പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: മദ്യപിച്ചു വാഹനം ഓടിച്ച ഐ.ജിയെ ശകാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മദ്യപിച്ച് പൊതുസ്ഥലത്ത് പ്രശ്നം ഉണ്ടാക്കുകയും അമിത വേഗതയിൽ വാഹനം ഓടിക്കുകയും ചെയ്ത ക്രൈംബ്രാഞ്ച് ഐ.ജി. ജയരാജിനെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം ക്യാബിനിൽ വിളിച്ചു വരുത്തി ശാസിച്ചത്.
കഴിഞ്ഞ ദിവസം അഞ്ചൽ ടൗണിലാണ് കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കിയ സംഭവം അരങ്ങേറിയത്. മദ്യപിച്ച് ലെക്കുകെട്ട ഐ.ജി. ക്കൊപ്പം അദ്ദേഹത്തിന്റെ ഡ്രൈവറും മദ്യപിച്ചു. ഡ്രൈവർക്ക് വാഹനം ഓടിക്കാൻ പറ്റുന്ന നിലയിൽ അല്ലായിരുന്നുവെങ്കിലും വാഹനം ഓടിച്ചു കൊണ്ട് പോകുവാൻ ഐ.ജി. നിർബന്ധിക്കുകയായിരുന്നു. കൊട്ടാരക്കര മുതൽ പല വാഹനങ്ങളെയും ഇടിച്ചു തെറിപ്പിക്കുവാൻ ഐ.ജി.യുടെ വാഹനം ശ്രമിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പിന്നീട് പോലീസ് വാഹനം പിൻതുടർന്ന് പിടികൂടുകയായിരുന്നു. നാട്ടുകാർ തടിച്ചുകൂടി വാഹനം പരിശോധിച്ചപ്പോൾ സ്റ്റിയറിങ്ങിൽ തല വെച്ച് ഡ്രൈവറും ഒരു ബോധവും ഇല്ലാതെ ഐ.ജിയും വാഹനത്തിൽ ഇരിക്കുന്നതാണ് കണ്ടത്. പിന്നീട് വാഹനത്തെയും ഐ.ജി.യെയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. നാട്ടുകാർ സംഭവം മൊബൈൽ ഫോണിൽ പകർത്തുകയും മാധ്യമങ്ങൾ സ്ഥലത്ത് എത്തുകയും ചെയ്തതോടെ കേസൊതുക്കാൻ പോലീസിന് കഴിയാതെയായി. മദ്യപിച്ച് ജനശതാബ്ദി ട്രെയിനിൽ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരോട് മോശമായ പെരുമാറിയതിന് മുൻപും ജയരാജ് വിവാദത്തിൽ പെട്ടിട്ടുണ്ട്. അന്ന് സസ്പെൻഷനിൽ ആയിരുന്ന ഇദ്ദേഹത്തിന് സുപ്രധാന പദവികളൊന്നും ലഭിച്ചിരുന്നില്ല. ഏത് സമയവും മദ്യപാനവും ക്രിമിനൽ സ്വഭാവമുള്ള ആളുകളോട് സൗഹൃദവും ഉള്ള ഇദ്ദേഹം ആറ് മാസം മുൻപ് സംസ്ഥാന ഇന്റലിജൻസ് ഐ.ജി. ആയിരുന്നു എന്നത് ഗുരുതര ക്രമസമാധാന പ്രശ്നമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
സംഭവം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി ഇന്നലെ ഇദ്ദേഹത്തെ വിളിച്ചുവരുത്തി ശാസിക്കുകയായിരുന്നു. സ്ഥിരമായി മദ്യപിക്കണമെങ്കിൽ മറ്റുവല്ല ജോലിക്കും പോയിക്കൂടെ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.


