നാടോടി സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊന്നു കിണറ്റില്‍ തള്ളി കുട്ടികളെ ഭിക്ഷാടന മാഫിയക്ക് വിറ്റു;ആത്മഹത്യ കൊലപാതകമായതിന് തെളിവായത് സിസി ടിവി

കണ്ണൂര്‍: യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ആദ്യം ആത്മഹത്യയാണെന്ന് വാദത്തില്‍ എഴുതി തള്ളാന്‍ തുനിഞ്ഞ കേസാണ് കൊലപാതകമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ജനുവരി 21നായിരുന്നു യുവതിയുടെ മൃതദേഹം ഇരിട്ടി പഴയപാലം റോഡിനു സമീപമുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തുന്നത്. പൊലീസ് അന്വേഷണത്തിനൊടുവില്‍ തുംകൂറിലെ ബാബു എന്ന രമേശിന്റെയും തങ്കമ്മയുടെയും മകളായ ശോഭയാണ് മരിച്ച യുവതി എന്ന് മനസ്സിലായി. ഇതാണ് കേസിന് തുമ്പുണ്ടാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിലാണ് കര്‍ണ്ണാടക മണ്ട്യ ജില്ലയിലെ തുംകൂര്‍ സ്വദേശിയും യുവതിയുടെ രണ്ടാം ഭര്‍ത്താവുമാണെന്ന് പറയുന്ന മഞ്ജുനാഥി(40)നെ അന്വേഷണച്ചുമതലയുള്ള പേരാവൂര്‍ എസ്‌ഐ സുനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്. ശോഭയുടെ മാതൃസഹോദരി പുത്രന്‍ കൂടിയാണ് അറസ്റ്റിലായ മഞ്ജുനാഥ്. മൃതദേഹം കണ്ടെത്തയതോടെ ആരെയെങ്കിലും സമീപകാലത്ത് കാണാതായിട്ടുണ്ടോയെന്നാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ വെള്ളം ഉള്ളില്‍ ചെന്നാണ് യുവതിയുടെ മരണം സംഭവിച്ചതെന്ന് കണ്ടെത്തി. ആത്മഹത്യയാണെന്ന മട്ടില്‍ കേസ് ഫയല്‍ അടച്ചുവയ്ക്കേണ്ട സാഹചര്യം ഇതോടെ മാറി. അങ്ങനെ കൊലയാളി കുടുങ്ങി.

നാടോടിയായ ശോഭ വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലെത്തിയതാണ്. രാജു എന്ന ഒരു മലയാളിക്കൊപ്പം കഴിഞ്ഞ ശോഭക്ക് ഇതില്‍ ആറുവയസ്സിന് താഴെയുള്ള രണ്ട് ആണ്‍മക്കളുണ്ട്. ഏതാണ്ട് ഒന്നരവര്‍ഷം മുന്‍പ് രാജു ശോഭയുമായി പിണങ്ങിപ്പിരിഞ്ഞു. ഇതിനു ശേഷമാണ് നാട്ടില്‍ ഭാര്യയും മക്കളുമുള്ള മഞ്ജുനാഥ് ശോഭയുടെ കൂടെ കൂടുന്നത്. പന്തല്‍ ഡെക്കറേഷന്‍ ജോലിയാണ് മഞ്ജുനാഥ് ചെയ്തു വന്നിരുന്നത്. എന്നാല്‍ ഇയാള്‍ ഇടക്കിടെ നാട്ടില്‍ പോകുന്നതും ഭാര്യയെ കാണുന്നതും മറ്റും ഇഷ്ടപ്പെടാതിരുന്ന ശോഭ പലപ്പോഴും ഇയാളുമായി വഴക്കിട്ടു. ഇങ്ങിനെ നടന്ന ഒരു വഴക്കിനൊടുവിലാണ് കഴിഞ്ഞ പതിനഞ്ചിന് രാത്രി മഞ്ജുനാഥ് ശോഭയെ കഴുത്തു ഞെരിച്ച് കൊന്ന് കിണറ്റിലിടുന്നത്. ഈ സമയത്ത് ഇവര്‍ ശോഭയുടെ ജഡം കണ്ടെത്തിയ കിണറിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കുടില്‍ കെട്ടിയായിരുന്നു താമസം.

മൃതദേഹം കണ്ടെത്തിയതോടെ അടുത്തകാലം വരെ പറമ്പില്‍ താമസിച്ചിരുന്ന നാടോടികളുടെ പിറകെയാണ് ആദ്യം പൊലീസ് പോയത്. സമീപവാസികളില്‍ നിന്ന് മനസിലാക്കാനായത് ഒരാഴ്ച മുമ്പുവരെ നാടോടികള്‍ ഇവിടെ താമസിച്ചിരുന്നുവെന്നാണ്. കര്‍ണാടക സ്വദേശികളാണെന്ന വിവരവും ലഭിച്ചു. ഇതില്‍ ഏറ്റവും അവസാനം ഒരാഴ്ച മുമ്പുവരെ ഒരു യുവതിയും രണ്ട് കുട്ടികളും കഴിഞ്ഞിരുന്ന കാര്യവും വെളിപ്പെട്ടു. ഇവര്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. കുടുംബം തുംകൂരില്‍ നിന്നുള്ളവരാണെന്ന വിവരമറിഞ്ഞതോടെ പൊലീസ് അന്വേഷണം കര്‍ണാടകയിലേക്ക് നീങ്ങുകയായിരുന്നു. ജനുവരി 21ന് ഉച്ചയ്ക്ക് മൃതദേഹം കിണറില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ മുടികള്‍ മുഴുവന്‍ കൊഴിഞ്ഞിരുന്നു. ആകെ വികൃതമായിരുന്നു മൃതദേഹം. മൃതദേഹം കണ്ടെത്തിയ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ഇരുനില കെട്ടിടവുമുണ്ട്. സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണായാണ് ഇത് ഉപയോഗിക്കുന്നത്. എല്ലാ ദിവസവും ഇവിടെ ആളുകള്‍ വരാറുമുണ്ടായിരുന്നു. എന്നാല്‍ കിണര്‍ ആരും നോക്കാറില്ല. നാടോടികള്‍ നാടുവിട്ടപ്പോഴും ആരും അസ്വാഭാവികമായി ഒന്നും കണ്ടില്ല.

തുംകൂരിലെത്തി നടത്തിയ അന്വേഷണത്തിലാണ് ശോഭയുടെ ബന്ധുക്കളെ കുറിച്ച് വിവരം ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ നാട്ടില്‍ നിന്ന് പോയതായും മലയാളിയായ രാജു എന്നയാളാണ് ഇവരുടെ ഭര്‍ത്താവെന്നും മനസിലാക്കി. എന്നാല്‍ രാജു ഒന്നരവര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. രാജുവുമായുള്ള ബന്ധത്തിലുള്ള നാലും ആറും വയസുള്ള കുട്ടികളാണ് ശോഭയുടെ ഒപ്പമുണ്ടായിരുന്നതെന്നും അറിഞ്ഞു. യുവതിയുടെ കൂടെയുണ്ടായിരുന്ന പുരുഷന്‍ ബന്ധുവായ മഞ്ജുനാഥയാണെന്നും തിരിച്ചറിഞ്ഞു. പിന്നീട് നഗരത്തിലെ സി.സി ടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് നിര്‍ണായക വിവരം ലഭിക്കുന്നത്. യുവതി കൊല്ലപ്പെട്ടതെന്ന് കരുതുന്ന ദിവസം അതിരാവിലെ ഒരു പുരുഷന്‍ കുട്ടികളുമായി പോകുന്നത് നഗരത്തിലെ കാമറയില്‍ പതിഞ്ഞിരുന്നു. ഇത് മഞ്ജുനാഥയാണെന്ന് തിരിച്ചറിഞ്ഞതോടെ മഞ്ജുനാഥയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തെരുവില്‍ പാട്ടുപാടി ഭിക്ഷാടനം നടത്തി കഴിയുകയായിരുന്നു യുവതിയും കുട്ടികളും. രാജു പോയതോടെ അനാഥമായ കുടുംബത്തില്‍ രക്ഷകന്റെ വേഷത്തിലാണ് മഞ്ജുനാഥ കയറിപ്പറ്റിയത്. രാജുവിനെ കണ്ടെത്താമെന്നുവരെ ശോഭയ്ക്ക് ഇയാള്‍ ഉറപ്പു കൊടുത്തിരുന്നു. എന്നാല്‍, പിന്നീട് മഞ്ജുനാഥ മാതൃസഹോദരി പുത്രി കൂടിയായ ശോഭയോടൊപ്പം ഭര്‍ത്താവിനെ പോലെ കഴിഞ്ഞു. ഇയാള്‍ക്ക് നേരത്തെ തന്നെ ഭാര്യയും കുട്ടിയുമുണ്ടായിരുന്നു വെങ്കിലും വലിയ അടുപ്പമൊന്നും പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് ശോഭയില്‍ നിന്ന് അകലാന്‍ ശ്രമിച്ചത് ഇരുവരും തമ്മില്‍ തര്‍ക്കത്തിന് കാരണമായി. ആദ്യഭാര്യയുടെ അടുത്തേക്ക് പോകാനുള്ള മഞ്ജുനാഥയുടെ ശ്രമം ശോഭ തടഞ്ഞുവെന്നും ഇതാണ് ശോഭയുടെ വിരോധത്തിന് കാരണമെന്നും മഞ്ജുനാഥ പൊലീസിനോട് സമ്മതിച്ചിരിക്കുകയാണ്.

ജനുവരി 15ന് രാത്രിയിലാണ് കൊല നടത്തുന്നത്. അന്നു രാത്രി കുട്ടികള്‍ ഉറങ്ങിയ ശേഷം ഇരുവരും വഴക്കിടുകയായിരുന്നു. വഴക്കിനിടെ ഗോഡൗണിന്റെ ഷട്ടറിനോട് ചേര്‍ത്ത് യുവതിയുടെ കഴുത്ത് മഞ്ജുനാഥ ഞെരിക്കുകയായിരുന്നു. ബോധരഹിതയായ യുവതിയെ എന്തുചെയ്യുമെന്നറിയാതെ പകച്ചുപോയ ഇയാള്‍ കുറച്ചുനേരം വെറുതെ നിന്നു. അതിനിടെ ബഹളംകേട്ട് ഒരു കുട്ടി ഉണര്‍ന്നു. ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ കുട്ടിയെ വീണ്ടും ഉറക്കിയ ശേഷം യുവതിയെ കിണറില്‍ തള്ളുകയായിരുന്നു. അതിരാവിലെ കുട്ടികളെ ഉണര്‍ത്തി സ്ഥലം വിടുകയും ചെയ്തു. ബംഗളുരുവില്‍ എത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കുട്ടികളെ കാണാതായിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തില്‍ ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഭിക്ഷാടന മാഫിയയ്ക്കോ മറ്റോ കുട്ടികളെ വില്പന നടത്തി കാണുമെന്നാണ് സംശയം.

Top