തിരുവനന്തപുരം: പതിനാലുകാരിയെ സ്വന്തം പിതാവ് ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കി. തിരുവന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഏഴു മാസം മാസം ഗർഭിണിയായ പെൺകുട്ടി ഇപ്പോൾ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിരീക്ഷണത്തിൽ നിർഭയ കേന്ദ്രത്തിലാണ്.
പത്തുദിവസം മുൻപ് സംശയം തോന്നിയ നാട്ടുകാരിൽ ചിലർ പോലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി പോലീസ് അന്വേഷണം നടത്തി. തുടർച്ചയായി നടത്തിയ കൗൺസിലിങിലാണ് പെൺകുട്ടി സ്വന്തം പിതാവ് ലൈംഗികമായി പീഡിപ്പിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞത്.
സംഭവമറിഞ്ഞ ശിശുസംരക്ഷണ വകുപ്പിന്റെ നിർദേശപ്രകാരം പൂജപ്പുര പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ഈ കേസ് കാട്ടാക്കട പോലീസിന് കൈമാറി. അതേസമയം, പെൺകുട്ടിയുടെ അച്ഛനും അമ്മയും കഴിഞ്ഞ ദിവസം രാത്രി പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ടെന്നും സൂചനയുണ്ട്.
പതിനാലു വയസ് പ്രായമുള്ള പെൺകുട്ടിയെ ഏഴാം ക്ലാസ് മുതൽ പിതാവ് ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നാണ് കൗൺസിലിങിൽ നിന്ന് വ്യക്തമായത്.
പെൺകുട്ടി ഗർഭിണിയായതോടെ സ്കൂൾ വിദ്യാഭ്യാസം നിർത്തി. ഇതും നാട്ടുകാരിൽ സംശയം ജനിപ്പിക്കാൻ കാരണമായി. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് മാതാവും കൂട്ടുനിന്നോ എന്നും സംശയമുണ്ട്. ഇത്രയും നാൾ പിതാവിന്റെ പീഡനം തുടർന്നിട്ടും മാതാവ് ആരോടും ഒന്നും പറഞ്ഞിരുന്നില്ല.
മൂന്നുമാസം മുൻപ് പാറശാലയിലെ ബന്ധു വഴി ഗർഭഛിദ്രത്തിനായി പെൺകുട്ടിയെ കളിയക്കാവിളയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ഗർഭഛിദ്രം നടത്താനാകാത്ത സ്ഥിതിയായതിനാൽ വീട്ടിലേക്ക് മടങ്ങി.


