കുട്ടിക്കാലത്ത് നാണംകുണുങ്ങി; ജോതിഷം ജീവിതത്തെ സ്വാധീനിച്ചപ്പോള്‍; അച്ഛന്‍റെ പാതയിലൂടെ സഞ്ചരിക്കും എന്ന പ്രവചനം.. ജോതിഷം ജീവിതത്തില്‍ ഉണ്ടാക്കിയ രസകരമായ കാര്യങ്ങള്‍ പങ്കിട്ട് മുരളീധരന്‍

ചില വിശ്വാസങ്ങള്‍ തന്‍റെ ജീവിതത്തിലുണ്ടാക്കിയ ചില അബദ്ധങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് മുരളീധരന്‍. പ്രസ്‌ക്ലബില്‍ ജ്യോതിര്‍ഗമയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് സംസാരിക്കവേയാണ് മുരളി മനസ്സു തുറന്നത്. ജ്യോതിഷം ശരിയായ രീതിയില്‍ അറിയാത്തവരെക്കൊണ്ട് തനിക്ക് ജീവിതത്തില്‍ ഒട്ടേറെ പ്രയാസമുണ്ടായെന്ന് മുരളീധരന്‍ പറയുന്നു. ഡ്രൈവിംഗ് പഠിച്ചാല്‍ അപകടമുണ്ടാവുമെന്ന് ഒരാള്‍ പ്രവചിച്ചതിനാല്‍ ജീവിതകാലം മുഴുവന്‍ ഡ്രൈവറെ വെക്കേണ്ടിവന്നു. സ്‌കൂട്ടര്‍ ഓടിച്ചുതുടങ്ങിയപ്പോഴും ചില ജ്യോതിഷികള്‍ വെറുതെ വിട്ടില്ല. അങ്ങനെ അതും ഉപേക്ഷിക്കേണ്ടിവന്നു. മുരളീധരന്‍ പറഞ്ഞു. നല്ല സമയം നോക്കിയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നുമാസത്തിനകം മന്ത്രി സ്ഥാനത്തുനിന്ന് ഇറങ്ങേണ്ടിവന്നു. സത്യപ്രതിജ്ഞ ചൊല്ലിത്തന്ന ഗവര്‍ണര്‍ രണ്ടു മാസത്തിനകം മരിക്കുകയും ചെയ്തു. അതേസമയം, ആരുടെയും മുഖത്തുപോലും നോക്കാതിരുന്ന കുട്ടിക്കാലത്ത് തന്റെ മുഖത്തുനോക്കി പിതാവിന്റെ പാതയില്‍ സഞ്ചരിക്കുമെന്ന് ഒരാള്‍ പ്രവചിച്ചിരുന്നു. അത് സംഭവിക്കുകയും ചെയ്തു. സ്വന്തം കാരണം കൊണ്ട് രണ്ടു വീഴ്ചയുണ്ടാകുമെന്ന് പിതാവ് കെ. കരുണാകരനോട് ജ്യോത്സ്യന്‍ പറഞ്ഞു. രണ്ടു തവണ പിതാവ് തെരഞ്ഞെടുപ്പില്‍ തോറ്റു. ടൈഫോയ്ഡ് പിടിച്ചതിനാല്‍ പ്രചാരണത്തിനു പോകാതെയാണ് ഒരു തോല്‍വി. അമിത ആത്മവിശ്വാസം മൂലം വോട്ടര്‍മാരെ കാണാത്തതുകൊണ്ടാണ് രണ്ടാമത്തെ പരാജയം. ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന മേഖലയായി ജ്യോതിഷം ഇന്ന് മാറി. പണം സമ്പാദിക്കാനുള്ള ആര്‍ത്തി കാരണമാണ് പലരും പ്രവചനം തേടി പോകുന്നതെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Top