യുഎസ് സൈനിക താവളങ്ങളെ വെറുതെ വിടില്ലെന്ന് ഇറാൻ.ഇറാനെ ആക്രമിച്ചാൽ തിരിച്ചടി ഉറപ്പ്.എല്ലാ അമേരിക്കന്‍ താവളങ്ങളും നശിപ്പിക്കുമെന്ന് ഇറാൻ ! അമേരിക്കൻ താവളങ്ങൾക്ക് നേരെ മിസൈൽ വിന്യസിച്ച് ഇറാൻ. ആണവ ചർച്ചയിൽ പ്രതീക്ഷയില്ല;ആണവായുധം കൈവശം വയ്ക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് ട്രംപ്. ടെഹ്‌റാനിലെ ആണവ കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിക്കുമെന്ന അഭ്യൂഹം. ലോകം യുദ്ധ ഭീക്ഷണിയിൽ

ന്യുയോർക്ക് :അമേരിക്ക ഇറാനെ ആക്രമിച്ചാൽ തിരിച്ചടി ഉറപ്പ്.എല്ലാ അമേരിക്കന്‍ താവളങ്ങളും നശിപ്പിക്കുമെന്ന് ഇറാൻ ! ആണവ ചര്‍ച്ചകള്‍ പരാജയപ്പെടുകയും, അമേരിക്കയുമായി സംഘര്‍ഷം ഉണ്ടാകുകയും ചെയ്താല്‍, മേഖലയിലെ മുഴുവന്‍ അമേരിക്കന്‍ താവളങ്ങളും ആക്രമിക്കാന്‍ ഇറാന്‍ നീക്കം. ഇറാന്‍ പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദെയാണ്, ജൂണ്‍ 11ന് ഔദ്യോഗികമായി ഇത്തരമൊരു മുന്നറിയിപ്പ് അമേരിക്കയ്ക്കും ഇസ്രയേലിനും നല്‍കിയിരിക്കുന്നത്.

ഇറാനുമായുള്ള ആണവ ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുഎസ് സുരക്ഷ ശക്തമാക്കി. എംബസികളിൽനിന്ന് ജീവനക്കാരെയും കുടുംബങ്ങളെയും ഒഴിപ്പിക്കാൻ യുഎസ് നീക്കം തുടങ്ങി. രാജ്യത്തെ ആക്രമിച്ചാൽ ഗൾഫിലെ യുഎസ് സൈനിക താവളങ്ങളെ വെറുതെ വിടില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെ ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു. ടെഹ്‌റാനിലെ ആണവ കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിക്കുമെന്ന അഭ്യൂഹങ്ങൾ വർധിക്കുന്നതിനിടെയാണിത്. ജൂൺ 9ന് റെക്കോർഡ് ചെയ്ത പോഡ്‌കാസ്‌റ്റിൽ ഒരു കരാറിലെത്താൻ കഴിയുമെന്ന പ്രതീക്ഷ നഷ്‌ടപ്പെടുകയാണെന്ന് ട്രംപ് പറഞ്ഞു. നേരത്തെ ചർച്ചകളെക്കുറിച്ച് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇറാന്‍-അമേരിക്ക ആണവ ചര്‍ച്ചകളുടെ ആസൂത്രിതമായ ആറാം ഘട്ടത്തിന് തൊട്ടു മുന്‍പ് നടത്തിയ ഈ പ്രസ്താവന, അമേരിക്കന്‍ ചേരിയെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചിട്ടുണ്ട്. ഒരു സമ്മര്‍ദത്തിനും ഇറാന്‍ വഴങ്ങില്ലെന്നതിന്റെ വ്യക്തമായ സൂചനയായാണ്, ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ് വിലയിരുത്തപ്പെടുന്നത്.

ചര്‍ച്ചകള്‍ ഫലവത്തായില്ലെങ്കില്‍, വന്‍ സംഘര്‍ഷമുണ്ടാകുമെന്ന അമേരിക്കയുടെ മുന്നറിയിപ്പാണ്, ഇറാനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇറാനെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ എല്ലാ അമേരിക്കന്‍ താവളങ്ങളും നശിപ്പിക്കുമെന്നും, ഇവയെല്ലാം തന്നെ, ഇറാന്റെ പരിധിയിലാണെന്നുമാണ നസീര്‍സാദെ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. പുതിയ ആണവ കരാറില്‍ എത്തിയില്ലെങ്കില്‍, ഇറാനു നേരെ ബോംബാക്രമണം നടത്തുമെന്നാണ്, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുന്നത്. ഇത് വെറും ഭീഷണിക്ക് അപ്പുറം, ആക്രമത്തിലേക്ക് വഴിമാറിയാല്‍, എന്തൊക്കെയാണ് തങ്ങളുടെ ടാര്‍ഗറ്റ് എന്നതു കൂടിയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ലോകത്തിന് മുന്‍പാകെ അറിയിച്ചിരിക്കുന്നത്.

Iran’s Defence Minister Aziz Nasirzadeh

രണ്ട് ടണ്‍ ഭാരമുള്ള വാര്‍ഹെഡുള്ള വിനാശകാരിയായ ഒരു മിസൈല്‍, ഇറാന്‍ അടുത്തിടെ പരീക്ഷിച്ചിട്ടുള്ളതിനാല്‍ എന്തു വേണമെങ്കിലും സംഭവിക്കാം എന്നതാണ് നിലവിലെ സ്ഥിതി. മിസൈലുകള്‍ ഉള്‍പ്പെടെ ഇറാന്‍ കൂടുതലായി ഇപ്പോള്‍ ഉല്‍പ്പാദിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്. കടന്നല്‍ കൂട്ടം പോലെ കുതിച്ച് വന്ന് വന്‍ നാശംവിതയ്ക്കാന്‍ ശേഷിയുള്ള, ലക്ഷക്കണക്കിന് ഡ്രോണുകളും, ഇറാന്റെ ആയുധ പുരയിലുണ്ട്. റഡാറുകള്‍ക്ക് പോലും കണ്ടെത്താന്‍ കഴിയാത്ത ഇത്തരം ആയിരക്കണക്കിന് ഡ്രോണുകള്‍, യുക്രെയ്നുമായുള്ള യുദ്ധത്തില്‍ ഉപയോഗിക്കുന്നതിനായി ഇറാന്‍ റഷ്യക്കും കൈമാറിയിട്ടുണ്ട്. ഇതിന് പകരമായി, റഷ്യ എന്തൊക്കെ ആയുധങ്ങളാണ് ഇറാന് കൈമാറിയതെന്നത് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇസ്രയേലിനെയും അമേരിക്കയെയും ഭയപ്പെടുത്തുന്ന ഇടപാട് തന്നെയാണിത്.

ഇറാന്‍ ആണവ ശക്തിയാകുന്നതിന്റെ അടുത്തെത്തിയതായാണ് ഇസ്രയേല്‍ വിലയിരുത്തുന്നതെങ്കിലും, ഇതിനകം തന്നെ, അവര്‍ ആണവായുധം കൈവശപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍, അമേരിക്കയ്ക്കു തന്നെ സംശയമുണ്ട്. അതിനാല്‍ തന്നെ കരുതലോടെ മാത്രം നീങ്ങിയാല്‍ മതിയെന്നാണ് സി.ഐ.എയും ട്രംപിനെ ഉപദേശിച്ചിരിക്കുന്നത്. എടുത്തു ചാട്ടക്കാരനും, നിരന്തരം വാക്ക് മാറ്റുന്നവനുമായ ട്രംപ് ഇവിടെയും സാഹസത്തിന് തുനിഞ്ഞാല്‍, അത് വന്‍ പ്രത്യാഘാതത്തിനാണ് വഴിയൊരുക്കുക. അതേസമയം, ഇസ്രയേലിന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചത്, ഇസ്രയേലിന്റെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ കൃത്യമായ വിവരങ്ങള്‍ ഇറാന്‍ ചോര്‍ത്തിയത് കൃത്യതയോടെ ഇസ്രയേലിനെ ആക്രമിക്കാനുള്ള ഇറാന്റെ കഴിവാണ് വര്‍ദ്ധിപ്പിക്കുക.

എന്നാല്‍ തിരിച്ച് ഇറാനെ ആക്രമിക്കുവാന്‍ പലതരം തടസ്സങ്ങളാണ് ഇസ്രയേലിനും അമേരിക്കയ്ക്കുമുണ്ടാകുക. അതില്‍ പ്രധാനം, ഭൂമിശാസ്ത്രപരമായ പരിമിതികള്‍ തന്നെയാണ്. കൂറ്റന്‍ മലകളാല്‍ സുരക്ഷിതമായ രാജ്യമാണ് ഇറാന്‍. ഈ മലകള്‍ക്കുള്ളിലെ ഭൂഗര്‍ഭ അറകളിലാണ്, ഇറാന്റെ അപകടകാരികളായ ആയുധങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇവിടെ തന്നെയാണ്, സകല പരീക്ഷണങ്ങളും പ്രധാനമായും നടക്കുന്നത്. ഈ മേഖല ലക്ഷ്യമിട്ട് ആക്രമണം നടന്നാല്‍, ലക്ഷ്യം കാണാനുള്ള സാധ്യതയും കുറവാണ്. മാത്രമല്ല, അത്തരം സാഹചര്യത്തില്‍, ഇറാന്റെ ദീര്‍ഘദൂര മിസൈലുകള്‍, പശ്ചിമേഷ്യയിലെ അമേരിക്കയുടെ സൈനിക താവളങ്ങളിലേക്ക് വന്‍ ആക്രമണമാണ് നടത്തുക. ഒരേ സമയം, ഇസ്രയേലിനെയും അമേരിക്കന്‍ താവളങ്ങളെയും ആക്രമിക്കുന്ന തരത്തിലാണ്, ഇറാന്‍ മിസൈലുകള്‍ വിന്യസിച്ചിരിക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയും, ഇറാനെതിരെ നടത്തുന്ന ഏതൊരു നടപടിക്കും ആനുപാതികമായ പ്രതികരണം ഉണ്ടാകുമെന്ന് ഇറാന്റെ ആണവോര്‍ജ്ജ സംഘടനയുടെ ഡെപ്യൂട്ടി മേധാവി ബെഹ്റൂസ് കമല്‍വണ്ടിയും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിക്ക് മേലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ക്ക് പകരമായാണ് 2015 ലെ കരാര്‍ പ്രകാരം ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങള്‍ നീക്കിയിരുന്നത്. തുടര്‍ന്ന്, യുറേനിയം സമ്പുഷ്ടീകരണത്തിന് 3.67 ശതമാനം പരിധി ഏര്‍പ്പെടുത്തുകയുമുണ്ടായി. എന്നാല്‍, 2018 ല്‍ ആദ്യമായി അധികാരത്തില്‍ വന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്നീട് ആ ആണവ കരാറില്‍ നിന്നും പിന്മാറുകയാണ് ഉണ്ടായത്. ഇതിനുശേഷം, ഇറാനു നേരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയുമുണ്ടായി. ഈ ഉപരോധത്തെ നേരിട്ടു തന്നെയാണ്, ഇറാന്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഉപരോധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് മുന്നോട്ട് പോകുന്ന ഉത്തര കൊറിയയുടെയും റഷ്യയുടെയും പാതയില്‍ തന്നെയാണ്, ഇറാനും നിലവില്‍ മുന്നോട്ട് പോകുന്നത്. ഇതൊരു സൈനിക ചേരിയായാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്.

അമേരിക്കയില്‍ ഒരു ബോംബ് വീണാല്‍ തീരാവുന്നതേയുള്ളൂ അവരുടെ ഈ ലോക പൊലീസ് ചമയല്‍ എന്നതാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നിലപാട്. ശക്തരല്ലാത്ത രാജ്യങ്ങളില്‍ ആക്രമണം നടത്തി മാത്രം ശീലമുള്ള അമേരിക്കയ്ക്ക് ലോകത്തെ മറ്റ് സൈനിക ശക്തികളുമായി ഏറ്റുമുട്ടാനുള്ള ധൈര്യമുണ്ടോ എന്നതാണ് കിമ്മിന്റെ വെല്ലുവിളി. ട്രംപിന്റെ ആദ്യ ഭരണകാലത്ത്, അമേരിക്കയ്ക്കു നേരെ ഉത്തരകൊറിയ ഒരു മിസൈല്‍ തിരിച്ചുവെച്ചപ്പോള്‍, ആ ക്ഷണം ഓടിവന്ന് കിമ്മുമായി ചര്‍ച്ച നടത്തിയാണ് ട്രംപ് സമവായമുണ്ടാക്കിയിരുന്നത്. തിരിച്ചടി ലഭിക്കുമെന്ന് ഉറപ്പുള്ള ഒരു രാജ്യവുമായും, നേരിട്ടുള്ള ഏറ്റുമുട്ടലിന് അമേരിക്ക തയ്യാറാകില്ലെന്നതിന്റെ, വ്യക്തമായ സൂചനയായാണ്, ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ഉത്തര കൊറിയയെ പോലും ആക്രമിക്കാന്‍ ഭയക്കുന്ന അമേരിക്ക, പേര്‍ഷ്യന്‍ പോരാളികളായ ഇറാനുമായി ഏറ്റുമുട്ടാന്‍ തയ്യാറാകുമോ എന്നതാണ്, ഇനി കണ്ടറിയേണ്ടത്. അങ്ങനെ സംഭവിച്ചാല്‍, തീര്‍ച്ചയായും, അമേരിക്കയും വലിയ വില നല്‍കേണ്ടതായി വരും.

ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മിലുള്ള ആറാംവട്ട ചർച്ചക്ക് ഞായറാഴ്ച ഒമാൻ തലസ്ഥാനമായ മസ്കറ്റ് വേദിയാകും. യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തിവയ്ക്കണമെന്ന അമേരിക്കൻ നിർദേശം ഇറാൻ തള്ളിയിരിന്നു. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഉടൻ ആക്രമണം നടത്തണമെന്നാണ് ഇസ്രയേലിൻ്റെ ആവശ്യം.

ഇറാനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബന്യമിൻ നെതന്യാഹുവും പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ കഴിഞ്ഞ ദിവസം ഫോണിൽ ചർച്ച നടത്തി. ഇറാൻ ആണവായുധം സ്വന്തമാക്കുന്ന സാഹചര്യം ഒരു നിലയ്ക്കും അനുവദിക്കില്ലെന്ന നിലപാടിലാണ് ഇരു രാജ്യങ്ങളും. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കേണ്ടി വന്നാൽ കൈക്കൊള്ളേണ്ട നീക്കങ്ങളെക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് കൂടിയാലോചന തുടരുകയാണ്.

ഇറാഖ്, ബഹ്‌റൈൻ, കുവൈത്ത് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ അനിവാര്യമല്ലാത്ത എംബസി ജീവനക്കാരെയും കുടുംബങ്ങളെയും ഒഴിപ്പിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കുവൈത്തിൽനിന്ന് ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന വാർത്ത യുഎസ് എംബസി തള്ളി. വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ ബ്രിട്ടീഷ് നാവികസേനയും കപ്പലുകളും ഗൾഫിൽ ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.

ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണത്തെച്ചൊല്ലി ഇറാനും അമേരിക്കയും അടുത്തിടെ നയതന്ത്ര തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇറാൻ നിലവിൽ യുറേനിയം സമ്പുഷ്ടീകരിക്കുന്നത് 60 ശതമാനമാണ്. ഇത് 2015ലെ കരാറിൽ നിശ്ചയിച്ചിരുന്ന 3.67 ശതമാനം പരിധിയേക്കാൾ വളരെ കൂടുതലാണ്. രാജ്യത്തിനെതിരെയുള്ള ഏതൊരു ആക്രമണവും ശക്തമായി ചെറുക്കുമെന്നും ഗൾഫിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആഞ്ഞടിക്കുമെന്നും ഇറാൻ പ്രതിരോധ മന്ത്രി അസീസ് നാസിർ സാദെ മുന്നറിയിപ്പ് നൽകി.

 

Top