വാഹനാപകടത്തിൽ മരിച്ച വ്യത്യസ്ത മതക്കാരായ സുഹൃത്തുക്കൾക്കെതിരെ സൈബർ ആക്രമണം. ബൈക്കിൽ ഒരുമിച്ച് സഞ്ചരിച്ച മുസ്ലീം യുവാവും ഹിന്ദു യുവതിയും അപകടത്തിൽപ്പെട്ട് മരിച്ച സംഭവത്തിലാണ് ഇരുവരെയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോഴിക്കോട് പൂവാട്ട് പറമ്പ് വടക്കേ മംഗലക്കാട്ട് ഹസന്റെ മകൻ അബ്ദുൾ വഹാബ്, ചേവരമ്പലം മീത്തൽ പറമ്പിൽ ബാലകൃഷ്ണന്റെ മകൾ കെബി ബിജിഷ എന്നിവരാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. കൈതപ്പൊയിൽ പാലത്തിനടുത്ത് വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. സെപ്റ്റംബർ ഏഴ്, വ്യാഴാഴ്ചയായിരുന്നു അപകടം. മരിച്ച രണ്ടുപേരും വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടതാണ് ചിലരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം ഉയർത്തിക്കാട്ടിയാണ് പലരും അപകട വാർത്തയ്ക്ക് താഴെ വർഗീയ ചുവയുള്ള രീതിയിൽ കമന്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അപകടത്തിൽ മരിച്ച രണ്ടുപേർക്കും ഈശ്വരൻ പണി കൊടുത്തു എന്നാണ് ഒരാളുടെ കമന്റ്. ഇതിനോടൊപ്പം ‘പോയി ചാകട്ടെ രണ്ടും’ എന്നും ഇയാൾ എഴുതിയിട്ടുണ്ട്. ഹാദിയ കേസും തുടർന്നുണ്ടായ സംഭവവികാസങ്ങളും പരോക്ഷമായി സൂചിപ്പിക്കുന്ന രീതിയിലാണ് മറ്റൊരാളുടെ കമന്റ്. ‘ദു:ഖമുണ്ട്, പക്ഷേ, ബിജിഷയുടെ മാതാപിതാക്കൾ കോടതി കയറിയിറങ്ങാതെ കഴിഞ്ഞു’ എന്നാണ് കമന്റ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കൈതപ്പൊയിൽ പാലത്തിനടുത്ത് വെച്ചാണ് ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. വയനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ച അബ്ദുൾ വഹാബും ബിജിഷയും എതിരെ വന്ന ലോറിയുടെ അടിയിലേക്കാണ് വീണത്. ബൈക്ക് ഓടിച്ചിരുന്ന അബ്ദൾ വഹാബ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിജിഷ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണപ്പെട്ടത്.


