കൊച്ചി: ദലിത് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. പോലീസ് കസ്റ്റഡിയിലുളള യുവാവ് പോലീസ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായാണ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. അതേ സമയം അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നും മറിച്ചുളള വാര്‍ത്തകള്‍ തെറ്റാണെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എവിടെയെന്ന് ഇയാള്‍ വെളിപ്പെടുത്തിയട്ടില്ലെന്നാണ് മഗളം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ജിഷയുടെ വീടും പരിസരവും പോലീസ് ഇന്നലെ വീണ്ടും പരിശോധിച്ചു. ജിഷയുടെ വീടിനു മുന്നിലുള്ള കനാലിലും പിന്നിലെ പറമ്പിലുള്ള ചെങ്കല്ല് മടയിലും തെരച്ചില്‍ നടത്തിയെങ്കിലും ആയുധങ്ങളോ വസ്ത്രങ്ങളോ കണ്ടെത്താനായില്ല.
കസ്റ്റഡിയിലുള്ള പ്രതി നല്‍കിയ വിവരമനുസരിച്ച് ജിഷയുടെ വീടിനു സമീപമുള്ള ഇരിങ്ങോള്‍ കാവിലെ വനത്തില്‍ ആയുധത്തിനായി പോലീസ് തെരച്ചില്‍ നടത്തി. ഇരുപത്തഞ്ച് ഏക്കര്‍ വിസ്തൃതിയുള്ള വനത്തിലെ തെരച്ചില്‍ ദുഷ്‌കരമെന്ന് മനസിലാക്കി പോലീസുകാര്‍ പിന്‍വാങ്ങി. ആയുധം കണ്ടെത്താനായാലും അത് പ്രതി കൊലപാതകത്തിന് ഉപയോഗിച്ചതാണെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ ബുദ്ധിമുട്ടാകുമെന്നു പോലീസ് കരുതുന്നു. സംഭവശേഷം കുറുപ്പംപടി പ്രദേശത്ത് നാലു തവണ മഴ പെയ്തതാണു പ്രശ്‌നം.
ജിഷയുടെ വീട്ടില്‍ ഇന്നലെ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന സാധനം വാങ്ങിയതിന്റെ ബില്‍ പോലീസ് കണ്ടെടുത്തു. ഇത് പ്രതിയുടേതാണോ എന്ന് പരിശോധിക്കാന്‍ ഫോറന്‍സിക് വിദഗ്ധര്‍ ഇന്നലെ കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ എത്തിയിരുന്നു. സൈബര്‍ സെല്‍ മുന്‍ സി.ഐ. ഫ്രാന്‍സിസ് പെരേര കേസിനു തുമ്പുണ്ടാക്കാനുതകുന്ന നിര്‍ദേശങ്ങളടങ്ങിയ ഫയല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. എന്നാല്‍, ഇത് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുള്ള പദ്ധതിയാണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേ സമയം ശരീരത്തില്‍ മുറിവുകള്‍ കണ്ട ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ കഴിഞ്ഞ ദിവസം പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇയാളെയു പോലീസ് രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തിരുന്നു. ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഒരു തുണികടയുടെ കവറും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.


