ജര്‍മ്മനിയില്‍ മലയാളി യുവതിയെ തല്ലിക്കൊന്ന് പൂന്തോട്ടത്തില്‍ കുഴിച്ചിട്ട കേസില്‍ വിചാരണ തുടങ്ങി

ബര്‍ലിന്‍: ജര്‍മനിയില്‍ വച്ച് മലയാളി യുവതി കൊല്ലപ്പെട്ട കേസിന്റെ വിചാരണ തുടങ്ങി. ജര്‍മ്മന്‍കാരനെ വിവാഹം ചെയ്ത അങ്കമാലി സ്വദേശിനിയായ ജാനറ്റിന്റെ (34) കൊലപാതക കേസിന്റെ അന്വേഷണം ജര്‍മനിയിലെ ഡ്യൂയിസ്ബര്‍ഗ് ജില്ലാ കോടതിയിലാണ് ആരംഭിച്ചിരിക്കുന്നത്. ഭര്‍ത്താവാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണാ വേളയില്‍ പ്രോസിക്യൂഷന്‍ വാദമുഖം ഉയര്‍ത്തിയെങ്കിലും ആരോപണം ഭര്‍ത്താവ് നിഷേധിച്ചു.

ആസൂത്രിതമായ കൊലപാതകം അല്ലെന്നും അപകടമരണമാണെന്നുമാണ് കൊലനടത്തിയ, ജാനറ്റിന്റെ ജര്‍മന്‍ ഭര്‍ത്താവ് റെനെ കോടതിയില്‍ ബോധിപ്പിച്ചത്. ‘പുകവലി’ തടഞ്ഞതിന്റെ പ്രതികാരം കൊലയ്ക്കു കാരണമായെന്നു റെനെ കോടതിയെ അറിയിച്ചു. സംഭവദിവസം കുടുംബകലഹം ഉണ്ടായതായും ജാനറ്റ് ഓടി വീടിനുള്ളിലെ നട കയറിയപ്പോള്‍ കൊല്ലപ്പെടുകയാണുണ്ടായതെന്നു റെനെ ബോധിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ജാനറ്റിന്റെ പിതാവിന്റെ ബാങ്ക് നിക്ഷേപത്തില്‍നിന്നു കഴിഞ്ഞ ജനുവരിയില്‍ ആരുമറിയാതെ 27,000 യൂറോ, റെനെ കൈവശപ്പെടുത്തിയിരുന്നു. അതിനെ ചൊല്ലിയുള്ള തര്‍ക്കമാണു ജാനറ്റിന്റെ വധത്തില്‍ കലാശിച്ചതെന്നാണു പ്രോസിക്യൂഷന്‍ വാദിച്ചത്. നെറ്റ് ബാങ്കിങ്ങിലൂടെയായിരുന്നു പണം തട്ടിയിരുന്നത്. നെറ്റ് ബാങ്കിങ്ങിനാവശ്യമായ പാസ്വേര്‍ഡ് റെനെയ്ക്ക് അറിയാമായിരുന്നു. അങ്കമാലി കിഴക്കേടത്ത് വീട്ടില്‍ സെബാസ്റ്റ്യന്റെയും റീത്തയുടെയും ഏക മകളാണ് കൊല്ലപ്പെട്ട ജാനറ്റ്. ഏപ്രില്‍ 13നാണ് റെനെ ജാനറ്റിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ കുഴിച്ചുമൂടിയത്. എന്നാല്‍ മെയ്്് 20നാണ് സംഭവം പുറംലോകമറിയുന്നത്. ജാനറ്റിന്റെ മകള്‍ ആലീസിന് ഒരു വസയു മാത്രം പ്രായമേ ഉള്ളൂ. കുട്ടിയുടെ സംരക്ഷണം ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

അക്കൗണ്ടില്‍ നിന്ന് താന്‍ അറിയാതെ പണം പിന്‍വലിക്കുന്നത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആരെങ്കിലും ഹാക്ക് ചെയ്യുന്നതായിരിക്കും എന്നു പറഞ്ഞ് റെനെ തന്ത്രപരമായി ഒഴിഞ്ഞു. പിന്നീട് ജാനറ്റ് ബാങ്കില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഏത് അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്നും കണ്ടെത്തി. തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അമ്മൂമ്മ നല്‍കിയ വീട്ടിലാണ് റെനെ താമസിച്ചിരുന്നത്. സഹോദരിക്ക് അവകാശമായി നിശ്ചിത തുക നല്‍കണമെന്നും അമ്മൂമ്മ റെനെയോട്് ആവശ്യപ്പെട്ടിരുന്നു.

സഹോദരിക്ക് മൂന്ന് ഗഡുക്കളായി പണം കൊടുക്കാമെന്നാണ് റെനെ ഏറ്റിരുന്നത്. ഇതില്‍ രണ്ട് ഘട്ടമായി തുക നല്‍കി. ബാക്കി തുക നല്‍കേണ്ട ദിവസം അടുത്തപ്പോഴാണ് ജാനറ്റ് അറിയാതെ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചത്. ഇതാണ് ജാനെറ്റിന്റെ കൊലയിലേക്ക് എത്തുന്ന തര്‍ക്കം ഉണ്ടാക്കിയത്.
ജാനറ്റിനെ ശ്വാസംമുട്ടിച്ചും ഇലക്ട്രിക് വയര്‍ ഉപയോഗിച്ചു കഴുത്തു വരിഞ്ഞുമുറുക്കിയും കഴുത്തിന്റെ പുറകില്‍ കറിക്കത്തി ഉപയോഗിച്ച് ആഴത്തില്‍ മുറിവുണ്ടാക്കിയാണു റെനെ ജനറ്റിനെ കൊല ചെയ്തതെന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. റെനെ ജാനറ്റിനെ കൊലപ്പെടുത്തിയ ശേഷം ശരീരം ബേസ്മെന്റില്‍ ഒളിപ്പിച്ച് മുറി പൂട്ടിയിരിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയാണ് ജാനറ്റിന്റെ മൃതശരീരം വീടിനു പിന്നിലുള്ള പൂന്തോട്ടത്തില്‍ കുഴിച്ചുമൂടിയത്.

മരിച്ച ജാനറ്റിനെ ആരുമറിയാതെ വീടിനോടു ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ മറവുചെയ്തശേഷം, ജാനറ്റ് വീടുവിട്ടിറങ്ങിപ്പോയി എന്ന കള്ളക്കഥ ജാനറ്റിന്റെ തൊട്ടടുത്തുള്ള മാതാപിതാക്കളെ റെനെ ധരിപ്പിച്ചു. പിന്നീട് ഇയാള്‍ പൊലീസിലെത്തി ജാനറ്റിനെ കണ്ടുപിടിക്കാന്‍ സഹായം തേടി. ജാനറ്റിന്റെ തിരോധാനം മൂന്നാഴ്ച പിന്നിട്ടപ്പോഴാണു പൊലീസിന്റെ അന്വേഷണം റെനെയിലേക്കു തിരിഞ്ഞതും ഇയാളെ കസ്റ്റഡിയിലെടുത്തതും. മെയ് 20നു റെനെ തന്നെ ജാനറ്റിനെ മറവുചെയ്ത സ്ഥലം പൊലീസിനു കാട്ടിക്കൊടുത്തു. ഡിസംബറിലോ ജനുവരിയിലോ വിധി കോടതിയില്‍നിന്ന് ഉണ്ടാകുമെന്നു നിയമവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഏറിയാല്‍ ജീവപര്യന്തമോ ഏതാനും വര്‍ഷത്തെ കഠിനതടവോ ലഭിക്കാം.

Top