ബോഡിഗാര്‍ഡ് സിനിമയിലെ നായകന്മാര്‍ ജയിലിലേക്ക്; അടുത്ത ഊഴം വിജയ്‌യുടെയോ?; ട്രോള്‍ വൈറലാകുന്നു

സിദ്ധിഖ് മലയാളത്തില്‍ ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് ബോഡിഗാര്‍ഡ്. ദിലീപും നയന്‍താരയും മുഖ്യ വേഷത്തിലെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. പിന്നീട് ഈ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. തമിഴില്‍ വിജയ്, അസിന്‍ പ്രധാന വേഷത്തിലെത്തിയപ്പോള്‍ ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍, കരീന കപൂര്‍ എന്നിവരായിരുന്നു നായകനായികമാര്‍. എല്ലാ ഭാഷകളിലും ചിത്രം ഗംഭീരം വിജയം നേടുകയും ചെയ്തു. ഇപ്പോഴിതാ, വീണ്ടും ബോഡിഗാര്‍ഡ് ചര്‍ച്ചയാകുകയാണ്. ചിത്രത്തില്‍ അഭിനയിച്ച ദിലീപും സല്‍മാന്‍ ഖാനും വിവിധ കേസുകളിലായി സെന്‍ട്രല്‍ ജയില്‍ കണ്ടവരാണ്. ഇനി അടുത്ത ഊഴം ഇളയദളപതി വിജയ്ക്കാണോ എന്നാണ് ട്രോളര്‍മാരുടെ സംശയം. മലയാളത്തിലെ പ്രിയനടി ആക്രമിക്കപ്പെട്ട കേസിലാണ് ദിലീപ് മൂന്ന് മാസത്തോളം ആലുവ സെന്‍ട്രല്‍ ജയിലില്‍ കിടക്കേണ്ടി വന്നത്. ഇതിനിടയില്‍ നാല് തവണ നടന്റെ ജാമ്യഹര്‍ജി തള്ളുകയായിരുന്നു. പിന്നീട് ഉപാധികളോടെയാണ് നടന് ജാമ്യം ലഭിച്ചത്. ഇപ്പോള്‍ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. കൃഷ്ണമൃഗ വേട്ടക്കേസില്‍ കേസിലാണ് ഇപ്പോള്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് താരത്തെ മാറ്റിയിരിക്കുകയാണ്. വേട്ടയ്ക്കിടെ സല്‍മാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെവിട്ടു. കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് വിധി വന്നത്. സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്നാണു കേസ്. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രാജസ്ഥാനിലെ ജോധ്പൂരില്‍ എത്തിയപ്പോഴാണു കന്‍കാനി ഗ്രാമത്തിനു സമീപം ഗോധ ഫാമില്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നത്. സല്‍മാനാണു ജിപ്‌സി ഓടിച്ചിരുന്നത്. മാനുകളുടെ കൂട്ടത്തെ കണ്ടപ്പോള്‍ വാഹനം നിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. രണ്ടു മാനുകള്‍ ചത്തു. അടുത്ത ഊഴം വിജയ്ക്കാണോ എന്ന സംശയത്തിലാണ് ആരാധകര്‍. സോഷ്യല്‍മീഡിയയില്‍ ഇത് സംബന്ധിച്ച് ട്രോളുകള്‍ എത്തിയിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ച രണ്ട് നടന്മാരും ജയിലില്‍ പോയി. ഇനി താന്‍ മാത്രമേയുള്ളൂയെന്ന് അറിയുന്ന വിജയ് പേടിച്ചരണ്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ കീഴടക്കുന്നത്.

Top