ഇനി തലയും ശസ്ത്രക്രിയയിലൂടെ മാറ്റിവെയ്ക്കാം

Valery-Spiridonov

മോസ്‌കോ: അവയവമാറ്റം സര്‍വ്വസാധാരണയായി നടക്കുന്നതാണ്. അവയവമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയയിലൂടെ പലരും പുതിയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്. എന്നാല്‍, തലമാറ്റവെയ്ക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ല. അതു സാധ്യമല്ലെന്നായിരുന്നു അറിയാന്‍ കഴിഞ്ഞാല്‍. എന്നാല്‍, അതും സാധിക്കുമെന്നാണ് ശസ്ത്രലോകത്തെ പുതിയ കണ്ടുപിടിത്തം.

ശാസ്ത്രലോകത്തെ ഞെട്ടിക്കാന്‍ തലമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറാകുകയാണ് ഗവേഷകര്‍. ലോകത്തെ ആദ്യ തലമാറ്റ ശസ്ത്രക്രിയ അടുത്തവര്‍ഷം ഡിസംബറില്‍ നടത്താനാണ് വൈദ്യലോകത്തെ ഗവേഷകരുടെ ശ്രമം. അവയവമാറ്റം സാധ്യമെങ്കില്‍ പിന്നെ തലമാറ്റിവെയ്ക്കല്‍ എന്തുകൊണ്ട് സാധ്യമായിക്കൂടാ. ഇത്തരമൊരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഒരുങ്ങുകയാണ് ഇറ്റാലിയന്‍ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. സെര്‍ജിയോ കനവാരോ. അസാധ്യമെന്ന് കരുതുന്ന ആശയത്തെ പ്രാവര്‍ത്തികമാക്കാനാണ് സെര്‍ജിയോ കനവാരോയും ചൈനീസ് ഡോക്ടര്‍ റെന്‍ സിയോപിംഗും നേതൃത്വം നല്‍കുന്ന സംഘത്തിന്റെയും ശ്രമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുരങ്ങുകളിലാണ് ഇതിന്റെ ആദ്യഘട്ട പരീക്ഷണം നടത്തിയത്. എലികളിലും മനുഷ്യരുടെ മൃതശരീരങ്ങളിലും പരീക്ഷണം ആവര്‍ത്തിച്ചു. ആയിരത്തിലേറെ എലികളില്‍ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. പത്ത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് എലികളില്‍ റെന്‍ സിയോപിംഗ് നടത്തിയത്.
വിജയകരമായ പരീക്ഷണം മനുഷ്യരിലേക്കും ആവര്‍ത്തിക്കാനൊരുങ്ങുകയാണ് സെര്‍ജിയോ കനവാരോയും കൂട്ടരും. ലോകത്ത് മനുഷ്യരില്‍ നടത്തുന്ന ആദ്യ തലമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ 2017 ഡിസംബറിലാണ് തീരുമാനിച്ചിരിക്കുന്നത്. 2013ലാണ് മനുഷ്യരിലെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Head-Transplant

31കാരനായ റഷ്യന്‍ യുവാവ് വലേറി സ്പിരിഡോനോവിന്റെ തല ആരോഗ്യമുള്ള മറ്റൊരു ഉടലിലേക്ക് മാറ്റിവെയ്ക്കും. ശരീരത്തിലെ മസിലുകള്‍ ക്ഷയിക്കുന്ന വെര്‍ഡ്നിഗ് ഹോഫ്മാന്‍ എന്ന അപൂര്‍വ്വ രോഗബാധിതനാണ് സ്പിരിഡോവ്. റഷ്യയിലെ വ്ലാഡിമിര്‍ സ്വദേശിയാണ് സ്പിരിഡോനോവ് സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ്.
മസ്തിഷ്‌കമരണം സംഭവിച്ചയാളുടെ ഉടലായിരിക്കും സ്പിരിഡോനോവിന്റെ തലയില്‍ വെച്ചുപിടിപ്പിക്കുക. ശസ്ത്രക്രിയ നിശ്ചയിച്ച സമയത്ത് ലഭിക്കുന്ന ഉടലാവും ഇതിനായി തെരഞ്ഞെടുക്കുക.

സെര്‍ജിയോ കനവാരോയാണ് തലമാറ്റിവെക്കല്‍ ശസ്ത്രക്രിയയെന്ന ആശയവുമായി മുന്നോട്ട് വന്നത്. എന്നാല്‍ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് അമേരിക്കന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയില്ല. തുടര്‍ന്നാണ് ചൈന ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കാന്‍ തയ്യാറായത്. ചൈനീസ് ഡോക്ടര്‍ റെന്‍ സിയോപിംഗിനൊപ്പം ചേര്‍ന്ന് കനവാരോ ദൗത്യം പൂര്‍ത്തിയാക്കും.

36 മണിക്കൂര്‍ നീളുന്ന മാരത്തണ്‍ ശസ്ത്രക്രിയയാണ് മനുഷ്യന്റെ തലമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പ്രതീക്ഷിക്കുന്നത്. ഇത്രയും സമയം കൊണ്ട് സ്പിരിഡൊനോവിന്റെ തല മറ്റൊരു ശരീരത്തിലേക്ക് പിടിപ്പിക്കും. ഏറ്റവും കുറഞ്ഞത് 20 ദശലക്ഷം ഡോളര്‍ അഥവാ 132 കോടി രൂപയാണ് ശസ്ത്രക്രിയക്ക് മാത്രം പ്രതീക്ഷിക്കുന്ന ചെലവ്. ‘ഹെഡ് അനാസ്റ്റോമോസിസ് വെന്‍ച്യുര്‍ അഥവാ ഹെവന്‍’ എന്ന പേരിലാവും തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ അറിയപ്പെടുക.

ശരീരദാതാവിന്റെയും സ്പിരിഡൊനോവിന്റേയും കഴുത്ത് ഒരേസമയം അതീവ മൂര്‍ച്ചയേറിയ ബ്ലേഡുകൊണ്ട് മുറിക്കും. ആദ്യഘട്ടത്തില്‍ രോഗിയുടെ തല ദാതാവിന്റെ ശരീരത്തിലേക്ക് പോളിഎഥിലീന്‍ ഗ്ലൈക്കോള്‍ എന്ന പശ ഉപയോഗിച്ച് ഒട്ടിയ്ക്കും. മുറിച്ചുമാറ്റിയ ശിരസും ദാതാവിന്റെ നട്ടെല്ലും ചേര്‍ന്നുവരുന്ന രീതിയിലാവും ആദ്യഘട്ടം. തുടര്‍ന്ന് ഈ ഭാഗത്തെ മസിലുകളും രക്തക്കുഴലുകളും പരസ്പരം തുന്നിച്ചേര്‍ക്കും.

ശേഷം രോഗിയുടെ തലയും ശരീരവും യോജിച്ച് പ്രവര്‍ത്തിക്കുന്നത് വരെ രോഗിയെ അബോധാവസ്ഥയിലേക്ക് സ്റ്റേജിലേക്ക് മാറ്റും. ഇത് നാല് ആഴ്ചയോളം തുടരും. തുടര്‍ന്ന് നേരിയ തോതില്‍ വൈദ്യുതാഘാതം ഏല്‍പ്പിച്ച് നട്ടെല്ലിനെ ഉത്തേജിപ്പിക്കും. ഇതുവഴി തലയും പുതിയ ശരീരവും തമ്മിലുള്ള ബന്ധം ശക്തിപ്പെടും. അബോധാവസ്ഥയില്‍ നിന്നുണരുന്ന രോഗിക്ക് നടക്കാനും സ്വന്തം മുഖം മനസ്സിലാക്കാനും പഴയ ശബ്ദത്തില്‍ തന്നെ സംസാരിക്കാനും സാധിക്കും. പുതിയ ശരീരത്തെ തല തിരസ്‌കരിക്കാന്‍ ശക്തിയേറിയ മരുന്നുകള്‍ നല്‍കും. 99 ശതമാനം വിജയസാധ്യതയാണ് ഡോ. സെര്‍ജിയോ കനാവെറോ അവകാശപ്പെടുന്നത്.

തലമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായാല്‍ തന്നെ സ്പിരിഡൊനോവിന്റെ തല മറ്റൊരു ശരീരം സ്വീകരിക്കുമോ എന്നതാണ് പ്രധാന ആശങ്ക. തലയ്ക്ക് പുതിയ ശരീരത്തില്‍ നിന്നും മക്കളുണ്ടായാല്‍ അവരുമായി ജനിതകപരമായി ഒരു ബന്ധവുമുണ്ടാകില്ല. അതായത് പുതിയ ശരീരത്തിലെ ജീനുകളും അണ്ഡങ്ങളും അനുസരിച്ചാകും കുട്ടികളുണ്ടാവുക. ഇതും വിമര്‍ശകര്‍ ഉയര്‍ത്തുന്നു.

മൃതശരീരങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തി വികൃതസത്വങ്ങളെ സൃഷ്ടിക്കുന്ന ഡോ. ഫ്രാങ്ക്സ്റ്റൈന്‍ എന്ന സാങ്കല്‍പിക കഥാപാത്രത്തോട് ഡോ. കനാവെരോയെ ഉപമിക്കുന്നവരും ഏറെയാണ്. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ന്യൂറോളജിക്കല്‍ സര്‍ജന്‍സ് പ്രസിഡന്റ് ഡോ. ഹണ്ട് ബട്ട്ജറാണ് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തിയ പ്രമുഖന്‍.

ശസ്ത്രക്രിയ അധാര്‍മ്മികമാണ് എന്നും വിമര്‍ശനമുണ്ട്. എന്നാല്‍ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ മനുഷ്യര്‍ മരണത്തെ മറികടക്കുന്നതിനുള്ള ആദ്യ പടിയാണെന്നാണ് ഡോ. കനവാരോയുടെ അവകാശവാദം.

Top