ആലപ്പുഴ: സരിതയെ ഉപയോഗിച്ച് മന്ത്രിസ്ഥാനം നേടിയ ആളാണ് ഗണേഷ് കുമാർ എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ അതിരൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി. അഹങ്കാരത്തിന് കൈയും കാലുംവെച്ച ആളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തന്തയ്ക്കിട്ട് പാരവച്ച ഈ ഗണേശനെപ്പറ്റി എന്തു പറയാനാണെന്ന് വെള്ളാപ്പള്ളി നടേശന്. അച്ഛനും അമ്മയ്ക്കുമെതിരെ പാര വച്ചനാണ് ഗണേശന്. ഗണേശൻ പെങ്ങള്‍ക്കിട്ടും പാരവച്ചില്ലേ. ഇത് ഡ്യൂപ്ലിക്കേറ്റ് ഗണേശനാണെന്നും അഹങ്കാരത്തിന് കൈയും കാലും വച്ചവന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദൈവനാമമായ തന്റെ പേര് ഇടയ്ക്കിടയ്ക്ക് പറഞ്ഞാല്‍ വെള്ളാപ്പള്ളിക്ക് മോക്ഷം കിട്ടുമെന്ന് ഗണേഷ് കുമാറിന്റെ പരിഹാസത്തോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. ഗണേശനെക്കുറിച്ച് പല പ്രാവശ്യം പറഞ്ഞാല്‍ പുണ്യം കിട്ടുമെന്ന്. അത് ഏതു ഗണേശനാണ്. വിഘ്നേശ്വരനായ ഗണേശനാണ്. സുബ്രഹ്മണ്യന് ലോകം ചുറ്റാനായി മയിലിന് പുറത്തു കയറി പോയപ്പോള്‍ ഭഗവാനായ ഗണേശന് അച്ഛനും അമ്മയ്ക്കും ചുറ്റും ചുറ്റി.
ദേവസ്വം ബോർഡ് അമ്പലങ്ങളിൽ എല്ലാം മോഷണം നടക്കുന്നുണ്ട്. മോഷണം ഇല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. ഈ സംവിധാനങ്ങൾ ഇങ്ങനെ തുടർന്നാൽ ചക്കര കുടത്തിൽ കൈ ഇടുന്നത് തുടരും. ക്ഷേത്ര വരുമാനത്തിന്റെ കണക്കുകൾ കൃത്യമല്ല. സംവിധാനം മുഴുവൻ മാറണം. അഴിമതി പുറത്ത് വന്നത് അയ്യപ്പന്റെ അനുഗ്രഹം. വാതിലായും പലകയായും പലതായും ദേവസ്വം ബോര്‍ഡിലെ അഴിമതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒരാളുടെ കാലത്തല്ല പലരുടേയും കാലത്ത് അഴിമതി നടന്നു. പത്മകുമാര്‍ ഭയങ്കര കുഴപ്പക്കാരനാണ്.
അഴിമതിരഹിതമായി കുറേയെങ്കിലും നടക്കണമെങ്കില്‍ ഇന്നത്തെ ദേവസ്വം ബോര്‍ഡ് ഭരണസംവിധാനം അഴിച്ചുപണിയണം. ആര് വന്നാലും ഈ അഴിമതി ലോകാവസാനം വരെ അനസ്യൂതം നടന്നുകൊണ്ടുതന്നെയിരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡേ വേണ്ട. ഒറ്റൊരു ബോര്‍ഡുണ്ടാക്കി എന്തുകൊണ്ട് ഒരു ഐഎഎസുകാരനെ തലപ്പത്ത് വെച്ചുകൂടാ? ബ്രാഹ്‌മണസഭയ്ക്ക് എതിരല്ല ഞാന്‍ പറഞ്ഞത്. അങ്ങനെ പറഞ്ഞെന്ന് അവര്‍ക്ക് തോന്നുന്നെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു, വെള്ളാപ്പള്ളി പറഞ്ഞു. ഇടമില്ലാത്ത രാഷ്ട്രീയക്കാരുടെ ഇടമായി ദേവസ്വം ബോർഡ് അധഃപതിച്ചുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.എയിഡഡ് സ്കൂളുകളിലെ സംവരണത്തിൽ സർക്കാർ നിലപാട് ശരിയല്ല. എൻഎസ്എസിന് അനുകൂലമായ വിധി എല്ലാവർക്കും നടപ്പിലാക്കണമായിരുന്നു. ക്രിസ്ത്യൻ സമൂഹം ഇടപെട്ടപ്പോൾ സർക്കാർ മുട്ടുമടക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാറും പ്രതികരിച്ചു. അത് ഓരോരുത്തരുടെ സംസ്കാരമാണ്. എല്ലാവര്ക്കും ഒരേ സംസ്കാരമല്ല. ആ സംസ്കാരം ആളുകള്‍ തിരിച്ചറിഞ്ഞാല്‍ മതി. അതിന് മറുപടിയൊന്നും പറയുന്നില്ല.ആ ലെവലല്ല എന്റെ ലെവല്‍. ഇത്തിരി കൂടിയ ലെവലാണ് തന്റേത്. പ്രായവും പക്വതയുമില്ലാതെ, കള്‍ച്ചറില്ലാതെ പലരും പലതും സംസാരിക്കും. അതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല. ആ ലെവലിലേക്ക് താഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.











