സ്വന്തം ലേഖകൻ
ബീയ്ജിംങ്: ആപ്പിൾ ഐ ഫോൺ വാങ്ങാനായി 18 ദിവസം പ്രായമായ പെൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച പിതാവ് ജയിലിലായി. തെക്ക് കിഴക്കൻ ചൈനയിൽ ഫ്യൂജിയാൻ പ്രവിശ്യയിൽ ടോംഗാൻ നഗരത്തിലാണ് സംഭവം. പെൺകുഞ്ഞിനെ വിൽക്കാൻ സഹായിച്ച അമ്മയെയും പൊലീസ് പിടികൂടി. പിതാവ് ഡുവാനിന് മൂന്ന് വർഷം തടവും അമ്മ സിയോ മീയ്ക്ക് രണ്ടര വർഷത്തെ താത്കാലിക തടവും ശിക്ഷ വിധിച്ചു.
സാമ്പത്തികമായി പിന്നോക്കവസ്ഥയിലായിരുന്നു ഡുവാനും മീയും. കുഞ്ഞിനെ പോറ്റാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. മീ പാർട്ട് ടൈം ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ഡുവാനും മീയ്ക്കും 19 വയസ്സ് പ്രായം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് പിപ്പീൾസ് ഡെയ്‌ലി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഇന്റർനെറ്റ് കഫേയിലായിരുന്നു ഡുവാൻ തന്റെ അധിക സമയവും ചെലവഴിച്ചിരുന്നത്. ഫോൺ വാങ്ങിക്കാനായി പണം ഇല്ലാത്തതിനെ തുടർന്ന് കുഞ്ഞിനെ ഓൺലൈനിലൂടെ വിൽക്കുകയായിരുന്നു. 23,000 യുവാനിനായിരുന്നു പെൺകുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വാങ്ങിയവർ തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്.
കുഞ്ഞിനെ വിറ്റ ഉടനെ ഇരുവരും സ്ഥലം വിട്ടിരുന്നു. എന്നാൽ പൊലീസ് ഇവരെ അന്വേഷിച്ച് കണ്ടെത്തി. തന്റെ പ്രദേശത്ത് ഇത്തരത്തിൽ കുഞ്ഞിനെ വിൽക്കുന്നവർ ധാരാളമുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്ന് അറിയില്ലെന്നുമായിരുന്നു മീ പൊലീസിനോട് പറഞ്ഞത്.


