തൃശൂർ: ഗുരുവായൂരിൽ താലികെട്ടിയ വരനെ ഉപേക്ഷിച്ച് മണ്ഡപത്തിൽ നിന്ന് കാമുകനൊപ്പം പോയ പെൺകുട്ടിയുടെ സുഹൃത്തുക്കളും ബന്ധുക്കളും വിശദീകരണവുമായി രംഗത്തെത്തി. കാമുകനുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് വീട്ടുകാരെയും വരനെയും പെൺകുട്ടി മുൻപേ അറിയിച്ചിരുന്നതായാണ് അവർ പറയുന്നത്.
പ്രണയത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർ ഒരിക്കലും അംഗീകരിക്കാൻ തയ്യാറായില്ലെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറഞ്ഞതെന്നാണ് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരനെ തേച്ച് പോയ പെൺകുട്ടിയ്ക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനം രൂക്ഷമായതോടെയാണ് പെൺകുട്ടിയുടെ അടുത്ത സുഹൃത്തുക്കൾ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
വീട്ടുകാരും വരനും പ്രണയത്തെക്കുറിച്ച് അറിഞ്ഞിട്ടും വിവാഹത്തിൽ നിന്നും പിന്മാറാത്തതിനാൽ പെൺകുട്ടി പ്രതിസന്ധിയിലായി. വേറെ വഴിയില്ലാത്തതിനാലാണ് വിവാഹ ദിവസം കാമുകനൊപ്പം പോകാൻ പെൺകുട്ടി തീരുമാനിച്ചതെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.
വിവാഹം മുടങ്ങിയ വരൻ ‘തേപ്പുപ്പെട്ടി’ തലയിൽ നിന്നും ഒഴിവായത് ആഘോഷിക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം നവമാധ്യമങ്ങളിൽ വൈറലായിരുന്നു. രൂക്ഷമായ വിമർശനങ്ങൾക്കിടയിലും പ്രണയിച്ച കാമുകനൊപ്പം പോയ പെൺകുട്ടിയെ അനുകൂലിച്ചും സോഷ്യൽമീഡിയയിൽ നിരവധി പേർ രംഗത്തെത്തിയിരുന്നു.


