ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ തലവനും ആള്‍ദൈവവുമായി ഗുര്‍മീത് റാം റഹിം സിങ്ങ് കുറ്റക്കാരനെന്ന് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി. ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് റാം റഹിം കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. റാം റഹിമിനുള്ള ശിക്ഷ 28ന് വിധിക്കും. ഗുര്‍മീത് ഇപ്പോള്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. ഗുര്‍മീതിനെ അംബാല ജയിലിലേക്ക് മാറ്റും. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. 2002ലാണ് സംഭവം നടന്നത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
200 വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിധി കേള്‍ക്കാനായി ഗുര്‍മീത് റാം റഹിം കോടതിയിലേക്ക് പുറപ്പെട്ടതെങ്കിലും പൊലീസിന്റെ നിരന്തരമായുള്ള ഇടപെടലിനെത്തുടര്‍ന്ന് 20 കാറുകള്‍ മാത്രമേ പഞ്ച്കുലയില്‍ എത്തിയുള്ളൂ. ഇതില്‍ രണ്ടു കാറുകള്‍ക്കു മാത്രമാണ് കോടതി വളപ്പിനുള്ളില്‍ കയറാന്‍ അനുവാദം ലഭിച്ചത്. വഴിനീളെ ദേര സച്ചാ സൗദ അനുകൂലികള്‍ ഗുര്‍മീതിന്റെ യാത്ര തടയാന്‍ ശ്രമിച്ചിരുന്നു. പതിനായിരക്കണക്കിനു വരുന്ന അനുയായികളെ തടയാന്‍ പൊലീസ് അതീവ ജാഗ്രതയാണ് പുലര്‍ത്തിയിരുന്നത്.വിധി എന്തായാലും സംയമനം പാലിക്കണമെന്ന് ദേര സച്ചാ സൗദ അനുകൂലികളോട് ഹരിയാ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നിയമം അംഗീകരിക്കണമെന്നും, സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വിധി റാം റഹിമിന് പ്രതികൂലമായതോടെ കലാപമുണ്ടാകുമെന്ന ഭീതിയിലാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍. 15,000 അര്‍ധ സൈനികരെയാണ് ഇരു സംസ്ഥാനങ്ങളിലും സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. സൈന്യത്തെ നിലവില്‍ പഞ്ച്കുലയിലാണ് വിന്യസിച്ചിരിക്കുന്നത്. കണ്ണീര്‍ വാതകവും ജലപീരങ്കികളും സുരക്ഷാസേന കരുതിയിട്ടുണ്ട്.
മൂന്നു ദിവസത്തേക്കു മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചു. സമൂഹമാധ്യമങ്ങളിലെ നിരീക്ഷണം ശക്തമാക്കി. മുന്‍കരുതലെന്ന നിലയില്‍ ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള 74 ട്രെയിനുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. ആകെ 201 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇവയില്‍ 92 മെയില്‍ / എക്‌സ്പ്രസ് ട്രെയിനുകളും 109 പാസഞ്ചര്‍ ട്രെയിനുകളും ഉള്‍പ്പെടുന്നു.
ഒരു ലക്ഷത്തോളം അനുയായികളാണു റാം റഹിം സിങ്ങിനു പിന്തുണ പ്രഖ്യാപിച്ച് ചണ്ഡിഗഡ് സെക്ടര്‍ 23ലെ പ്രാര്‍ഥനാ കേന്ദ്രമായ നാം ചര്‍ച്ചാ ഘറില്‍ എത്തിയിരുന്നത്. ചണ്ഡിഗഡിനു സമീപത്തുള്ള പഞ്ച്കുല ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സെക്ടര്‍ 16ലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറമെ ചണ്ഡിഗഡ് സെക്ടര്‍ മൂന്നിലെ ചൗധരി താവു ദേവിലാല്‍ സ്റ്റേഡിയം കോംപ്ലക്‌സും സിര്‍സയിലെ ദല്‍ബിര്‍ സിങ് ഇന്‍ഡോര്‍ സ്റ്റേഡിയവും താല്‍ക്കാലിക ജയിലുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. വിധി ഗുര്‍മീത് റാം റഹിമിന് എതിരായതിനാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ വന്‍തോതില്‍ അക്രമം നടത്താനുള്ള സാധ്യതയുണ്ട്. ഇതു പരിഗണിച്ചാണ് അക്രമികളെ ഒരുമിച്ചു തടവിലാക്കാന്‍ താല്‍ക്കാലിക ജയിലുകള്‍ പ്രഖ്യാപിച്ചത്. സിര്‍സ, ഹിര്‍സ, പഞ്ച്കുല പ്രദേശത്തെ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. സെക്ടര്‍ ഒന്‍പതില്‍ ഇരുസംസ്ഥാനങ്ങളും സംയുക്തമായി കണ്‍ട്രോള്‍റൂം തുറന്നിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.