വാടകക്കുടിശിഖ കൊടുക്കാനില്ലാത്തിനാൽ കുടിയൊഴിപ്പിക്കിൽ ഭീഷണി നേരിടുന്ന ചാനലിനെ രക്ഷിക്കാൻ കരുണാകര പുത്രൻ എത്തുമോ? കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യം മാറ്റിമറിക്കാൻ ചാനൽ തന്ത്രവുമായി ചെന്നിത്തല; ശമ്പളം കിട്ടാതെ വലഞ്ഞ് ജയ്ഹിന്ദ് സ്റ്റാഫുകള്‍

തിരുവനന്തപുരം: പ്രതിസന്ധിയിൽ പെട്ടുഴലുന്ന കോൺഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവിയുടെ നടത്തിപ്പ് ചുമതല കെ മുരളീധരന് നൽകുമോ? ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ജയ്ഹിന്ദ് ടിവിയുടെ നേതൃത്വം മുരളീധരന് നൽകി ഐ ഗ്രൂപ്പിനൊപ്പം അടുപ്പിച്ച് നിർത്താൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നീക്കം തുടങ്ങിയതായി സൂചന. ചെന്നിത്തലയുമായി അകന്ന മുരളീധരൻ ഉമ്മൻ ചാണ്ടിയുടെ എ ഗ്രൂപ്പിനൊപ്പം നീങ്ങുകയാണെന്ന സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് കെപിസിസി അധ്യക്ഷൻ എംഎം ഹസന്റെ പിന്തുണയോടെ മുരളീധരനെ അടുപ്പിത്കാൻ ചെന്നിത്തല നീക്കം നടത്തുന്നത്. ജയ്ഹിന്ദ് ടിവി, പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക പോലും അടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. കിഴക്കേകോട്ടയിലെ കരിമ്പനാൽ ആർക്കേഡിൽ പ്രവർത്തിക്കുന്ന ഓഫിസിന്റെ വാടക മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. ജീവനക്കാർക്ക് ശമ്പളം കൊടുത്തിട്ട് മൂന്ന് മാസത്തിലേറെയായി. പലരും രാജിവച്ച് പോവുകയാണ്. വാടക കൊടുക്കാതെ കരിമ്പനാൽ ആർക്കേഡിൽ തുടരാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് മുരളീധരനെ അടുപ്പിച്ച് പ്രതിസന്ധിക്ക് താൽകാലിക പരിഹാരമുണ്ടാക്കാൻ ശ്രമം. മുരളീധരന്റെ നേതൃത്വത്തിൽ തുടങ്ങാനിരുന്ന ജനപ്രിയ ടിവി ചാനലിന്റെ തിരുവനന്തപുരം പിഎംജിയിലുള്ള ഓഫിസിലേക്ക് മാറാനാണ് ജയ്ഹിന്ദ് ടീവി നേതൃത്വത്തിന്റെ നീക്കം. ഇതിനൊപ്പം നടത്തിപ്പ് ചുമതല മുരളീധരന് നൽകും. കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകൾക്ക് വേണ്ടി സർക്കാർ ഉണ്ടാക്കിയ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചത് ചെന്നിത്തലയ്ക്ക് കടുത്ത വെല്ലുവിളിയായിരുന്നു. ഇതോടെ ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറണമെന്ന ചർച്ചയും സജീവമായി. ഉമ്മൻ ചാണ്ടി വിഭാഗം ഇത്തരത്തിലൊരു ചർച്ച ഉയർത്തുമെന്ന് ചെന്നിത്തല മുൻകൂട്ടി കണ്ടിരുന്നു. ഇത് മനസ്സിലാക്കിയാണ് ചെന്നിത്തല മുരളീധരനെ അടുപ്പിക്കാൻ നീക്കം നടത്തുന്നത്. ചാനലിലെ എംഎം ഹസന്റെ ഷെയറുകൾ മുരളീധരന് കൈമാറുമെന്നും സൂചനയുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ഐ ഗ്രൂപ്പിന്റെ പിന്തുണ ഹസന് അനിവാര്യമാണ്. ഇതിന് വേണ്ടിയാണ് ജയ്ഹിന്ദിനെ ചെന്നിത്തലയുടെ ഇഷ്ടപ്രകാരം മുരളിക്ക് കൊടുക്കാൻ ഹസനും തയ്യാറാകുന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നതിന്റെ സൂചന കൂടിയാണ് ഇത്. ചെന്നിത്തലയും ഹസനും ഒരു വഴിക്കാണ് ഇപ്പോൾ നീങ്ങുന്നത്. രണ്ട് പേരും സ്ഥാനം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. ജയ്ഹിന്ദിന്റെ പ്രസിഡന്റാണ് ചെന്നിത്തല. അവിടേക്ക് തന്റെ വിശ്വസ്തനായ ബി എസ് ഷിജുവിനെ നിയോഗിക്കുകയും ചെയ്തു. എന്നിട്ടും ഗുണപരമായ മാറ്റമൊന്നും ഉണ്ടായില്ല. ശമ്പള പ്രതിസന്ധി അതിരൂക്ഷവുമായി. ഈ സാഹചര്യത്തിലാണ് മുരളീധരനെ വിശ്വാസത്തിലെടുത്തുള്ള നീക്കം. അതനുസരിച്ച് ജനപ്രിയയുടെ ഓഫിസ് ജയ്ഹിന്ദിൽ നിന്നുള്ള സംഘം കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. പൂർണ തൃപ്തിയില്ലെങ്കിലും നിലവിലെ അവസ്ഥയിൽ മറ്റു മാർഗങ്ങളില്ലാത്തതിനാൽ ഓഫിസ് ജനപ്രിയയിലേക്ക് മാറ്റേണ്ടി വരും. ഒരു ചാനൽ പ്രവർത്തിക്കാൻ വേണ്ട സൗകര്യങ്ങൾ പൂർണതോതിൽ ജനപ്രിയയിലില്ല എന്നതാണ് വസ്തുത. എന്നാൽ മുരളിയുടെ കെട്ടിടമാകുമ്പോൾ ചാനലിന് ജീവിത കാലം മുഴുവൻ അവിടെ കഴിയാനാകും. മുരളിയെ ജയ്ഹിന്ദിന്റെ ഡയറക്ടറാക്കുമ്പോൾ വാടക തുലോം കുറയുകയും ചെയ്യും. കഴിഞ്ഞ ദിവസം നടന്ന ഓൾ സ്റ്റാഫ് മീറ്റിങ്ങിൽ എതിർപ്പുയർത്തുന്ന ജീവനക്കാരോട് അച്ചടക്കനടപടിയുടെ ഭീഷണിയാണ് മാനേജ് മെന്റ് ഉയർത്തിയത്. ജൂണോട് കൂടി കൂടി ശമ്പളകുടിശിക കൊടുത്തുതീർക്കുമെന്നും പുതിയ ജോയിന്റ് എം.ഡി വി എസ്.ഷിജു ഉറപ്പ് കൊടുത്തു. എന്നാൽ ജീവനക്കാർ കർശനമായ അച്ചടക്കം പുലർത്തണമെന്ന് മാനേജ്‌മെന്റിനു വേണ്ടി ഷിജു ആവശ്യപ്പെട്ടു. ശമ്പളമോ ഇല്ല പിന്നെ അച്ചടക്ക നടപടിയും എന്ന അവസ്ഥ ജീവനക്കാരെ അസ്വസ്ഥരാക്കിയിരിക്കുകയാണ്.

കോടിക്കണക്കിന് രൂപ വിദേശമലയാളികളിൽ നിന്നുൾപ്പെടെ സംഭാവന സ്വീകരിച്ചാണ് ചാനൽ വർഷങ്ങൾക്ക് മുമ്പ് തുടങ്ങുന്നത്. കൈരളിക്ക് ബദലായിരുന്നു ലക്ഷ്യം. ഇതേ സമയം ജനപ്രിയ എന്ന ചാനലുമായി മുരളീധരനും മുന്നോട്ട് പോയി. അന്ന് എൻസിപിയുടെ ഭാഗമായിരുന്നു മുരളീധരൻ. കോൺഗ്രസിലേക്ക് തിരിച്ചെത്തിയതോടെ ജനപ്രിയയുടെ പ്രവർത്തനം അവസാനിപ്പിച്ചു. കോൺഗ്രസിന് രണ്ട് ചാനൽ വേണ്ടെന്ന നിർദ്ദേശം മുരളീധരൻ അനുസരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top