കലവൂർ ഗേറ്റിൽ വെള്ളിയാഴ്ച അർധ രാത്രി നടന്നത് നാടകീയ രംഗങ്ങൾ തന്നെയായിരുന്നു. ചേർത്തല കെഎസ്ആർടിസി ഡിപ്പോയിലെ എംപാനൽ ജീവനക്കാരനായ സെബാസ്റ്റ്യൻ ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് സംഭവം.
അടച്ചിട്ട റെയിൽവേ ഗേറ്റിൽ ട്രെയിൻ കടന്നു പോകാൻ കാത്തു നിൽക്കുമ്പോഴാണ് ചൂളം വിളിച്ചെത്തുന്ന തീവണ്ടിക്ക് മുന്നിലേക്ക് മറുവശത്തു നിന്ന് ഓടിയടുക്കുന്ന സ്ത്രീ രൂപത്തെ കണ്ടത്.
തീവണ്ടിക്ക് മുന്നിലേക്ക് ചാടാനൊരുങ്ങുകയായിരുന്ന വീട്ടമ്മയെയായിരുന്നു സെബാസ്റ്റ്യൻ മരണത്തിനിന്ന് രക്ഷപ്പെടുത്തിയത്.
മരണത്തെ ലക്ഷ്യം വച്ച് നീങ്ങുകയായിരുന്ന വീട്ടമ്മ ചേച്ചി എന്ന സെബാസ്റ്റ്യന്റെ വിളി കേട്ട് തിരിഞ്ഞു നോക്കുന്നതിനിടെ മരണത്തിന്റെ രൂപത്തിലെത്തിയ തീവണ്ടി പാഞ്ഞു പോവുകയായിരുന്നു.
ട്രെയിനിന്റെ അടിയിലൂടെ വീട്ടമ്മയുടെ നൈററി കണ്ടത് സെബാസ്റ്റ്യനും ആശ്വാസമായി.
പാളത്തിലേക്ക് ഓടിയെത്തിയ സെബാസ്റ്റ്യനോട് പൊട്ടിത്തെറിച്ചു. എന്തിനാണ് വിളിച്ചതെന്ന് അവർ ചോദിച്ചു. മരിക്കാൻ വന്നതാണെന്നും മരിക്കുമെന്നും അവർ പറഞ്ഞു.
ഒടുവിൽ അവരെ സമാധാനിപ്പിച്ച് ട്രാക്കിൽ നിന്ന് മാറ്റി നിർത്തുകയായിരുന്നു.
മകള്‍ കാമുകനൊപ്പം പോയതിൽ മനം നൊന്താണ് വീട്ടമ്മ ആത്മഹത്യയ്ക്ക് എത്തിയത്.
ഈ മാസം 30നാണ് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കെ മകൾ കാമുകനൊപ്പം പോവുകയായിരുന്നു.
കിലോ മീറ്ററുകൾ സ്കൂട്ടറിൽ സഞ്ചരിച്ചാണ് വീട്ടമ്മ ആത്മഹത്യ ചെയ്യാനായി കലവൂരിലെത്തിയത്. സംഭവത്തിനു പിന്നാലെ ഗേറ്റ് കീപ്പറെത്തി. മണ്ണഞ്ചേരി പോലീസിനെ സെബാസ്റ്റ്യൻ അറിയിച്ചതിനെ തുടർന്ന് പോലീസും സംഭവ സ്ഥലത്ത് എത്തി.
വീട്ടമ്മയെ ആത്മഹത്യയൽ നിന്ന് രക്ഷിച്ചതിന്റെ ഞെട്ടലിൽ തന്നെയാണ് കാട്ടൂർ സ്വദേശിയായ സെബാസ്റ്റ്യൻ.
ചേർത്തല മൂവാറ്റുപുഴ റൂട്ടിലെ ജന്റം ബസിലെ കണ്ടക്ടറാണ് സെബാസ്റ്റ്യൻ. സാധാരണ 8.55ന് സർവീസ് അവസാനിപ്പിക്കുന്നത്. എന്നാൽ വെളളിയാഴ്ച ബസ് കേടായതിനെ തുടർന്നായിരുന്നു വൈകിയത്. ഇതാണ് ജീവൻ രക്ഷിക്കാൻ നിമിത്തമായത്.


