കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ഭക്ഷ്യ വിഷബാധ;40ഓളം വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍,സംഭവം പൊതുസമൂഹത്തില്‍ നിന്ന് മറച്ച് വെയ്ക്കാന്‍ ഗൂഡ ശ്രമം.

കട്ടപ്പന: സ്വകാര്യ നഴ്‌സിങ്ങ് സ്ഥാപനത്തിലെ ഭക്ഷ്യവിഷബാധ പൊതുസമൂഹത്തില്‍ നിന്ന് മറച്ച് വെക്കാന്‍ ശ്രമം.മാധ്യമ-ഉദ്യോഗസ്ഥ ബന്ധം ഉപയോഗിച്ചാണ് ക്രിസ്തീയ സഭയുമായി ബന്ധമുള്ള സ്ഥാപനം തങ്ങളുടെ തെറ്റ് മറച്ച് പിടിക്കാന്‍ ശ്രമം നടത്തിയത്.
ഭക്ഷ്യവിഷബാധയേറ്റ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെ നാല്‍പതോളം നഴ്‌സിങ് വിദ്യാര്‍ത്ഥികളാണ് അവശനിലയിലായത്. സംഭവം പുറത്തറിയാതിരിക്കാന്‍ കുട്ടികളെ ഹോസ്റ്റല്‍ മുറികളില്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്.

ഇവരുടെ മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയവ അധികൃതര്‍ പിടിച്ചുവച്ചു. ഭക്ഷ്യവിഷബാധയുടെ വിവരം പത്രക്കാര്‍ക്ക് ചോര്‍ന്നു കിട്ടിയെങ്കിലും വാര്‍ത്തയാക്കാതെ മുക്കി. കുട്ടികളുടെ സുഖവിവരം അറിയാന്‍ നഴ്‌സിങ് സ്‌കൂളിലേക്ക് വിളിക്കുന്ന രക്ഷിതാക്കളുടെ ഫോണ്‍ കോളുകള്‍ കുട്ടികള്‍ക്ക് കൈമാറാതെ ഉരുണ്ടുകളിക്കുകയാണ് ആശുപത്രി അധികാരികള്‍. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നും സംഭവം മറച്ചു വച്ചിരിക്കുകയാണ്.
സെന്റ് ജോണ്‍സ് കോളജ് ഓഫ് നഴ്‌സിങ്ങിലെ ബി. എസ്‌സി നഴ്‌സിങ് വിദ്യാര്‍ത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ് അവശരായത്. ഹോസ്റ്റലിലെ കാന്റീനില്‍നിന്നും മൂന്നു ദിവസം മുമ്പ് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഛര്‍ദിയും വയറിളക്കവുമുണ്ടായത്. ചിലര്‍ കുഴഞ്ഞു വീണു. ഇതേതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടികളെ ഹോസ്റ്റലിനോട് ചേര്‍ന്നു തന്നെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചു ചികിത്സ നല്‍കി. എന്നാല്‍ സംഭവം പുറത്തറിയുന്നത് സ്ഥാപനത്തിന് ദുഷ്‌പേരുണ്ടാക്കുമെന്നു അധികാരികള്‍ വിലയിരുത്തിയതിനെ തുടര്‍ന്നു അവശരായ മറ്റ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. ഡോക്ടര്‍മാര്‍ ഹോസ്റ്റലിലെത്തി കുട്ടികളെ അവിടെത്തന്നെ ചികിത്സിക്കുകയായിരുന്നു. ഇതിനിടെ ഒരു കുട്ടി വീട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം രഹസ്യമാക്കി വയ്ക്കാന്‍ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. കുട്ടികളുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ഉടന്‍തന്നെ അധികൃതര്‍ വാങ്ങി സൂക്ഷിക്കുകയും ചെയ്തു. ഏതാനും കുട്ടികള്‍ നില മെച്ചപ്പെട്ടുവെങ്കിലും മറ്റ് പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭക്ഷ്യ വിഷബാധയുണ്ടായത് പുറത്തറിയിക്കരുതെന്നു ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കര്‍ശന നിര്‍ദ്ദേശമാണ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ജോര്‍ജ്, അസി. ഡയറക്ടര്‍ ബ്രദര്‍ തോമസ്, അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് കോര എന്നിവര്‍ നല്‍കിയിരിക്കുന്നതെന്നു ജീവനക്കാരിലൊരാള്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്ററുടെ നിര്‍ദ്ദേശപ്രകാരമാണ് മൊബൈലും മറ്റും കുട്ടികളില്‍നിന്നു വാങ്ങിവച്ചതെന്നാണ് വിവരം. കാന്റീനില്‍നിന്നു വിളമ്പിയ മീന്‍ പഴകിയതായിരുന്നെന്നും അതാണ് വിഷബാധക്ക് കാരണമായതെന്നു പറയുന്നു. കോളജിലെ പ്രിന്‍സിപ്പല്‍ മേരിയുടെ ഭര്‍ത്താവാണ് കാന്റീന്‍ നടത്തിപ്പുകാരന്‍. ഇയാളെ സംരക്ഷിക്കാനാണ് ആശുപത്രി അധികൃതരും ശ്രമിക്കുന്നത്. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ മോശം ആരോഗ്യനിലയില്‍ കഴിയുന്ന ഏതാനും കുട്ടികളെ ആശുപത്രിയിലേക്കു മാറ്റി ചികിത്സ നല്‍കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അതും അവഗണിക്കപ്പെട്ടു. ഇന്നലെയും ഇന്നും ചില കുട്ടികളെ കര്‍ശനമായ നിരീക്ഷണത്തോടെ കോളജ് ജീവനക്കാരുടെയും സിസ്‌റ്റേഴ്‌സിന്റെയും അകമ്പടിയോടെ അത്യാഹിത വിഭാഗത്തിലെത്തിച്ചു പരിശോധന നടത്തി.

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് സെന്റ് ജോണ്‍സ്. ബ്രദേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസ സഭയുടെ കീഴിലാണ് നഴ്‌സിങ് കോളജും നഴ്‌സിങ് സ്‌കൂളും ആശുപത്രിയും പ്രവര്‍ത്തിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ പുറത്തുപോകാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയോ ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയോ ഉദ്യോഗസ്ഥരെയും സംഭവം അറിയിച്ചില്ല. പ്രധാന പരസ്യദാതാവായതിനാല്‍  പത്രങ്ങള്‍ വാര്‍ത്ത കൊടുക്കാന്‍ തയ്യാറായില്ല.

Top