ഐ എ സ് – ഐ പി സ് പോര് പരസ്യമായ വിഴുപ്പലക്കലുകളിലേക്കും പോര്‍വിളികളിലേക്കും കടന്നു. ഉന്നതോദ്യോഗസ്ഥരുടെ സ്ത്രീവിഷയങ്ങളുള്‍പ്പടെ പൊടിപ്പും തൊങ്ങലും വച്ച കഥകള്‍ പത്രമോഫീസുകളിലെത്തിക്കുവാന്‍ മത്സരമാണ്. വിജിലന്‍സ് വകുപ്പുപയോഗിച്ചു ജേക്കബ് തോമസ് പക തീര്‍ക്കുന്നു എന്ന പരാതിക്കാര്‍ ഏറി വരുന്നു.ഇതിനിടയില്‍ ശങ്കര്‍ റെഡ്‌ഡി, വിജിലന്‍സ് ലെ ഉന്നതന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള പരാതിക്കാരന്‍ പായിച്ചിറ നവാസുമായി ഗുഡാലോചന നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചു. ഇന്നലത്തെ ചാനല്‍ ചര്‍ച്ചകളില്‍ ജേക്കബ് തോമസിനുവേണ്ടി നവാസ് സംസാരിക്കാനെത്തിയതിനെയും ചിലര്‍ ചോദ്യം ചെയ്യുകയുണ്ടായി.
പീഡനക്കേസ് ഉള്‍പ്പെടെ മൂന്നു കേസിലെ പ്രതിയായ നവാസും വിജിലന്‍സിലെ ചില ഉന്നതരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. നവാസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവച്ചുകൊണ്ട് വിജിലന്‍സ് ആസ്ഥാനത്തുനിന്നും കോടതിയില്‍ വ്യാജ റിപ്പോര്‍ട്ട് വരാന്‍ കാരണം ഈ കൂട്ടുകെട്ടാണ്. വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയിരുന്നു. വിവരാവകാശ നിയമപ്രകാരം തെറ്റായ വിവരങ്ങളാണ് നവാസിന് വിജിലന്‍സ് ആസ്ഥാനത്തുനിന്നും ലഭിക്കുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട പരാതികള്‍ താന്‍ പൂഴ്ത്തിയെന്ന ആരോപണവുമായി വീണ്ടും നവാസ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
സോളാര്‍ കമ്മീഷന്റെ പരിഗണനയിലുള്ള വിഷത്തില്‍ ഇടപടെരുതെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് പരിഗണിക്കാതെയാണ് തെറ്റായ ഹര്‍ജി കോടതിയെത്തിയിട്ടുള്ളത്. കോടതിയില്‍ മറുപടി നല്‍കുമ്ബോള്‍ വ്യക്തിപരമായി ഇക്കാര്യം ശ്രദ്ധിക്കണമെന്നും വസ്തുകള്‍ വളച്ചൊടിക്കരുതെന്നും ജേക്കബ് തോമസിന് നല്‍കിയ കത്തില്‍ ശങ്കര്‍ റെഡ്ഢി പറയുന്നു. നവാസിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ട് ഇന്റലിജന്‍സ് എ.ഡി.ജി.പി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിരുന്നു. ഉദ്യോഗസ്ഥരുടെ പേരുകളൊന്നും കത്തിലില്ലെങ്കിലും വിജിലന്‍സിന് ഡയറക്ടറെ ലക്ഷ്യം വച്ചാണ് ശങ്കര്‍ റെഡ്ഡിയുടെ കത്തെന്ന് വ്യക്തമാണ്.
ചില ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ചു അന്വേക്ഷണം നടത്തുന്ന ജേക്കബ് തോമസ് എന്തുകൊണ്ടാണ് വി സ് ന്റെ മകനെതിരെ വേണ്ട അന്വേക്ഷണം നടത്താത്തതെന്നു പന്തളം സുധാകരന്‍ ചോദിക്കുകയുണ്ടായി. ഇത് കോണ്‍ഗ്രസ് നിലപാടായി വിലയിരുത്തപ്പെടുന്നു.ഇതിനിടയില്‍ ജേക്കബ് തോമസിനെതിരായ എ ജി റിപ്പോര്‍ട്ടും പുറത്തുവന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. എല്ലാവര്ക്കും തുല്യനീതി അല്ലെ നടപ്പിലാക്കേണ്ടത് എന്നതാണ് ഐ എ സ് ലോബി മുന്നോട്ടുവെക്കുന്നത്.
ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ വീട്ടിലെ പരിശോധന താനറിയാതെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തുറന്നുപറച്ചില്‍ പുറത്തു കൊണ്ടുവരുന്നത് മറ്റൊരു ഗൂഢാലോചന.
ധനവകുപ്പിന്റെ ചുമതലയിലുള്ള കെ എം എബ്രഹാമും അഴിമതിക്കാരുടെ പേടി സ്വപ്നമായിരുന്നു. കശുവണ്ടി വികസന കോര്‍പ്പറേഷനിലെ തിരിമറി കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചതും എബ്രഹാമായിരുന്നു. പലവിധത്തിലുള്ള സ്വാധീനങ്ങള്‍ക്കും വഴങ്ങിയില്ല.
നിലവില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ പോള്‍ ആന്റണിയും മലബാര്‍ സിമന്റസ് അഴിമതി കേസില്‍ കരിനിഴലിലാണ് .നിലവിലെ പോര്‍ട്ട് ഡയറക്ടര്‍ ഷെയ്ക് പരീതും ജേക്കബ് തോമസിന്റെ ശത്രുവാണ്. ഷെയ്ഖ് പരീതിനെതിരെ നിലവില്‍ രണ്ടു വിജിലന്‍സ് കേസുകളാണുള്ളത്.
കാസര്‍കോട് ചിത്താരിപ്പുഴ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടതാണ് ഒന്ന്. ഇതില്‍ സര്‍ക്കാരിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2008ല്‍ ഷെയ്ഖ് പരീത് ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റില്‍ ചീഫ് എന്‍ജിനീയറായിരിക്കെയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം. രണ്ടാമത്തേത് മെട്രൊ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നളന്ദ എന്ന ബാറിന് അനുമതി നല്‍കി. 2014 കാലഘട്ടത്തില്‍ എറണാകുളം ജില്ലാ കളക്ടറായിരുന്ന ഷെയ്ഖ് പരീത് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നാലുമാസത്തോളം അനധികൃതമായി ബാര്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ കേസുകളിലും ജേക്കബ് തോമസ് കടുത്ത നിലപാട് എടുത്തു.ഐ എ സ് ലോബി ഫയല്‍ മെല്ലെപ്പോക്ക് നയം തുടരുന്നത് സര്‍ക്കാര്‍ പദ്ധതികള്‍ അവതാളത്തിലാക്കും. നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തു ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് തങ്ങള്‍ ഇനി കടക്കണ്ട എന്ന തീരുമാനത്തിലുമെത്തി. ഐ എ സ് ലോബി ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ് . ഇത് സര്‍ക്കാരിനെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കും.