ദുരൂഹത നീക്കാതെ കല്‍പനയുടെ വിയോഗം,ഞെട്ടിത്തരിച്ച് സിനിമലോകം,

തിരുവനന്തപുരം: മലയാളിയെ ചിരിപ്പിക്കുക മാത്രമേ കൽപ്പന ചെയ്തിരുന്നുള്ളൂ. മലയാളിയുടെ മനോരമയായി ഏവരേയും ചിരിപ്പിച്ച അൽഭുത പ്രതിഭ. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നതും ഹാസ്യത്തിൽ പൊതിഞ്ഞാണ്. കാണുന്നവരെയൊന്നും ചിരിപ്പിക്കാതെ വിടാൻ കൽപ്പനയ്ക്ക് ആയിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമാ ലോകത്ത് മിത്രങ്ങൾ മാത്രമായിരുന്നു കൽപ്പനയ്ക്ക് സമ്പാദ്യം. എവിടെ ദുഃഖമുണ്ടായാലും അവിടെ സ്വാന്തനവുമായി കൽപ്പന ഓടിയെത്തി. ഇപ്പോഴിതാ ആദ്യമായി സഹപ്രവർത്തകരെ കരയിപ്പിക്കുകയാണ് കൽപ്പന. അതും മരണത്തിലൂടെ.ഇത് കേട്ട കെപിഎസി ലളിത ചിലതൊക്കെ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖം കൽപ്പനയ്ക്കുണ്ടായിരുന്നു. എന്നാൽ വേദനകൾ സ്വകാര്യമായി കരുതുകയായിരുന്നു കൽപ്പന. വിവാഹ മോചനം അവരെ തളർത്തിയിരുന്നു. എന്നാൽ സംവിധായകൻ അനിലുമായുള്ള വേർപാടിന്റെ കാരണങ്ങളോ മറ്റ് കാര്യങ്ങളോ അവർ ആരോടും പറഞ്ഞിരുന്നില്ല. സഹോദരൻ കമൽ ആത്മഹത്യ ചെയ്തിട്ട് വർഷങ്ങൾ ഏറെയായി. അതും കൽപ്പനയ്ക്ക് മറക്കാനായില്ല. എല്ലാവരേയും ചിരിപ്പിക്കുമ്പോഴും സ്വകാര്യമായി കരയുകയായിരുന്നു കൽപ്പനയെന്ന് കെപിഎസി ലളിത പറയുന്നു. അടുത്തിടെ കൊച്ചിയിലെ അമൃതാ ആശുപത്രിയിൽ കൽപ്പന ചികിൽസയ്ക്ക് എത്തിയിരുന്നു. അപ്പോഴും രോഗമെന്തെന്ന് ആരോടും പറഞ്ഞില്ല.താര സംഘടനയായ അമ്മയുടെ സജീവ മുഖമായിരുന്നു കൽപ്പന. എല്ലാ മീറ്റിംഗുകൾക്കും ഓടിയെത്തും. എക്‌സിക്യൂട്ടീവ് അംഗമായ കൽപ്പനയുമായി അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് അടക്കമുള്ളവർക്ക് സഹോദര തുല്യമായ അടുപ്പമുണ്ട്. മമ്മൂട്ടിയും മോഹൻലാലുമെല്ലാം ഏറെ അംഗീകാരവും സ്വാതന്ത്ര്യവും കൊടുത്ത നടി. അവരോട് പോലും ഒന്നും കൽപ്പന പറഞ്ഞില്ല. അവസാനം അമ്മയുടെ മീറ്റിംഗിന് വന്നിരുന്നില്ല. എന്തോ അസുഖത്തിന് ചികിൽസയിലാണെന്ന് അറിഞ്ഞു. തിരക്കയപ്പോഴും ഒരു കുഴപ്പവുമില്ലാത്തതു പോലെയാണ് പ്രതികരിച്ചത്-ഇന്നസെന്റിന്റെ പ്രതികരണം ഇങ്ങനെ.
അച്ഛനും അമ്മയും നാടകത്തിനായി സമർപ്പിച്ച വ്യക്തിത്വങ്ങളായിരുന്നു. ഉർവ്വശിയും കലാരഞ്ജിനിയും സിനിമാ ലോകത്ത് ചുവടുറപ്പിച്ചപ്പോൾ കൽ്പ്പനയ്ക്കും സാധ്യതകൾ ഏറെയായിരുന്നു. എന്നാൽ കുടുംബത്തിനായിരുന്നു കൽപ്പന കൂടുതൽ പ്രാധാന്യം നൽകിയത്. അനുജനേയും നോക്കി ചേച്ചി വീട്ടിൽ തന്നെ കഴിഞ്ഞു. അങ്ങനെ സഹോദരനുമായി ഏറെ ആത്മബന്ധം കൽപ്പനയ്ക്കുണ്ടായിരുന്നു. ഈ സഹോദരന്റെ മരണവും കൽപ്പനയ്ക്ക് അപ്രതീക്ഷിതമായിരുന്നു. അതിന് ശേഷമാണ് അവർ സിനിമയിൽ കൂടുതൽ സജീവമായത്. എല്ലാ ദുഃഖവും ചിരിച്ച് മറയ്ക്കാനുള്ള ഇടമായിരുന്നു സിനിമ. അത് നന്നായി അവർ ചെയ്യുകയും ചെയ്തു.
മുന്നോറോളം സിനിമകളിൽ അഭിനയിച്ച കൽപ്പന, സംവിധായകൻ അനിലിനെ വിവാഹം ചെയ്തതും ഏറെ പ്രതീക്ഷയോടെയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വിവാഹമോചനവുമെത്തി. മകളുമായി കഴിയുമ്പോഴും കുടുംബ ബന്ധത്തിലെ വിള്ളൽ ഈ നടിയെ തളർത്തിയിരുന്നു. ഇതിനിടെയാണ് അസുഖ വാർത്ത എത്തുന്നത്. സഹോദരി ഉർവ്വശിയും മനോജ് കെ ജയനുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളിൽ കൽപ്പന വേറിട്ട നിലപാടാണ് എടുത്തത്. മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തെ കൽപ്പന അനുകൂലിച്ചിരുന്നില്ല. മനോജിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു.
<p>ഉർവ്വശിയുടെ കുടുംബ പ്രശ്‌നങ്ങളും കൽപ്പനയെ അലട്ടിയിരുന്നു. ഉർവ്വശിയുമായി ബന്ധപ്പെട്ടുയർന്നിരുന്ന വിവാദവും അലോസരപ്പെടുത്തി. ഇതിനിടെയാണ് ഹൃദയാഘാതമെത്തുന്നത്. എല്ലാവരിൽ നിന്നും എല്ലാം ഒളിച്ചു വയ്ക്കുന്ന കൽപ്പന, ഇവിടേയും അതു തുടർന്നു. അതുകൊണ്ട് തന്നെ കൽപ്പനയ്ക്ക് ഉചിതമായ ചികിൽസ ഉറപ്പുവരുത്താൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കഴിഞ്ഞില്ല. വേദനയോടെ അവർ ഈ വേർപാടിനെ ഉൾക്കൊള്ളാനുള്ള ശ്രമത്തിലാണ്.
Top