളെയെല്ലാം ധരിപ്പിക്കുകയും ചെയ്തു. അതും പുരോഹിതന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു.
അച്ചന്റെ ഈ നിര്‍ദ്ദേശമെല്ലാം തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ക്രിസ്തുരാജാ ആശുപത്രി അതേ പടി നടപ്പാക്കി. പ്രസവ വിവരം പൊലീസില്‍ നിന്ന് മറച്ചുവച്ചു. പ്രസവം കഴിഞ്ഞ് പെണ്‍കുട്ടിയെ വയനാട്ടില്‍ കുറച്ചുദിവസം ഒളിപ്പിച്ചു താമസിപ്പിച്ചു. ഇവിടെ നിന്നും നവജാത ശിശുവിനെ അനാഥാലയത്തിലേക്ക് മാറ്റിയതോടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്ന് റോബിന്‍ വടക്കുംചേരിയും വീട്ടുകാരും കരുതി. പെണ്‍കുട്ടിയെ തിരികെ വീട്ടിലെത്തിച്ചതോടെ ആര്‍ക്കും സംശയമില്ലെന്നും കരുതി. അവര്‍ക്ക് മുന്നില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയ കാര്യം വീട്ടുകാര്‍ ഉടന്‍തന്നെ ഫാ. റോബിനെ അറിയിച്ചു. തന്റെ പേര് പുറത്തുവരാതിരിക്കാന്‍ റോബിന്‍ വടക്കുംചേരി ശ്രമം തുടങ്ങി. പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ തന്നെ കുറ്റം കെട്ടിവയ്ക്കാന്‍ ശ്രമിച്ചു.
ഭീഷണിയിലൂടെയും പ്രലോഭനങ്ങളിലൂടെയും അച്ഛനെ സമ്മതിപ്പിച്ചു. പെണ്‍കുട്ടിയുടെ മാതാവും വഴങ്ങി. എന്നാല്‍ പെണ്‍കുട്ടി തുടക്കത്തില്‍ വഴങ്ങിയില്ല. പപ്പ ആണെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ അപമാനമാണെന്ന് പെണ്‍കുട്ടി തുറന്നടിച്ചു. എന്നാല്‍, കൂടെ നില്‍ക്കാനും പിന്തുണയ്ക്കാനും ആരുമില്ലെന്ന് തിരിച്ചറിഞ്ഞ അവള്‍ അങ്ങനെ പറയാമെന്ന് സമ്മതിച്ചു. ഞങ്ങള്‍ക്ക് പരാതി ഇല്ലെന്നും കുട്ടിയെ തങ്ങള്‍ നോക്കികൊള്ളാമെന്നും വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, പൊരുത്തക്കേടുകള്‍ മനസിലാക്കിയ അവര്‍ വീണ്ടും പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയും കൗണ്‍സലിങ് നടത്തുകയും ചെയ്തു. ഇതോടെ യഥാര്‍ത്ഥ കഥ പുറത്തായി. സത്യം പുറത്തു വരാതിരിക്കാന്‍ കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കിയെന്നാണ് സൂചന. അതുകൊണ്ട് തന്നെ കുട്ടിയുടെ അച്ഛനും അമ്മയും കേസില്‍ പ്രതിയാകും.
കള്ളക്കളി ചൈല്‍ഡ് ലൈന്‍ പൊളിച്ചതോടെ പിടിവീഴുമെന്ന് സംശയിച്ച ഫാദര്‍ റോബിന്‍ ഇടവകയില്‍ നിന്നും മുങ്ങുകയായിരുന്നു. ധ്യാനത്തിനെന്ന പേരിലാണ് ഈ വൈദികന്‍ മാറിനിന്നത്. വിദേശത്തേക്ക് രക്ഷപ്പെടാന്‍ ഒരുങ്ങിയ വൈദികനെ ചാലക്കുടിയില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. ഇതിലേക്ക് വഴിവച്ചതും സഭയിലെ ചില നല്ല ഇടയന്മാരാണെന്ന സൂചനയും ഉണ്ട്.