കോട്ടയം: ഇരുചക്ര വാഹനത്തിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട് ജില്ലയിലെ കഞ്ചാവ് മൊത്ത വിതരണക്കാരൻ ഓടി രക്ഷപെട്ടു. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ ഹാരിസ് മോനാണ് കഞ്ചാവുമായി സ്‌കൂട്ടറിൽ വരുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട് സ്‌കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഇയാളുടെ കൂട്ടാളി അനിൽകുമാറിനെ (അനിൽ അപ്പാ) എക്‌സൈസ് സംഘം പിടികൂടി.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കുമാരനല്ലൂർ ഭാഗത്ത് വൻ തോതിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായി എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം.സൂരജും സംഘവും പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു.
ഇതിനിടെയാണ് പ്രതികൾ കഞ്ചാവുമായി സ്‌കൂട്ടറിൽ ഇതുവഴി എത്തിയത്. എക്‌സൈസ് സംഘത്തെക്കണ്ട് ഹാരിസ് മോനും, അനിൽ അപ്പായും സ്‌കൂട്ടർ ഉപേക്ഷിച്ച് ഓടിരക്ഷപെടാൻ ശ്രമിച്ചു. ഇതോടെ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം.സൂരജ്, എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫിസർ ഫിലിപ്പ് തോമസ്, ഇ.ഇ ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫിസർ സന്തോഷ്‌കുമാർ, സുരേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ പ്രവീൺ, നജീബ്, സന്തോഷ്, അംജിത്, രമേശ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.