പ്രണവും കല്യാണിയും പ്രണയത്തിലോ? കല്യാണത്തെക്കുറിച്ച് കല്യാണി മനസ് തുറക്കുന്നു

മലയാള സിനിമയില്‍ തങ്ങളുടേതായ ഇടംകണ്ടെത്തിയ യുവതാരങ്ങളാണ് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും. ഹൃദയം എന്ന സിനിമയില്‍ ജോഡിയായി എത്തിയ ഇരുവരും മിന്നുന്ന പ്രകടനമാണ് നടത്തിയത്. ഹൃദയത്തിന് ശേഷം വിനീത് ഒരുക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലൂടെ പ്രണവും കല്യാണിയും വീണ്ടും ഒരുമിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി പ്രണവിനെക്കുറിച്ച് മനസ് തുറക്കുന്നത്.

 

ഹൃദയം സിനിമയുടെ ലൊക്കേഷനിലെ കാര്യങ്ങളാണ് കല്യാണി പറയുന്നത്. ‘കോട്ടഗുഡിയിലെ ലൊക്കേഷനിലേക്ക് കൊച്ചിയില്‍ നിന്നും എല്ലാവരും കൂടി ബസിലാണ് പോകുന്നത്. താമസിക്കാന്‍ സ്വന്തം ടെന്റുമായാണ് അപ്പു വന്നതു തന്നെ. നേരം പുലരും മുമ്പേ ഉണരണം. പിന്നെ നാലഞ്ചു കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റമാണ്. ആ കൊടുംകയറ്റം കഷ്ടപ്പെട്ട് കയറി എത്തുമ്പോഴേക്കും അപ്പു അവിടെയെത്തി സെറ്റ് ആയിട്ടുണ്ടാകും’- കല്യാണി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


പ്രണയം സംബന്ധിച്ച ഗോസിപ്പുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമാണ് കല്യാണി നല്‍കുന്നത്. ‘കുട്ടിക്കാലം മുതലേ ഒന്നിച്ചു വളര്‍ന്നവരാണു ഞങ്ങള്‍. പരസ്പരം അത്രയ്ക്ക് അടുത്തറിയാം. ഐവി ശശി അങ്കിളിന്റേയും ലാലങ്കിളിന്റേയും സുരേഷ് അങ്കിളിന്റേയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറെ അടുപ്പം. ഊട്ടിയിലാണ് അപ്പു പഠിച്ചത്. അവധിക്കാലത്താണു ഞങ്ങളുടെ ഒത്തുചേരല്‍. ഏതെങ്കിലും സിനിമയുടെ സെറ്റിലായിരിക്കും അതെന്ന് മാത്രം. അപ്പുവും അനിയും കീര്‍ത്തിയും ചന്തുവുമാണ് എന്റെ ടീം” കല്യാണി പറയുന്നു.


‘എനിക്ക് അപ്പു ഫാമിലി തന്നെയാണ്. പക്ഷെ അതൊരിക്കലും പ്രണയമല്ല. സഹോദരങ്ങള്‍ തമ്മിലുള്ള അടുപ്പമാണ് ഞങ്ങള്‍ തമ്മില്‍. വീട്ടിലെ ആല്‍ബങ്ങളില്‍ ചന്തുവിനൊപ്പമുള്ളതിനെക്കാള്‍ ഫോട്ടോ അപ്പുവുമൊത്താകും. പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാര്‍ക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിന്‍ എന്നാണ്. അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകന്‍ എന്നൊക്കെ പറയാന്‍ വലിയ ബുദ്ധിമുട്ടാണെന്നേ’- കല്യാണി പറയുന്നു.


കല്യാണത്തെക്കുറിച്ചും കല്യാണി മനസ് തുറക്കുന്നുണ്ട്. ‘ഇപ്പോള്‍ കല്യാണത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നേയില്ല. അത്തരം കാര്യങ്ങളിലൊന്നും അച്ഛനും അമ്മയും എന്നെ നിര്‍ബന്ധിക്കാറുമില്ല. പിന്നെ വിവാഹ സങ്കല്‍പ്പം എന്താണെന്നു വേണമെങ്കില്‍ പറയാം. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ബിബീഷിന്റെ വ്യക്തിത്വവും ഹൃദയത്തിലെ അരുണിന്റെ നിഷ്‌കളങ്കതയും ബ്രോ ഡാഡിയിലെ ഈശോയുടെ ആത്മവിശ്വാസവും തല്ലുമാലയിലെ വസീമിന്റെ സ്വാഗും ഒത്തിണങ്ങിയ ഒരാളാണ് എന്റെ മനസില്‍. അങ്ങനെയുള്ള ആളെ കിട്ടുമോ. എങ്കില്‍ കെട്ടാന്‍ ദേ റെഡി’- ചെറുചിരിയോടെ കല്യാണി പറഞ്ഞു.

Top