തൃശൂരിലെ സഹകരണ ബാങ്കില്‍ ഒരു കോടി അമ്പത്തഞ്ച് ലക്ഷത്തിന്റെ കള്ളപ്പണമെന്ന് സൂചന; ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി

തൃശൂര്‍: തലസ്ഥാന നഗരിയ്ക്ക് പിന്നാലെ തൃശൂരിലും സഹകരണബാങ്കുകളില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. തൃശൂരിലെ നടത്തറയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കില്‍ കറന്‍സിനിരോധന പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസം സ്വര്‍ണവ്യാപാരി ഒരു കോടി അമ്പത്തഞ്ച് ലക്ഷം രുപ നിക്ഷേപിച്ചതായി ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചു.

കോണ്‍ഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള നടത്തറ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മറവില്‍ സൊസൈറ്റി രൂപീകരിച്ച് അതില്‍ പണം നിക്ഷേപിക്കാനും ജീവനക്കാരുടെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ച് വെളുപ്പിക്കാനും ശ്രമം നടന്നെന്നാണ് ആക്ഷേപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോപണം വന്നതോടെ ഇക്കാര്യത്തില്‍ ആദായനികുതി വകുപ്പ് ജീവനക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വര്‍ണവ്യാപാരി ഒരു കോടി രൂപയും മറ്റൊരു വ്യവസായി 55 ലക്ഷവും നിക്ഷേപിച്ചുവെന്നാണ് വിവരം. സംഭവത്തെപ്പറ്റി വാര്‍ത്ത വന്നതോടെ അറിഞ്ഞെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും സഹകരണ മന്ത്രി കടകംപിള്ളി സുരേന്ദ്രനും പ്രതികരിച്ചു.

അതേസമയം, ബാങ്കില്‍ അനധികൃത നിക്ഷേപമില്ലെന്നും ഏതന്വേഷണത്തെയും നേരിടാമെന്നും ഇന്‍കംടാക്സ് അധികൃതര്‍ക്ക് പരിശോധിക്കാമെന്നും നടത്തറ ബാങ്ക് അധികൃതരും വ്യക്തമാക്കി. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കാണിതെന്നും ബാങ്കിനെ മോശമാക്കി ചിത്രീകരിക്കാനാണ് ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നതെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. ബാങ്കിന്റെ പേരില്‍ മാര്‍ക്കറ്റിങ് സൊസൈറ്റി രൂപീകരിച്ച് പണം നിക്ഷേപിച്ചെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയായിരുന്നെന്നും 17 പേരുടെ അക്കൗണ്ട് ഉണ്ടാക്കിയെന്നുമാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.

ഇതോടൊപ്പം ജീവനക്കാരുടെ അക്കൗണ്ടുകളില്‍ പണമിടാനും നീക്കം നടന്നതായി പറയുന്നു. അതേസമയം, സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ മിക്കവയും അന്ന് തുറക്കുകയും ചെയ്തിരുന്നു. ഇതിന്റെ മറവില്‍ കോടികള്‍ പലയിടത്തും വെളുപ്പിച്ചുവെന്ന് ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. നിരോധനത്തിനു ശേഷമുള്ള പ്രവൃത്തിദിവസങ്ങളില്‍ ആദ്യ മൂന്നു ദിവസം നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കാന്‍ സഹകരണ ബാങ്കുകളെ അനുവദിച്ചിരുന്നെങ്കിലും പിന്നീട് റിസര്‍വ് ബാങ്ക് ഈ അനുമതി പിന്‍വലിക്കുകയും ചെയ്തു.

Top