കണ്ണൂർ പരിയാരം സ്വദേശിയായ അനീസ് ഹമീദ് മുണ്ടൂർ സ്വദേശിനിയായ ശ്രുതിയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. 2011-14 കാലഘട്ടത്തിൽ ബിരുദ പഠനത്തിനിടയിലാണ് ഇവർ പ്രണയത്തിലായത്.
ദില്ലിയിൽ വെച്ചാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. തന്നെ വിവാഹം കഴിക്കുന്നതിനായി ശ്രുതി സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ചതാണെന്നാണ് അനീസിന്റെ ഹർജിയിൽ പറയുന്നത്.
വിവാഹശേഷം ഇരുവരും ഒരുമിച്ച് ഹരിയാനയിൽ താമസിക്കുന്നതിനിടെയാണ് തളിപ്പറമ്പ് പോലീസെത്തി ശ്രുതിയെ കസ്റ്റഡിയിലെടുത്തത്. ശ്രുതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലായിരുന്നു പോലീസിന്റെ നടപടി.
മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശ്രുതി പിന്നീട് മാതാപിതാക്കളോടൊപ്പമാണ് പോയത്. എന്നാൽ തന്നോടൊപ്പം പോകണമെന്ന് പറഞ്ഞ ശ്രുതിയെ പോലീസിന്റെ സഹായത്തോടെ മാതാപിതാക്കൾ തട്ടിയെടുത്തുവെന്നാണ് അനീസിന്റെ ആരോപണം.
ഇതിനിടെ, തങ്ങളോടൊപ്പം വീട്ടിൽ കഴിയുന്ന ശ്രുതിയെ വിട്ടുകിട്ടാനായി അനീസ് മതമൗലിക സംഘടനയുമായി ചേർന്ന് ഭീഷണിപ്പെടുത്തുന്നതായി മാതാപിതാക്കളും ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രുതിയുടെ മാതാപിതാക്കൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ശ്രുതിയുടെ മാതാപിതാക്കളുടെ ഹർജി പരിഗണിച്ച ഹൈക്കോടതി, ശ്രുതിക്കും മാതാപിതാക്കൾക്കും പോലീസ് സംരക്ഷണം നൽകണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് ശ്രുതിയെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഭർത്താവ് അനീസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്. തുടർന്നാണ് കഴിഞ്ഞ ദിവസം ശ്രുതിയെ ഹാജരാക്കൻ ഹൈക്കോടതി ഉത്തരവിട്ടത്.
ആഗസ്റ്റ് 22 ചൊവ്വാഴ്ച അനീസിന്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ശ്രുതി ഹൈക്കോടതിയിൽ ഹാജരായത്. ആർക്കൊപ്പം പോകണമെന്ന കോടതിയുടെ ചോദ്യത്തിന് ആലോചിച്ച് തീരുമാനിക്കണമെന്നായിരുന്നു ശ്രുതിയുടെ മറുപടി.
തനിക്ക് ആലോചിക്കാൻ സമയം വേണമെന്ന് പറഞ്ഞ ശ്രുതിയെ ഒരു മാസത്തേക്ക് എറണാകുളം എസ്എൻവി സദനം ഹോസ്റ്റലിൽ പാർപ്പിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.


