അന്‍പത് രൂപക്ക് മാംസം വിറ്റ തെരുവിൽ നിന്നും ലോകം ശ്രവിക്കുന്ന ആര്‍ജെ ആയവൾ: പ്രിയങ്ക ദിവാകറിന്റെ ത്രസിപ്പിക്കുന്ന ജീവിതെ

തെരുവില്‍ ശരീരം വിറ്റ് ജീവിക്കേണ്ടിവന്ന കാലത്തു നിന്നും ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജോക്കി എന്ന സ്ഥാനത്തിന് അര്‍ഹയായവള്‍. ദുരിതങ്ങള്‍ പെയ്തിറങ്ങിയ ജീവിതത്തില്‍ ദൈവത്തിന്റെ സഹായ ഹസ്തം പോലെ പലരും കൈതന്നപ്പോള്‍ പുലര്‍ന്നത് ചരിത്ര വിസ്മയങ്ങളായിരുന്നു. ഇത് പ്രിയങ്ക ദിവാകര്‍. ഞെട്ടിത്തരിപ്പിക്കുന്ന അവരുടെ ഭൂതകാലമൊന്നു കേള്‍ക്കാം.

‘കുപ്പയും കൂനയും ദുര്‍ഗന്ധം വമിപ്പിക്കുന്ന ബംഗളുരുവിലെ ഏതോ ഒരു ഗലിയിലാണ് ഞാന്‍ പിറന്നു വീണത്. നിര്‍ദ്ധനനായ ഒരു ഡ്രൈവറുടെ കണ്ണിലുണ്ണിയായ ആണ്‍തരി! രാജു. പക്ഷേ ആണായിപ്പിറന്നൊരുവന്‍ പെണ്ണായി മാറിയ വിപ്ലവകരമായ മാറ്റത്തിന്റെ കഥ ശരിക്കും തുടങ്ങുന്നത് എന്റെ എട്ടാം വയസില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്നേരം മനസിലൊരു ചിന്ത പൊടുന്നനെ പൊട്ടിമുളയ്ക്കുകയാണ്. ‘രൂപത്തിലെ വ്യത്യാസമുള്ളൂ, മനസു കൊണ്ട് ഞാനൊരു പെണ്ണാണ്..’ മനസില്‍ കരുതിയുറപ്പിച്ച ആ തീരുമാനം വീട്ടുകാര്‍ക്ക് മുമ്പാകെ വച്ചതു മാത്രമേ ഓര്‍മ്മയുള്ളൂ. അന്നു വരെ അവര്‍ നല്‍കിയ സ്‌നേഹം ഒരൊറ്റ നിമിഷം കുടുംബം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു. പെണ്ണായി മാറാന്‍ തീരുമാനിച്ചവനെ ശപിക്കപ്പെട്ടവളെന്ന് മുദ്രകുത്തി കുപ്പയിലേക്ക് തള്ളി.

പഠനം പാതിവഴിക്കലെറിഞ്ഞ് അന്തമില്ലാതെ അലഞ്ഞുനടന്നു. കുറേ നാള്‍ എവിടെയൊക്കെയോ ജോലി ചെയ്തു. ഒടുവില്‍ പതിനാലാം വയസില്‍ ജാതകം തന്നെ മാറ്റിയെഴുതിയ ആ തീരുമാനമെടുത്തു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ ചേരാനുറച്ചു ആ ‘ആണൊരുത്തന്‍…’

ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ ശപിക്കപ്പെട്ടവരെന്ന് മുദ്രകുത്തിയിരുന്ന സമൂഹം എന്താണ് എനിക്ക് നല്‍കിയതെന്നോ? ഒരിടത്തും ജോലി നല്‍കിയില്ല, ഒരു നേരത്തെ ഭക്ഷണം നല്‍കിയില്ല. എന്തിനേറെ ഈ ലോകത്ത് ഇങ്ങനൊരാള്‍ ജീവിച്ചിരുന്നെവെന്ന് തെളിയിക്കുന്ന രേഖകള്‍ പോലും നിഷേധിച്ചു. അതാണ് സമൂഹ നീതി.

ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ പട്ടിണി കിടക്കേണ്ടി വരുമെന്നായപ്പോള്‍ ഞാന്‍ ആ തീരുമാനമെടുത്തു. ഒട്ടുമിക്ക ട്രാന്‍സ്‌ജെന്‍ഡറുകളേയും പോലെ ലൈംഗികവൃത്തി തെരഞ്ഞെടുത്തു. രാവിലെ കെട്ടിയൊരുങ്ങി തെരുവുകളില്‍ അലയും. ആവശ്യക്കാരോടൊപ്പം ശരീരം പകുത്തു നല്‍കാന്‍ പോകും. കാര്യം കഴിഞ്ഞു പോകുന്നവര്‍ അവള്‍ക്ക് നല്‍കുന്നതാകട്ടെ വെറും അമ്പതു രൂപയും.

കാലങ്ങള്‍ അങ്ങനെ കഴിഞ്ഞു പോയി. ലിംഗമാറ്റ ശസ്ത്രക്രിയയെന്ന ജീവിതത്തിലെ സുപ്രധാന അധ്യായം എനിക്കു മുന്നില്‍ തുറന്നു. പുരുഷ സ്പര്‍ശം ഏല്‍ക്കാത്ത 40 നാളുകള്‍ കടന്നു പോയി. ഒടുവില്‍ മനസു കൊണ്ടു പെണ്ണായവള്‍ ശരീരം കൊണ്ടും അടിമുടി പെണ്ണായി മാറിയ നാള്‍ വന്നെത്തി. പക്ഷേ സമൂഹത്തിന്റെ മനോഭാവത്തിന് തെല്ലും മാറ്റമുണ്ടായിരുന്നില്ല. വീണ്ടും വേശ്യയെന്ന ലേബല്‍ ചാര്‍ത്തി അവള്‍ തെരുവിലേക്കിറങ്ങി.

ജീവിതത്തിന്റെ ബാലന്‍ഷീറ്റില്‍ വിധി സന്തോഷം കരുതിവയ്ക്കുന്ന നാളുകള്‍ക്കാണ് പിന്നെ സാക്ഷിയായത്. മൂന്നാം ലിംഗക്കാരെന്ന പരിഗണന അവര്‍ക്ക് സമൂഹം കല്‍പ്പിച്ച് നല്‍കി. പ്രിയങ്കയുള്‍പ്പെടെ ആയിരക്കണക്കിന് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികള്‍ക്ക് അടയാളമായി രേഖകള്‍ നല്‍കാന്‍ ഉത്തരവായി. മാറ്റങ്ങളുടെ നാളുകള്‍ അവിടെ തുടങ്ങുകയായി…

ശരീരം വിറ്റ് കാലം കഴിക്കേണ്ടി വരുമായിരുന്ന എന്ന പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയത് ഒരു സുഹൃത്താണ്. ഒരു എന്‍ജിഒയില്‍ ഭാഗമാകാനായിരുന്നു ആദ്യ നിയോഗം. എച്ച്‌ഐവി ബാധിതരായ ട്രാന്‍സ്‌ജെന്‍ഡറുകളെ പുനരധിവസിപ്പിക്കുന്ന കര്‍മ്മവിഭാഗത്തില്‍ ഞാനും ഒരാളായി. മാസ ശമ്പളം 6000 രൂപ. ജോലിയുടെ ഭാഗമായി നിരവധി യാത്രകള്‍, റേഡിയോ നാടകങ്ങള്‍, കലാപരിപാടികള്‍…ജീവിതം ശരിക്കും മാറിത്തുടങ്ങുകയായിരുന്നു. നാളുകള്‍ നീണ്ടു പോകെ വീണ്ടും പുതിയ നിയോഗം, റേഡിയോ ആര്‍ജെയുടെ രൂപത്തില്‍. അതൊരു നാഴികക്കല്ലായി ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയെന്ന പെരുമ ജീവിതം എനിക്കായി വച്ചു നീട്ടി.

ജീവിതം മാറിത്തുടങ്ങിയെന്ന് ബോധ്യപ്പെട്ടതു കൊണ്ടാകണം. പാതിവഴിക്ക് വഴുതിപ്പോയ സന്തോഷങ്ങള്‍ വീണ്ടും തിരികെ ജീവിതത്തിലേക്കെത്തി. ആട്ടിപ്പുറത്താക്കിയ വീട്ടുകാര്‍ ആ വാതിലുകള്‍ വീണ്ടും എനിക്കായി തുറന്നു. പഴയ ദുരിതങ്ങളെ ബാലന്‍സ് ചെയ്യുന്നതിലുമപ്പുറമുള്ള സന്തോഷം ദൈവം എനിക്ക് തന്നു.

എണ്ണമറ്റ ടിവി ഷോകള്‍, പരസ്യങ്ങള്‍, അവാര്‍ഡുകള്‍…ജീവിതം എനിക്ക് തന്ന സന്തോഷങ്ങള്‍ക്ക് പരിധിയുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നു തന്നെ പറയേണ്ടി വരും. ലോകം മാറുകയാണ്…സമൂഹങ്ങള്‍ മാറി ചിന്തിക്കുകയാണ്. ആ മാറ്റത്തിന്റെ യാത്രയിലൊരു കണ്ണിയായി ഞാനുമുണ്ട്….ജീവിതത്തില്‍ ഒന്നുമല്ലാതിരുന്ന എന്നെ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്നതും ഈ സന്തോഷങ്ങളാണ്.

Top