ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചു കയറ്റങ്ങള്‍ നടത്തുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷങ്ങളിലായി ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് ഇന്ത്യ കയ്യടക്കിയത്. എന്നാല്‍ ഇന്നലെ മുതല്‍ അത്ര സുഖകരമല്ലാത്ത വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഏറെ പ്രതീക്ഷകയോടെ ഇന്ത്യ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ജിസാറ്റ്-6എയുടെ ബന്ധം വേര്‍പ്പെട്ടുവെന്നാണ് ഐഎസ്ആര്‍ഒ ഗവേഷകര്‍ പങ്കുവെച്ചത്. ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ദൗത്യം വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ടാഗില്‍ 270 കോടി ചെലവിട്ട് നിര്‍മിച്ച ജിസാറ്റ്-6 എ വ്യാഴാഴ്ചയാണ് വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമായിരുന്നുവെങ്കിലും സാറ്റ്‌ലൈറ്റ് ലക്ഷ്യസ്ഥാനത്ത് എത്തിച്ച് ബന്ധം സ്ഥാപിക്കുന്നതില്‍ ഐഎസ്ആര്‍ഒ പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഐഎസ്ആര്‍ഒയ്ക്ക് നേരിട്ട രണ്ടാമത്തെ വന്‍ പരാജയമാണിത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിക്ഷേപിച്ച ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ്-1 പിഎസ്എല്‍വി സി 39 റോക്കറ്റില്‍ നിന്ന് വേര്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഉപഗ്രഹം ഉപേക്ഷിച്ചു. 35,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണ പഥത്തില്‍ എത്തിക്കാനുള്ള ശ്രമമാണ് അന്ന് പരാജയപ്പെട്ടത്.
എന്നാല്‍ കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്‍പെ മറ്റൊരു ദുരന്തം കൂടി സംഭവിച്ചിരിക്കുന്നു. 270 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഇന്ത്യയുടെ സ്വന്തം ഉപഗ്രഹവും കൈവിട്ടു പോയിരിക്കുന്നു. ഉപഗ്രഹത്തിനു പ്രവര്‍ത്തനോര്‍ജം നല്‍കുന്ന ‘പവര്‍ സിസ്റ്റത്തിനു’ തകരാര്‍ സംഭവിച്ചുവെന്നാണ് അറിയുന്നത്. മൂന്നാമത്തെ ലാം എന്‍ജിന്‍ വേര്‍പെടുത്തിയതിനു പിന്നാലെയായിരുന്നു ബന്ധം നഷ്ടപ്പെട്ടത്.
2015 ല്‍ വിക്ഷേപിച്ച ജിസാറ്റ് 6ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് ജിസാറ്റ് 6എ ബഹിരാകാശത്ത് എത്തിച്ചത്. എസ് ബാന്‍ഡ് ടെക്നോളജി ഉപയോഗപ്പെടുത്തി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ വേഗത കൈവരിയ്ക്കാന്‍ ജിസാറ്റ് 6 എയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
സാറ്റ്ലൈറ്റ് ഫോണുകള്‍ക്കും 4ജി സാങ്കേതിക മേഖലയ്ക്കും ഏറെ ഉപകാരപ്പെടുന്ന ദൗത്യവുമായാണ് ജിസാറ്റ് 6എ വിക്ഷേപിച്ചത്. ആറ് മീറ്റര്‍ പരിധിയിലുള്ള ആന്റിനയാണ് ഉപഗ്രഹത്തിന്റെ പ്രത്യേകതകളിലൊന്ന്. ഭൂമിയില്‍ നിന്നു ഉപഗ്രഹവുമായി ബന്ധം പുലര്‍ത്താന്‍ സഹായിക്കുന്നതാണ് ആന്റിന. ജിസാറ്റ് സീരിസിലെ പന്ത്രണ്ടാമത് വിക്ഷേപണമാണിത്.


