മതപരിവര്‍ത്തനത്തിലൂടെയുള്ള വിവാഹം വഴി ഏറെ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ നിര്‍ണായക വഴിത്തിരിവായി എന്‍ഐഎ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു.
ഹാദിയയുടെ മതപരിവര്‍ത്തനത്തില്‍ പുറത്ത് നിന്നുള്ള പ്രേരണ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എന്‍ഐഎയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
ഇത് ലൗജിഹാദ് ആണോ എന്ന സംശയത്തിന് ആക്കം കൂട്ടുന്ന തരത്തിലുള്ളതാണ് റിപ്പോര്‍ട്ട്. പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിനുള്ള പങ്കും എന്‍ഐഎ എടുത്ത് പറയുന്നു.
ഹാദിയ കേസിനൊപ്പം പാലക്കാടുള്ള ആതിര നമ്പ്യാരെന്ന പെണ്‍കുട്ടിയുടെ മതപരിവര്‍ത്തനത്തിനുള്ള കാരണവും എന്‍ഐഎ റിപ്പോര്‍ട്ടിലുണ്ട്. ഇരുവരുടേയും മതപരിവര്‍ത്തനത്തിന് പിന്നില്‍ ഒരേ കൈകളാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഹാദിയ എന്ന അഖില അശോകനും ആതിരയും ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നില്‍ ഒരേ വ്യക്തിയാണ്. ഇരുവരേയും ഇസ്ലാം മതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചത് സൈനബ എന്ന സ്ത്രീയാണ്.
പോപ്പുലര്‍ ഫ്രണ്ട്, സത്യസരണി, എസ്ഡിപിഐ എന്നിവയുമായുടെ സഹായത്തോടെ ആയിരുന്നു മതപരിവര്‍ത്തനം എന്നും എന്‍ഐഎ കണ്ടെത്തിയിരിക്കുന്നു.
മതം മാറിയ ശേഷം നടന്ന ഹാദിയ- ഷെഫീന്‍ ജഹാന്‍ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയാണ് സംഭവം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയത്.
അഖിലയുടേയും ആതിരയുടേയും മതം മാറ്റത്തിന് പിന്നില്‍ സൈനബയുടെ ചില കൂട്ടാളികള്‍ക്കും പങ്കുള്ളതായും എന്‍ഐഎ കണ്ടെത്തലിലുണ്ട്. ഷഫീനുമായുള്ള വിവാഹത്തിന് മുന്‍പ് ഹാദിയ സൈനബയ്ക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്.
ഹൈക്കോടതിയില്‍ കേസുള്ളപ്പോഴായിരുന്നു കോടതിയുടെ അറിവ് കൂടാതെ വിവാഹം നടന്നത്.
2016ല്‍ പിതാവായ അശോകനും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും അയച്ച കത്തില്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ചതാണ് എന്ന് അഖില വ്യക്തമാക്കിയിരുന്നു.
എന്നാലീ കത്തുകള്‍ ഹാദിയ എഴുതിയത് അല്ലെന്നും ഒപ്പിടുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
നാല് കത്തുകളിലും പേര് എഴുതിയിരിക്കുന്നത് വ്യത്യസ്തമായാണ് എന്നാണ് അവ എഴുതിയത് ഹാദിയ അല്ലെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ആതിരയുടേയും സമാനമായ സംഭവമായി എന്‍ഐഎ അന്വേഷണം കണ്ടെത്തിയിരിക്കുന്നു.
എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ആരോപണം പോപ്പുലര്‍ ഫ്രണ്ട് നിഷേധിക്കുന്നു. കോളേജിലെ സുഹൃത്തുക്കളില്‍ നിന്നാണ് അഖിലയ്ക്ക് ഇസ്ലാം മതത്തിനോട് ആകര്‍ഷണം തോന്നിയത്.
ആ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സൈനബ സഹായിച്ചുവെന്നേ ഉള്ളൂ എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വാദം.
പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ നാഷണല്‍ വിമന്‍സ് ഫ്രണ്ടിന്റെ പ്രസിഡണ്ടാണ് സൈനബ.
സത്യസരണിയുടെ സഹായത്തോടെ സൈനബയും ഭര്‍ത്താവ് അലിയാരും ചേര്‍ന്നാണ് ഹാദിയയുടേയും ഷെഫിന്റേയും വിവാഹം നടത്തിയത്.
അതും വീട്ടുകാരെയോ ഹൈക്കോടതിയെയോ അറിയിക്കാതെ എന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഹമ്മദ് കുട്ടി എന്നയാളാണ് ഹാദിയയുടെ സുഹൃത്തിന്റെ അച്ഛനായ അബൂബക്കറിനെ സമീപിച്ച് ഹാദിയയെ വീട്ടുകാരില്‍ നിന്നും വേര്‍പെടുത്തി ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത് എന്നും എന്‍ഐഎ പറയുന്നു. എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് മുഹമ്മദ് കുട്ടി.
പാലക്കാട്ടെ ആതിരയുടെ കേസിലും മുഹമ്മദ് കുട്ടിക്കും സൈനബയ്ക്കും പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
മുഹമ്മദ് കുട്ടി ഇപ്പോള്‍ പോലീസ് പിടിയിലാണ്. ഹാദിയയെ വിവാഹം ചെയ്ത ഷഫീനെതിരെ നാല് ക്രിമിനല്‍ കേസുകള്‍ ഉള്ളതായും ഐസിസ് കുറ്റവാളിയുമായി അടുപ്പമുള്ളതായും എന്‍എഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവാഹ വെബ്‌സൈറ്റായ വേ ടു നിക്കാഹ്. കോമിലാണ് ഹാദിയയും ഷാഫിനും കണ്ടുമുട്ടിയതെന്ന് പറയുന്നത് തെറ്റാണെന്നും ഇരുവരും വിവാഹം കഴിയുന്നത് വരെ ആ സൈറ്റില്‍ കയറിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
മുനീര്‍ എന്ന എസ്ഡിപിഐ പ്രവര്‍ത്തകനാണ് കല്യാണാലോചന ഹാദിയയില്‍ എത്തിച്ചതത്രേ.
ഹാദിയയുടെ മതംമാറ്റവും വിവാഹവും ഒറ്റപ്പെട്ട സംഭവം അല്ലെന്നും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, സത്യസരണി പോലുള്ള സംഘടനകള്‍ നടത്തുന്ന സംഘടിത ശ്രമങ്ങളുടെ ഭാഗമാണെന്നുമാണ് എന്‍ഐഎ സുപ്രീം കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
അഖിലയെ മതം മാറുന്നതിന് സഹായിച്ചവരെല്ലാം ഈ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്.

ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് കോഴിക്കോട്ടുള്ള തെര്‍ബിയത്തുള്‍ ഇസ്ലാം സഭ 2016ല്‍ ഹാദിയയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.
എന്നാല്‍ ഹാദിയ ഇവിടെ മതം പഠിച്ചിട്ടില്ലെന്നും പരീക്ഷ എഴുതുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും എന്‍ഐഎ കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു.


