കോട്ടയം: വർഷങ്ങൾക്കു മുൻപ് കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി. ജസ്‌നയുടെ തിരോധാനത്തിൽ വിവിധ കഥകൾ വിവിധ പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഹേബിയസ് കോർപ്പസ് ഹർജി കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു ജെസ്‌ന. ബന്ധുവിന്റെ വീട്ടിലേയ്‌ക്കെന്ന പേരിൽ വീട്ടിൽ നിന്നും ഇറങ്ങിയ ജെസ്‌നയെ പിന്നീട് കാണാതാകുകയായിരുന്നു. 2018 മാർച്ച് 22 നാണ് വീട്ടിൽ നിന്നും പോയ ജെസ്‌നയെ കാണാതായത്. രാവിലെ 10.30 നാണ് ജെസ്‌ന വീട്ടിൽ നിന്നും ഇറങ്ങിയത്. പിതൃസഹോദരിയുടെ വീട്ടിലേയ്ക്കാണ് ജെസ്‌ന പോയത്. എന്നാൽ, പിന്നീട് ജെസ്‌നയെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല.
തുടർന്നു കേസ് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചു. എന്നാൽ, ഒരു മാസത്തിനു ശേഷം ബംഗളൂരുവിൽ ജെസ്‌നയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം ഇവിടെ എത്തിയ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ജെസ്‌നയെപ്പറ്റി വിവരം ഒന്നും ലഭിച്ചില്ല. ബംഗളൂരിവിലെ ധർമരാമിലെ ആശ്രമത്തിലാണ് ജെസ്‌നയെ കണ്ടെത്തിയതെന്നായിരുന്നു വിവരം.
ഇതിനിടെ പൊലീസ് സംഘം ജെസ്‌നയെ കണ്ടെത്താൽ ലൂക്ക് ഔട്ടോ നോട്ടീസ് അടക്കം പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇതുവരെയും ഇവരെപ്പറ്റി വിവരമൊന്നുമില്ല. ഈ സാഹചര്യത്തിൽ പത്തനംതിട്ട എസ്.പി ആയിരുന്ന കെ.ജി സൈമൺ ഇവിടെ ചുമതലയേറ്റെടുത്തപ്പോൾ ജെസ്‌നയെ കണ്ടെത്തുന്നതായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്നു പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ തന്നെ ജെസ്‌നയെപ്പറ്റി സൂചന ലഭിച്ചതായും ഇദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെയും ഇവരെപ്പറ്റി വ്യക്തമായ സൂചന ഒന്നും ലഭിച്ചിട്ടില്ല.
ഇതിനിടെയാണ് ജെസ്‌നയുടെ തിരോധാനത്തിൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തണമെന്നാണ് ഹർജിയിലെ ആവശ്യം. കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ജെസ്‌നയെ കണ്ടൈത്തി എന്നതടക്കമുള്ള വാർത്തകൾ ചില ഉദ്യോഗസ്ഥരുടെ പേരിൽ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ കോടതി ഇടപെടലുണ്ടാകണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നുണ്ട്. ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.