മുക്കത്ത് മണ്ണിനടിയിൽ കുഴിച്ചിടുന്നത് ആറ്റംബോംബല്ല;കള്ള പ്രചാരണങ്ങൾ വഴി പ്രതിരോധ കുത്തിവെപ്പുകളെപ്പോലും പരാജയപ്പെടുത്തുന്ന വിഷം കലക്കികളാണ് യഥാർഥ പ്രശ്‌നക്കാർ

ബഷീർ വള്ളിക്കുന്ന്
ഇന്ത്യയിൽ പതിനയ്യായിരം കിലോമീറ്ററിലധികം ദൂരത്തിൽ പ്രകൃതിവാതകം പൈപ്പുകളിലൂടെ കൊണ്ട് പോകുന്നുണ്ട്. നിരവധി സംസ്ഥാനങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലും അല്ലാതേയും ഇത് കടന്നു പോകുന്നുണ്ട്. മുക്കത്ത് കൂടെ കടന്നു പോകുന്ന അതേ പൈപ്പ് ലൈൻ കേരളത്തിലെ നിരവധി ജില്ലകളിലൂടെ കടന്നു പോകുന്നുണ്ട്. എറണാകുളത്തേത് പോലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലൂടെയും കടന്നു പോകുന്നുണ്ട്. അവിടെയൊക്കെ ഇട്ടിരിക്കുന്ന പൈപ്പ് തന്നെയാണ് മുക്കത്തും ഇടുന്നത്. അല്ലാതെ മുക്കത്ത് മണ്ണിനടിയിൽ കുഴിച്ചിടുന്നത് ആറ്റം ബോംബല്ല.ജനങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം നല്കുകയും അത് ലഭിക്കുന്നതിനുള്ള സാങ്കേതിക പ്രയാസങ്ങൾ ലഘൂകരിക്കുകയുമാണ് സർക്കാർ ചെയ്യേണ്ടത്. ഈ ലൈൻ കടന്ന് പോകുന്നത് വഴി കിടപ്പാടം നഷ്ടപ്പെടുന്നവരുണ്ടെങ്കിൽ അത്തരം കേസുകൾ പ്രത്യേക പരിഗണന നൽകി പരിഹരിക്കണം. കൃത്യമായ ബോധവത്കരണം ജനങ്ങൾക്ക് നല്കുകയും വേണം.

എൽ പി ജിക്ക് പകരം പി എൻ ജി (Piped Natural Gas) വ്യാപകമാക്കുന്നതിനുള്ള ശ്രമങ്ങളാണ് ദേശീയാടിസ്ഥാനത്തിൽ നടക്കുന്നത്. ഡൽഹിയിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലുമായി ഏതാണ്ട് അഞ്ച് ലക്ഷത്തോളം വീടുകളിൽ പാചകത്തിന് ഉപയോഗിക്കുന്നത് പ്രകൃതിവാതകമാണ്. അവ സപ്ലൈ ചെയ്യുന്നത് ചെറിയ പൈപ്പ് ലൈനുകൾ വഴിയും. ബോംബെയിലും ആറ് ലക്ഷത്തിലധികം വീടുകളിൽ വർഷങ്ങളായി പ്രകൃതി വാതക വിതരണ സംവിധാനം പ്രവർത്തിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകട സാധ്യതകൾ ഈ വീടുകളിലില്ലേ എന്ന് ചോദിച്ചാൽ ഉണ്ടാവില്ല എന്ന് തീർത്ത് പറയാനാവില്ല. നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന എൽ പി ജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് അപകട മരണങ്ങൾ ഉണ്ടാകാറുണ്ട്. അതിൽ ഏതെങ്കിലും ഒരു അപകടത്തിന്റെ ദാരുണ ചിത്രം കാണിച്ച് ആളുകളെ ഭയപ്പെടുത്തി ഇതാണ് എൽ പി ജി എന്ന് പറഞ്ഞാൽ എങ്ങിനെയുണ്ടാകും?. അതിൽ എത്രമാത്രം വസ്തുതയുണ്ട്.മുക്കത്തും പരിസര പ്രദേശങ്ങളിലും കള്ള പ്രചാരങ്ങളിലൂടെ ഒരു പാനിക്ക് സിറ്റുവേഷൻ ജനിപ്പിച്ച് മുതലെടുക്കാൻ ശ്രമിക്കുന്നത് ഒരു ചെറിയ വിഭാഗം ആളുകളാണ്. അവരുടെ പ്രചാരണങ്ങളിൽ ബഹുഭൂരിപക്ഷം ജനങ്ങളും വീണു പോകുന്നു എന്നതാണ് ദുഃഖകരമായ സത്യം. ഇതേ വിഭാഗം തന്നെയാണ് എക്സ്‌പ്രസ്സ് ഹൈവേക്കെതിരേ കൊടി പിടിച്ച് അത് പൂട്ടിച്ചത്. ഇതേ വിഭാഗം തന്നെയാണ് ജനങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് പ്രതിരോധ കുത്തിവെപ്പുകളെപ്പോലും പരാജയപ്പെടുത്തുന്നത്. വിഷം കലക്കികൾ എന്നേ ഇവരെ വിളിക്കാൻ പറ്റൂ.. എണ്ണത്തിൽ അവർ കുറച്ചേ കാണൂ, പക്ഷേ അവരുണ്ടാക്കുന്ന കുഴപ്പങ്ങൾ ഒരു സമൂഹത്തെയൊന്നാകെ ബാധിക്കും. അവരെ എത്ര പെട്ടെന്ന് ജനം തിരിച്ചറിയുന്നവോ അത്ര പെട്ടെന്ന് ഈ പ്രശ്‌നങ്ങളൊക്കെ അവസാനിക്കും.

Top