ക്രൈം ഡെസ്‌ക്
തിരുവനന്തപുരം: അധികാരംവിട്ടൊഴിഞ്ഞിട്ട് രണ്ടു വർഷമായിട്ടും ഉമ്മൻചാണ്ടിയെയും യുഡിഎഫിനെയും വിട്ടൊഴിയാതെ സോളാർ കേസും സരിത എസ്.നായരും. സോളാർ കമ്മിഷന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിൽ സി.ഡി തപ്പിപോയപ്പോൾ, ആ സി.ഡി അവിടെ നിന്നുമാറ്റിയതിനു പിന്നിൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവാണെന്നാണ് വെളിപ്പെടുത്തി സരിത എസ്.നായർ.
സോളാർ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സോളാർ കമ്മീഷൻ കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഉമ്മൻചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ വെളിപ്പെടുത്തലുമായി കേസിലെ മുഖ്യ പ്രതി സരിത എസ് നായർ രംഗത്തെത്തിയിരിക്കുകയാണ്.
സോളാർ കേസിൽ പണം മുടക്കാൻ രാധാകൃഷ്ണൻ നായരെ പരിചയപ്പെടുത്തിയതും പണം മുടക്കാൻ ആവശ്യപ്പെട്ടതും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയായിരുന്നുവെന്ന് സരിത എസ് നായർ വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയിലാണ് സരിതയുടെ വെളിപ്പെടുത്തൽ.
ഉമ്മൻചാണ്ടിയെ അറിയില്ലെന്ന് പറഞ്ഞത് കള്ളമാണ്. കോയമ്പത്തൂരിലെ സിഡി മാറ്റിയത് ആരാണെന്ന് കോൺഗ്രസ് നേതാവും ഉമ്മൻചാണ്ടിയുടെ വിശ്വസ്തനുമായ തമ്പാനൂർ രവിയോട് ചോദിക്കണം. കോയമ്പത്തൂരിൽ സിഡി ഉണ്ടായിരുന്നുവെന്നും സരിത വെളിപ്പെടുത്തുന്നു.


