ആൾമാറാട്ടത്തിലൂടെ തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറി. പെണ്ണുകാണലിനും, വിവാഹ നിശ്ചയത്തിനും പ്രതിശ്രുത വധുവിനെ മാറ്റിക്കാണിച്ചുവെന്നായിരുന്നു കണ്ണൂർ സ്വദേശിയായ യുവാവിന്റെ ആരോപണം. കാസർകോട് വിദ്യാനഗർ സ്വദേശിനിയായ യുവതിയും, കണ്ണൂർ എടക്കാട് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് വരന്റെ വീട്ടുകാർ പിന്മാറിയതിനെ തുടർന്ന് മുടങ്ങിപ്പോയത്. വിവാഹം അലസിയതിനെ തുടർന്ന് വധുവിന്റെ വീട്ടുകാർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാനഗർ പോലീസിനെ സമീപിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കണ്ണൂർ എടക്കാട് സ്വദേശിയായ യുവാവ് കാസർകോട് വിദ്യാനഗറിലെ യുവതിയെ പെണ്ണുകാണാനെത്തി ഇഷ്ടപ്പെട്ടിരുന്നു. പ്രതിശ്രുത വരനും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ചേർന്നാണ് പെണ്ണുകാണാനെത്തിയത്. എല്ലാവർക്കും യുവതിയെ ഇഷ്ടപ്പെട്ടതോടെ വിവാഹം ഉറപ്പിച്ചു.
ചെറുക്കനും പെണ്ണും തമ്മിൽ പരസ്പരം ഇഷ്ടപ്പെട്ടതോടെ വിവാഹ നിശ്ചയവും അതിഗംഭീരമായി നടത്തി. കാസർകോട് വിദ്യാനഗറിലെ വധുവിന്റെ വീട്ടിൽവെച്ചായിരുന്നു വിവാഹ നിശ്ചയം. ആൾമാറാട്ടം നടത്തിയെന്ന് ആരോപിച്ചാണ് വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറിയത്. എന്നാൽ തങ്ങൾ ആൾമാറാട്ടം നടത്തിയിട്ടില്ലെന്നാണ് വധുവിന്റെ വീട്ടുകാർ ആണയിട്ടു പറഞ്ഞത്. പക്ഷേ, എന്തുപറഞ്ഞിട്ടും വരനും കൂട്ടരും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയാണ് വധുവിന്റെ വീട്ടുകാർ വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഒടുവിൽ ഇരുകൂട്ടരെയും വിദ്യാനഗർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പക്ഷേ, വിവാഹവുമായി മുന്നോട്ടുപോകാൻ വരനും കൂട്ടരും തയ്യാറായില്ല. ഒടുവിൽ വിവാഹനിശ്ചയത്തിന് ചെലവായ തുക വരനിൽ നിന്നും നഷ്ടപരിഹാരമായി ഈടാക്കിയാണ് പ്രശ്നം പരിഹരിച്ചത്.


