കോട്ടയം: നഗരമധ്യത്തിലെ സ്ഥാപനത്തിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതിനു പിടികൂടിയ പ്രതി പൊലീസ് സ്റ്റേഷൻ അടിച്ചു തകർത്തു. വധശ്രമം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവാണ് പൊലീസ് സ്റ്റേഷനുള്ളിൽ അക്രമം നടത്തുകയും സ്റ്റേഷൻ അടിച്ചു തകർക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കൈതമലത്താഴത്ത് ബിലാലി(24)നെ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ ഒരു സ്ഥാപനത്തിനു മുന്നിൽ ഒരു സംഘം മദ്യപിച്ചു ബഹളം വയ്ക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ബിലാലിനൊപ്പമുള്ളവർ രക്ഷപെടുകയായിരുന്നു.
പൊലീസുകാർ സംഘം ചേർന്നു പ്രതിയെ പിടികൂടി. തുടർന്നു സ്റ്റേഷനിൽ എത്തിച്ചതോടെ ഇയാൾ അക്രമാസക്തനാകുകയായിരുന്നു. സ്‌റ്റേഷനിലെ മേശയും, കസേരയും അടിച്ചു തകർത്ത പ്രതി, ജനാല തല്ലിപ്പൊട്ടിച്ചു. ഫയലുകൾ വലിച്ചെറിഞ്ഞുകളയുകയും ചെയ്തു. ഇതേ തുടർന്നു പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പ്രതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
കോഴിക്കോട് ചേവായൂർ പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ പിടികിട്ടാപ്പുള്ളിയായ ബിലാൽ ഏറ്റുമാനൂരിലെ ബന്ധുവിനെ കാണുന്നതിനായാണ് ഇവിടെ എത്തിയത്. കോഴിക്കോട് ടൗൺ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ മാല മോഷണം അടക്കം 15 കേസുകളിൽ പ്രതിയാണ് ഇയാൾ. ബൈക്കിൽ കറങ്ങി നടന്നു മാല മോഷണം നടത്തിയതിനു കോട്ടയം വെസ്റ്റ് , ഏറ്റുമാനൂർ, കുറവിലങ്ങാട്, ഗാന്ധിനഗർ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.