കോട്ടയം: നിരവധിക്രിമിനൽക്കേസുകളിൽ പ്രതിയും ഗുണ്ടാ സംഘത്തലവനുമായ വിനീത് സഞ്ജയനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. വധശ്രമം അടക്കം 25 ഓളം ക്രിമിനൽക്കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയനെ (32) കാപ്പ ചുമത്തി ജയിലിൽ അടച്ചത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എം.അഞ്ജനയാണ് വിനീതിനെതിരെ കാപ്പ ചുമത്തിയത്.
കാപ്പ ചുമത്തിയുള്ള ഉത്തരവ് നടപ്പായതോടെ, കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ കാക്കനാട് സബ് ജയിലിൽ എത്തി, വിനീതിനെ അറസ്റ്റ് രേഖപ്പെടുത്തി. ഇവിടെ നിന്നും പൊലീസ് വാഹനത്തിൽ ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്കു മാറ്റി.
ചങ്ങനാശേരിയിൽ മീൻ വിൽപ്പനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും, വൈക്കത്തും, ഗാന്ധിനഗറിലും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലും അക്രമം നടത്തുകയും ചെയ്ത വിനീതിനെയും ക്വട്ടേഷൻ സംഘത്തെയും കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്നു, ഇതുവരെ വിനീത് കാക്കനാട് ജയിലിൽ കഴിയുകയായിരുന്നു.
കഞ്ചാവിന്റെയും ലഹരിയുടെയും മറവിൽ അക്രമം നടത്തുന്ന പ്രതിയ്‌ക്കെതിരെ 25 ഓളം ക്രിമിനൽക്കേസുകൾ നിലവിലുണ്ട്. വധശ്രമവും, പൊലീസുകാരെ ആക്രമിച്ചതും അടക്കമുള്ള കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. ഈ കേസുകളുടെ വിശദാംശങ്ങൾ അടക്കം ജില്ലാ പൊലീസ് മേധാവി വിനീതിനെതിരെ ന്ൽകിയ റിപ്പോർട്ട് അംഗീകരിച്ചാണ് ഇപ്പോൾ ജില്ലാ കളകടർ ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരിക്കുന്നത്.
നേരത്തെ ഗുണ്ടാ സംഘത്തലവൻ ആർപ്പൂക്കര പനമ്പാലം കൊപ്രായിൽ അലോട്ടിയക്കെതിരെ കാപ്പ ചുമത്തിയിരുന്നു. കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയ അലോട്ടി ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ സ്വദേശിയായ ജോമോനെ (പൊട്ടാസ് – 29) കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിനീത് സഞ്ജയനെതിരെയും നടപടിയെടുത്തത്.


